സൗദി നിലപാട് കടുപ്പിക്കുന്നു; തുര്‍ക്കി മാധ്യമങ്ങള്‍ക്ക് രാജ്യത്ത് വിലക്കേര്‍പ്പെടുത്തി
റിയാദ്: മാധ്യമപ്രവര്‍ത്തകനായ ജമാല്‍ ഖഷോഗ്ജിയുടെ കൊലപാതകത്തിന് പിന്നാലെ സൗദി അറേബ്യയും തുര്‍ക്കിയും തമ്മില്‍ അസ്വാരസ്യങ്ങള്‍ നിലനിന്നിരുന്നു. 2018 ഒക്ടോബര്‍ രണ്ടിനാണ് സൗദി മാധ്യമപ്രവര്‍ത്തകനായ ജമാല്‍ ഖഷോഗ്ജി കൊല്ലപ്പെടുന്നത്. ഇസ്താംബുളിലെ സൗദി കോണ്‍സുലേറ്റില്‍ പ്രവേശിച്ച അദ്ദേഹത്തെ പിന്നീട് കാണാതാവുകയായിരുന്നു.
ഖഷോഗ്ജി കോണ്‍സുലേറ്റില്‍ വെച്ച് കൊല്ലപ്പെട്ടുവെന്നായിരുന്നു തുര്‍ക്കി അന്വേഷണ ഉദ്യോഗസ്ഥരുടെ കണ്ടെത്തല്‍. സൗദി സര്‍ക്കാറിന്റെ ഉന്നത കേന്ദ്രങ്ങളില്‍ നിന്നാണ് ജമാല്‍ ഖഷോഗ്ജിയെ കൊലചെയ്യാനുള്ള ഉത്തരവിട്ടതെന്ന് തുര്‍ക്കി പ്രസിഡന്റ് എര്‍ദോഗന്‍ ആരോപിക്കുകയും ചെയ്തിരുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ പുതിയൊരു വഴിത്തിരിവ് കൂടിയുണ്ടായിരിക്കുയാണ് ഇപ്പോള്‍..
മാധ്യമ വിലക്ക്
തുര്‍ക്കി മാധ്യമങ്ങള്‍ക്ക് സൗദി അറേബ്യ വിലക്കേര്‍പ്പെടുത്തിയിരിക്കുന്നുവെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. പ്രമുഖ തുര്‍ക്കി മാധ്യമങ്ങളായ ടി.ആര്‍.ടി അറബിക്, അനഡൊലു എന്നിവയ്ക്കാണ് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്.
നടപടി
തുര്‍ക്കി മാധ്യമങ്ങള്‍ക്കെതിരെ സൗദി അറേബ്യന്‍ ഭരണകൂട അനുകൂല അക്കൗണ്ടുകള്‍ നടത്തിയ ഓണ്‍ലൈന്‍ ക്യാമ്പയിനു പിന്നാലെയാണ് നടപടിയെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. സൗദിയിലെ ഒരു വിഭാഗം ആക്ടിവിസ്റ്റുകളാണ് തുര്‍ക്കിയിലെ മാധ്യമങ്ങള്‍ രാജ്യത്ത് ലഭിക്കുന്നില്ലെന്ന് സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചത്.
ഔദ്യോഗിക പ്രഖ്യാപനമില്ല
അതേസമയം, തുര്‍ക്കി മാധ്യമങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും തുര്‍ക്കിയുടെ ഭാഗത്ത് നിന്നും ഇതുവരെ ഉണ്ടായിട്ടില്ല. എന്നാല്‍ തുര്‍ക്കിയില്‍ നിന്നുള്ള മാധ്യമങ്ങള്‍ നിയമങ്ങള്‍ ലംഘിച്ചുവെന്ന് സൗദി അറേബ്യന്‍ വിവരവകാശ മന്ത്രാലയം മെയില്‍ വഴി അറിയിച്ചിട്ടുണ്ട്.
പുതിയ വഴിത്തിരിവ്
സൗദിയും തുര്‍ക്കിയും തമ്മിലുള്ള ബന്ധത്തില്‍ മാധ്യമവിലക്ക് പുതിയ വഴിത്തിരിവ് സൃഷ്ടിച്ചേക്കും. നേരത്തെ ഖഷോഗ്ജിയുടെ വധത്തില്‍ പ്രതികളായ 20 പേര്‍ക്കെതിരെ തുര്‍ക്കി കേസെടുക്കുകയും ചെയ്തിരുന്നു. സൗദി അറേബ്യയുടെ ഡെപ്യൂട്ടി ഇന്റലിജൻസ് മേധാവി അഹമ്മദ് അൽ അസിരിയും മാധ്യമ സാർ സൗദ് അൽ ഖഹ്താനിയും ഖഷോഗിക്കെതിരായ നീക്കങ്ങള്‍ക്ക് നേതൃത്വം നല്‍കിയെന്നും തുര്‍ക്കി ആരോപിച്ചിരുന്നു.
ഖഷോഗ്ജിയുടെ വധം
ഖഷോഗ്ജിയുടെ വധത്തില്‍ സൗദി അറേബ്യയുടെ വിശദീകരണങ്ങളിൽ അതൃപ്തിയുണ്ടായതിനെ തുടർന്നാണ് തുർക്കി സ്വന്തം നിലയില്‍ അന്വേഷണം നടത്തിയത്. അന്വേഷണത്തില്‍ നിന്നും തുര്‍ക്കി പിന്നോട്ട് പോവില്ലെന്ന് തുര്‍ക്കി പ്രസിഡന്‍റ് ത്വയ്യിബ് എര്‍ദോഗാന്‍ വ്യക്തമാക്കുകയും ചെയ്തിരുന്നു.
രമേശ് ജാര്‍ക്കിഹോളിക്ക് അവഗണ, ശ്രീരാമലുവും അസംതൃപ്തന്‍; പ്രശ്നങ്ങളില്‍ നട്ടം തിരിഞ്ഞ് യെഡിയൂരപ്പ
നിര്‍ണ്ണായക ധാരണയിലെത്തി സൗദിയും റഷ്യയും; സല്‍മാന്‍ രാജാവിനും പുടിനും നന്ദി പറഞ്ഞ് ട്രംപ്