പ്രവാസി തൊഴിലാളികൾക്ക് ആശ്വാസം; സൗദിയിൽ തൊഴിൽ പരിഷ്കാരങ്ങൾ പ്രാബല്യത്തിൽ
ഇനിമുതൽ തൊഴിലാളികൾക്ക് സ്പോൺസറുടെ സമ്മതമില്ലാതെ തൊഴിൽ മാറാനും രാജ്യം വിടാനും സാധിക്കും
റിയാദ്: സൗദി അറേബ്യയിൽ പുതുയുഗത്തിന് തുടക്കം കുറിച്ച് ചരിത്രപരമായ തൊഴിൽ പരിഷ്കാരങ്ങൾ പ്രാബല്യത്തിൽ വന്നു. ദശലക്ഷക്കണക്കിന് കുടിയേറ്റ, പ്രവാസി തൊഴിലാളികൾക്ക് ഏറെ ആശ്വാസമാകുന്നതാണ് തൊഴിൽ പരിഷ്കാരങ്ങൾ. ഏഴ് പതിറ്റാണ്ട് കാലമായി രാജ്യത്തു തുടരുന്ന സ്‌പോൺസർഷിപ് (കഫാല) നിയമത്തിലെ രണ്ടു പ്രധാന ഭാഗങ്ങൾ നീക്കുന്നതിലൂടെ ചരിത്രപരമായ നീക്കമാണ് സൗദി സർക്കാർ നടത്തിയിരിക്കുന്നത്. ഇനിമുതൽ തൊഴിലാളികൾക്ക് സ്പോൺസറുടെ സമ്മതമില്ലാതെ തൊഴിൽ മാറാനും രാജ്യം വിടാനും സാധിക്കും.

സ്പോൺസറുടെ അനുമതി കൂടാതെ തൊഴിൽ സ്ഥാപന മാറ്റം (സ്പോൺസർഷിപ്പ് മാറ്റം), അവധിക്ക് നാട്ടിൽ പോകൽ (റീഎൻട്രി വിസ നേടൽ), ജോലി അവസാനിപ്പിച്ചും വിസ റദ്ദാക്കിയും നാട്ടിലേക്ക് മടങ്ങൽ (ഫൈനൽ എക്സിറ്റ്) എന്നീ അവകാശങ്ങൾ തൊഴിലാളികൾക്ക് മാനവ വിഭവശേഷി മന്ത്രാലയം തിരുത്തിയെഴുതിയ തൊഴിൽ വ്യവസ്ഥയിലൂടെ ലഭിക്കും. മെച്ചപ്പെട്ട തൊഴിൽ സാഹചര്യങ്ങൾ ഒരുക്കാൻ ഇതുവഴി സാധിക്കും.
പ്രവാസികൾക്ക് അവരുടെ തൊഴിൽ കരാറുകൾ ഡിജിറ്റലായി റജിസ്റ്റർ ചെയ്ത് സർക്കാർ സേവനങ്ങൾക്കു നേരിട്ട് അപേക്ഷിക്കാനും പുതിയ പരിഷ്‌കാരം വഴി സാധ്യമാകും. നിലവിൽ പ്രവാസി തൊഴിലാളിക്ക് സ്വദേശി പൗരന്റെ സ്‌പോൺസർഷിപ്പ് ഇല്ലാതെ സൗദിയിൽ തൊഴിൽ എടുക്കാൻ ആകില്ല. മാത്രമല്ല ഇങ്ങനെ ജോലിചെയ്യുന്ന തൊഴിലാളിയുടെ നിയമപരമായ എല്ലാ അവകാശങ്ങളും സ്പോൺസറിൽ നിക്ഷിപ്തവുമാണ്.
സ്‌പോൺസർഷിപ് മാറ്റം സർക്കാരിന്റെ ഡിജിറ്റൽ പ്ലാറ്റ്‌ഫോമായ 'ഖിവ' വഴിയും രാജ്യത്ത് നിന്നുള്ള പോക്കുവരവും രാജ്യം വിടലും 'അബ്ഷിർ' വഴിയുമാണ് സാധ്യമാകുക. ഒരു പ്രത്യേക തൊഴിലുടമയുമായി ബന്ധമില്ലാതെ രാജ്യത്ത് നിയമപരമായി തങ്ങാൻ തൊഴിലാളികളെ പ്രാപ്തമാക്കുന്നതാണ് തൊഴിൽ പരിഷ്കാരങ്ങൾ.
മഹാരാഷ്ട്രയില്‍ രണ്ടാംഘട്ട ലോക്ക്ഡൗണ്‍, ചിത്രങ്ങള്‍ കാണാം
തൊഴിലാളിയും തൊഴിലുടമയും തമ്മിലുള്ള അന്തരം കുറച്ച് ഇരുവരുടെ അവകാശങ്ങൾ സംരക്ഷിക്കാൻ തൊഴിൽ പരിഷ്കാരങ്ങൾ കാരണമാകും. തൊഴിൽ മേഖലയിലെ ചൂഷണങ്ങൾക്ക് അറുതി വരുത്താനും ഇതുവഴി സാധിക്കുമെന്ന് സർക്കാർ കരുതുന്നു. നിലവിലെ സ്ഥിതിയിൽ നിന്ന് മാറി കൂടുതൽ പുരോഗതി ഉണ്ടാകുന്ന അനുകൂല നടപടിയായിരിക്കുമെന്ന പ്രതീക്ഷയിലാണ് രാജ്യത്തെ ഒരു കോടിയോളം വരുന്ന വിദേശ തൊഴിലാളികൾ.
നടി ത്രിധ ചൗധരിയുടെ ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications