ഹരീരിയുടെ രാജിപ്രസംഗം എഴുതിക്കൊടുത്തത് സൗദിയെന്ന് ഹസന്‍ നസ്‌റുല്ല
ഹരീരിയുടെ രാജിപ്രസംഗം എഴുതിക്കൊടുത്തത് സൗദിയെന്ന് ഹസന്‍ നസ്‌റുല്ല
ബെയ്‌റൂത്ത്: ലബനാന്‍ പ്രധാനമന്ത്രി സ്ഥാനത്തുനിന്ന് അപ്രതീക്ഷിതമായി രാജിവച്ച സാദ് ഹരീരിയുടെ തീരുമാനം സൗദിയുടേതെന്ന് ഹിസ്ബുല്ല നേതാവ് ഹസന്‍ നസ്‌റുല്ല. സൗദി അറേബ്യ എഴുതിത്തയ്യാറാക്കിയ രാജി പ്രസംഗമാണ് ഹരീരി ടെലിവിഷനിലൂടെ നടത്തിയതെന്നും ഹിസ്ബുല്ലയുടെ അല്‍മനാര്‍ ടി.വിയില്‍ നല്‍കിയ സന്ദേശത്തില്‍ അദ്ദേഹം പറഞ്ഞു. ഹരീരി രാജിവയ്ക്കണമെന്നത് ഞങ്ങള്‍ ആരുടെയും ആഗ്രഹമല്ലെന്നും അദ്ദേഹം പറഞ്ഞു. ഇനി രാജിവയ്ക്കാന്‍ നിര്‍ബന്ധിതനാണെങ്കില്‍ തന്നെയും അത് നടപ്പാക്കിയ രീതി ഹരീരിയുടേതല്ലെന്ന് ആര്‍ക്കും ബോധ്യമാവും. അദ്ദേഹം ലബനാനിലെത്തി പ്രസിഡന്റിനെ കണ്ട് രാജിക്കത്ത് നല്‍കിയ ശേഷം കൊട്ടാരത്തില്‍ നിന്ന് പ്രഖ്യാപനം നടത്തുന്നതായിരുന്നു ഉചിതമെന്നും അദ്ദേഹം പറഞ്ഞു.
ആദ്യം ഓക്സിജൻ ഇക്കുറി...., യോഗിയുടെ യുപിയിൽ ശിശു മരണം തുടർക്കഥയാകുന്നു, കണ്ണടച്ച് അധികൃതർ
എന്നാല്‍ സൗദിയില്‍ വച്ച് നടത്തിയ ടെലിവിഷന്‍ സന്ദേശത്തിലൂടെ രാജി പ്രഖ്യാപനം നടത്തിയ രീതി, ലബനാനിന്റെ ആഭ്യന്തര കാര്യങ്ങളില്‍ സൗദി അറേബ്യ ഇടപെടുന്നുവെന്നതിന്റെ തെളിവാണ്. അദ്ദേത്തിന്റെ പ്രസംഗത്തിന്റെ ശൈലി ശ്രദ്ധിച്ചാല്‍ ഇക്കാര്യം മനസ്സിലാവും. സൗദി പങ്കിനെക്കുറിച്ച് അന്വേഷണം നടക്കേണ്ടതുണ്ടെന്നും ഹിസ്ബുല്ല നേതാവ് പറഞ്ഞു. രാജിക്കു പിന്നിലെ ശരിയായ കാരണമെന്തെന്നറിയാന്‍ ലബനാന്‍ ജനതയ്ക്ക് അവകാശമുണ്ടെന്നും അക്കാര്യം ഹരീരി വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ലബനാനിലെ കാര്യങ്ങള്‍ ഹരീരിയെ വച്ച് പ്രതീക്ഷിച്ച പോലെ സൗക്ക് നിയന്ത്രിക്കാന്‍ സാധിക്കാത്തതാണോ കാര്യം? അതോ സാമ്പത്തിക കാര്യത്തില്‍ വല്ല തര്‍ക്കവുമുണ്ടോ? സൗദി നയങ്ങള്‍ നടപ്പാക്കാന്‍ പറ്റിയ മറ്റാരെയെങ്കിലും സൗദി കണ്ടുവച്ചിട്ടുണ്ടോ എന്നും നസ്‌റുല്ല ചോദിച്ചു. രാജ്യത്തിന്റെ സുരക്ഷയും സമാധാനവും ഹിസ്ബുല്ലയെ സംബന്ധിച്ചിടത്തോളം പരമപ്രധാനമാണെന്നും തങ്ങളെ സമ്മര്‍ദ്ദത്തിലാക്കാന്‍ ആര്‍ക്കുമാവില്ലെന്നും അദ്ദേഹം പറഞ്ഞു. ഇറാനിലും യമനിലും സിറിയയിലും മാത്രമല്ല, ലബ്‌നാനിലും ഇറാഖിലും തങ്ങളുടെ നിഴല്‍ യുദ്ധം തുടരാനാണ് സൗദി ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഇറാനും ഹിസ്ബുല്ലയും ചേര്‍ന്നു തന്നെ കൊലപ്പെടുത്താന്‍ പദ്ധതി തയാറാക്കുന്നുവെന്ന് ആരോപിച്ചായിരുന്നു സൗദി തലസ്ഥാനമായ റിയാദില്‍ വച്ച് ഹരീരി രാജിപ്രഖ്യാപനം നടത്തിയത്. മറ്റു അറബ് രാഷ്ട്രങ്ങളിലെന്നപോലെ ലബനാന്റെ ആഭ്യന്തര കാര്യങ്ങളിലും ഇറാന്‍ ഇടപെടുന്നതായും ഇതുകാരണം രാജ്യത്ത് അരാജകത്വം നിലനില്‍ക്കുന്നതായും ഹരീരി കുറ്റുപ്പെടുത്തുകയുണ്ടായി. ഇറാന്റെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന ഹിസ്ബുല്ലയ്ക്കതെിരേയും ശക്തമായ ആക്രമണമായിരുന്നു ഹരീരി നടത്തിയത്. ആയുധത്തിന്റെ ബലത്തില്‍ എല്ലാം തീരുമാനിക്കുന്നവരായി ശിയാ സായുധ സംഘം മാറിക്കഴിഞ്ഞതായും രാജ്യത്തിനകത്തെ മറ്റൊരു രാജ്യമായാണ് അവര്‍ പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.












Click it and Unblock the Notifications