ഒറ്റപ്പെട്ട പാകിസ്ഥാന് സഹായഹസ്തവുമായി സൗദി; 2 ബില്യൺ ഡോളർ കരാർ, ഇന്ത്യയ്ക്ക് തിരിച്ചടി
Recommended Video
ലാഹോർ: പുൽവാമയിലുണ്ടായ ഭീകരാക്രമണത്തെ തുടർന്ന് രാജ്യാന്തര സമൂഹത്തിൽ ഒറ്റപ്പെട്ടു പോയ പാകിസ്ഥാന് പിന്തുണയുമായി സൗദി. പുൽവാമ ആക്രമണത്തിന് പിന്നാലെ പാകിസ്ഥാൻ സന്ദർശിച്ച സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ വൻ സാമ്പത്തിക സഹായമാണ് പാകിസ്ഥാന് വാഗ്ദാനം ചെയ്തിരിക്കുന്നത്. പാകിസ്ഥാനെ ഒറ്റപ്പെടുത്താനുള്ള ഇന്ത്യയുടെ നീക്കങ്ങൾക്ക് തിരിച്ചടിയാണ് സൽമാൻ രാജകുമാരൻ പാകിസ്ഥാന് നേരെ നീട്ടിയ സഹായ ഹസ്തം.
ദക്ഷിണേന്ത്യൻ രാജ്യങ്ങളിലൂടെയുള്ള സന്ദർശനത്തിന്റെ ഭാഗമായാണ് സൽമാൻ രാജകുമാരൻ പാകിസ്ഥാനിലെത്തിയത്. പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. സംയുക്ത വാർത്താ സമ്മേളനത്തിലാണ് പാകിസ്ഥാന് സഹായ വാഗ്ദനം നൽകിയ വിവരം സൽമാൻ രാജാവ് വ്യക്തമാക്കിയത്.
2000 കോടി ഡോളർ
2,000 കോടി ഡോളറിന്റെ സാമ്പത്തിക വാഗ്ദാനമാണ് സൗദി പാകിസ്ഥാന് നൽകിയിരിക്കുന്നത്. തകർന്നുകൊണ്ടിരിക്കുന്ന സമ്പദ് വ്യവസ്ഥയ്ക്ക് ഉണർവേകാൻ സൗദിയുടെ സഹായത്തിന് കഴിയുമെന്നാണ് പാകിസ്താന്റെ പ്രതീക്ഷ. ഏഴോളം കരാറുകളാണ് ഇരു രാജ്യങ്ങളും തമ്മിൽ ഒപ്പുവെച്ചിരിക്കുന്നത്.
ഖഷോഗി വധം
മാധ്യമപ്രവർത്തകനായ ഖഷോഗിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് സൽമാൻ രാജകുമാരനെതിരെ ആരോപണം ഉയർന്നിരുന്നു. വിഷയത്തിൽ പാകിസ്ഥാന്റെ പിന്തുണ സൗദിക്ക് ഗുണകരമായിരുന്നു. ഇസ്ലാമാബാദിലെത്തിയ സൗദി കിരിടാവകാശിക്ക് വമ്പൻ സ്വീകരണമാണ് പാകിസ്താൻ ഒരുക്കിയത്. പ്രധാനമന്ത്രി ഇമ്രാൻ ഖാനും സൈനിക മേധാവി ജനറൽ ഖമാർ ജാവേദ് ബജ്വയും ചേർന്നാണഅ അദ്ദേഹത്തെ സ്വീകരിച്ചത്.
ഇറാന്റെ ഭീഷണിക്കെതിരെ
പുൽവാമയിൽ ഭീകരാക്രമണം ഉണ്ടാകുന്നതിന് ദിവസങ്ങൾക്ക് മുമ്പ് ഇറാനിലും സമാനമായ രീതിയിൽ ചാവേർ സ്ഫോടനം നടന്നിരുന്നു. 27 ഇറാൻ സൈനികരാണ് കൊല്ലപ്പെട്ടത്. പാകിസ്ഥാനാണ് ആക്രമണത്തിന് പിന്നിലെന്നാണ് ഇറാൻ ആരോപിക്കുന്നത്. പ്രദേശത്ത് സംഘർഷാവസ്ഥ നിലനിൽക്കുന്നതിനിടെയാണ് സൗദി കിരീടാവകാശിയുടെ പാക് സന്ദർശനം. സൗദിക്കെതിരെ ഇറാൻ സൈനിക മേധാവി രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു.
സൗദിയുമായി ബന്ധം
വൻ സാമ്പത്തിക തിരിച്ചടികളിലൂടെ കടന്നു പോകുന്ന രാജ്യത്തിന് സൗദിയുടെ സഹായം ഉണർവേകുമെന്ന പ്രതീക്ഷയിലാണ് പാകിസ്ഥാൻ, പ്രധാനമന്ത്രി പദത്തിലെത്തിയ ശേഷം ഇമ്രാൻ ഖാൻ രണ്ട് തവണ സൗദിയിൽ സന്ദർശനം നടത്തിയിരുന്നു. ഇതൊരു തുടക്കം മാത്രമാണെന്നും മൂന്ന് മാസത്തിനുള്ളിൽ കൂടുതൽ കരാറുകൾ ഒപ്പിടുമെന്നും സൗദി കിരീടാവകാശി വ്യക്തമാക്കി.
ഇന്ത്യയിലേക്ക്
പാക് സന്ദർശനത്തിന് ശേഷം സൗദി കിരിടാവകാശി രണ്ട് ദിവസത്തെ സന്ദർശനത്തിനായി ഇന്ത്യയിലെത്തും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും പെട്രോളിയം വകുപ്പ് മന്ത്രി ധർമേന്ദ്ര പ്രധാനുമായും കൂടിക്കാഴ്ച നടത്തും. ഇതിന് ശേഷം സൽമാൻ രാജാകുമാരൻ ചൈനയിലേക്ക് പോകുമെന്നാണ് സൂചന.
ഒറ്റപ്പെട്ട് പാകിസ്ഥാൻ
പുൽവാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പാകിസ്ഥാനെതിരെ രൂക്ഷ വിമർശനമാണ് ലോകരാഷ്ട്രങ്ങൾ ഉന്നയിച്ചത്. ഭീകരസംഘടനകൾക്കുള്ള സഹായം നിർത്തണമെന്ന് അമേരിക്ക പാകിസ്ഥാനോട് ആവശ്യപ്പെട്ടിരുന്നു. വ്യാപാര ബന്ധത്തിൽ ഇന്ത്യ നൽകി പോന്ന എല്ലാ ഇളവുകളും പിൻവലിക്കുകയും സൗഹൃദ രാഷ്ടര പദവി റദ്ദാക്കുകയും ചെയ്തിരുന്നു. പാകിസ്ഥാനെതിരെ കടുത്ത വിമർശനം ഉയർന്ന സാഹചര്യത്തിൽ സൗദി കിരീടാവകാശി പാക് സന്ദർശനം റദ്ദാക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു.