അമേരിക്കക്കെതിരെ ആഞ്ഞടിച്ച് സൗദി; ട്രംപ് പറയുന്നത് പച്ചക്കള്ളം!! എണ്ണവില കുത്തനെ വര്‍ധിക്കും
റിയാദ്/അല്‍ജിയേഴ്‌സ്: എണ്ണവില ഇനിയും കുത്തനെ ഉയരുമെന്ന് സൂചന. കൂടുതല്‍ ഉല്‍പ്പാദിപ്പിക്കേണ്ടതില്ലെന്ന് എണ്ണ ഉല്‍പ്പാദക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെക് തീരുമാനിച്ചു. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ആവശ്യം അവഗണിച്ചാണ് സൗദിയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ കടുത്ത തീരുമാനം കൈക്കൊണ്ടത്. റഷ്യയും ഇതേ നിലപാട് സ്വീകരിച്ചു.
അതേസമയം, അമേരിക്കന്‍ പ്രസിഡന്റ് ട്രംപിനെതിരെ ശക്തമായ ഭാഷയില്‍ പ്രതികരിച്ച് സൗദി എണ്ണകാര്യ മന്ത്രി രംഗത്തെത്തി. ആഗോള എണ്ണ വിപണിയിലെ പ്രശ്‌നങ്ങള്‍ രാജ്യങ്ങള്‍ തമ്മിലുള്ള പോരായി മാറുമോ എന്നാണ് ആശങ്ക. വിശദാംശങ്ങള്‍ ഇങ്ങനെ....
ട്രംപിന്റെ ആരോപണം
എണ്ണവില വര്‍ധിക്കാന്‍ പ്രധാന കാരണം ഒപെക് രാജ്യങ്ങളാണ് എന്നായിരുന്നു ട്രംപിന്റെ ആരോപണം. ഒപെക് രാജ്യങ്ങള്‍ വില വര്‍ധിപ്പിക്കാന്‍ ശ്രമിക്കുകയാണെന്ന് ട്രംപ് കഴിഞ്ഞദിവസം പറഞ്ഞിരുന്നു. ഇതുസംബന്ധിച്ച ചോദ്യങ്ങളാണ് സൗദി എണ്ണ കാര്യമന്ത്രി ഖാലിദ് അല്‍ ഫാലിഹ് അല്‍ജീരിയയില്‍ മാധ്യമപ്രവര്‍ത്തകരില്‍ നിന്ന് നേരിട്ടത്. അദ്ദേഹം കടുത്ത ഭാഷയിലാണ് പ്രതികരിച്ചത്.
പറയുന്നത് കള്ളം
ട്രംപ് പറയുന്നത് കള്ളമാണെന്നാണ് സൗദി മന്ത്രി പറഞ്ഞത്. വിപണിയില്‍ കൃത്യമായി എണ്ണ എത്തിക്കാനുള്ള നീക്കങ്ങളാണ് ഒപെക് രാജ്യങ്ങള്‍ നടത്തുന്നത്. വിപണിയില്‍ സമ്മര്‍ദ്ദമുണ്ടാക്കി വില വര്‍ധിപ്പിക്കുക തങ്ങളുടെ ലക്ഷ്യമില്ല. മറിച്ചുള്ള എല്ലാ ആരോപണങ്ങളും തള്ളിക്കളയുന്നു. ജൂണ്‍ മുതല്‍ മതിയായ എണ്ണ എത്തിക്കാനാണ് ശ്രമിക്കുന്നതെന്നും സൗദി മന്ത്രി പറഞ്ഞു.
നേരിടുന്ന പ്രശ്‌നങ്ങള്‍
വിപണിയില്‍ ഇറാന്റെ എണ്ണ കുറഞ്ഞിട്ടുണ്ട്. വെനസ്വേലയുടെ എണ്ണയും കുറഞ്ഞു. മാത്രമല്ല മെക്‌സിക്കോയുടെ എണ്ണയില്‍ ഗണ്യമായ കുറവുണ്ടായി. ഇതെല്ലാമാണ് വിപണിയില്‍ ലഭ്യതയില്‍ ക്ഷാമം നേരിടാന്‍ കാരണം. ഒപെക് രാജ്യങ്ങള്‍ മതിയായ ഉല്‍പ്പാദനം നടത്തുന്നുണ്ട്. വില വര്‍ധിപ്പിക്കുന്നത് ഒപെക് രാജ്യങ്ങളാണെന്ന് ആരോപണം അടിസ്ഥാന രഹിതമാണെന്നും മന്ത്രി ഖാലിദ് വിശദീകരിച്ചു.
എണ്ണ കൂടുതല്‍ ഉല്‍പ്പാദിപ്പിക്കില്ല
ബ്രന്‍ഡ് ക്രൂഡ് ബാരലിന് 80 ഡോളറില് താഴെയാണ് ഇപ്പോഴത്തെ വില. ഒപെക് രാജ്യങ്ങള്‍ കൂടുതല്‍ ഉല്‍പ്പാദിപ്പിക്കേണ്ടതില്ല എന്നാണ് അല്‍ജീരിയയിലെ യോഗത്തില്‍ തീരുമാനിച്ചത്. ഒപെക് ഇതര എണ്ണ ഉല്‍പ്പാദക രാജ്യങ്ങളും സമാനമായ തീരുമാനം തന്നെയാണ് കൈക്കൊണ്ടത്. ഈ സാഹചര്യത്തില്‍ ഇനിയും വില വര്‍ധിപ്പിക്കുമെന്നാണ് കണക്കാക്കുന്നത്.
മൂന്ന് രാജ്യങ്ങളിലെ പ്രശ്‌നം
അമേരിക്ക ഉപരോധം ചുമത്തിയതാണ് ഇറാന്റെ എണ്ണ വിപണയില്‍ എത്താതിരിക്കാന്‍ കാരണം. നവംബര്‍ നാലോടെ ഇറാന്‍ എണ്ണ തീരെ കിട്ടാതാകും. വെനിസ്വേലയില്‍ സാമ്പത്തിക-രാഷ്ട്രീയ അസ്ഥിരതയാണ് പ്രശ്‌നം. കൃത്യമായ അളവില്‍ ആ രാജ്യത്ത് നിന്ന് കയറ്റുമതി നടക്കുന്നില്ല. മെക്‌സിക്കോയിലെ അവസ്ഥയും അതു തന്നെ. ഇതെല്ലാം വിപണിയില്‍ എണ്ണ ലഭ്യത വന്‍തോതില്‍ കുറച്ചിട്ടുണ്ട്.
സൗദിയും റഷ്യയും
ഒപെക് കൂട്ടായ്മയില്‍ ഏറ്റവും കൂടുതല്‍ എണ്ണ ഉല്‍പ്പാദിപ്പിക്കുന്ന രാജ്യമാണ് സൗദി അറേബ്യ. ഒപെക് ഇതര രാജ്യങ്ങളില്‍ പ്രബല ശക്തിയാണ് റഷ്യ. ഇരുവിഭാഗവും സംയുക്തമായിട്ടാണ് അല്‍ജീരിയയില്‍ ചര്‍ച്ച നടത്തിയത്. ജൂണില്‍ ഇരുവിഭാഗവും നടത്തിയ ചര്‍ച്ചയില്‍ ഉല്‍പ്പാദന രംഗത്ത് നേരിയ വര്‍ധന വരുത്താന്‍ തീരുമാനച്ചിരുന്നു.
സൗദി ചെയ്യുന്നത്
ജൂണ്‍ മുതല്‍ മതിയായ അളവില്‍ വിപണിയിലേക്ക് എണ്ണ എത്തുന്നുണ്ടെന്നാണ് എന്റെ അറിവെന്ന് സൗദി മന്ത്രി ഖാലിദ് പറഞ്ഞു. മറിച്ചുള്ള ആരോപണങ്ങള്‍ ശരിയല്ല. സൗദിയും സൗദി അരാംകോയും എല്ലാ ഉപഭോക്താക്കള്‍ക്കും ചോദിച്ച എണ്ണ കൈമാറുന്നുണ്ട്. ജൂണ്‍ മുതല്‍ യാതൊരു കുറവും വരുത്തിയിട്ടില്ലെന്നും സൗദി മന്ത്രി പറഞ്ഞു.
വില പറയാന്‍ താനാളല്ല
എണ്ണ കൂടുതല്‍ ഉല്‍പ്പാദിപ്പിക്കേണ്ട എന്നതാണ് യോഗത്തിലെ തീരുമാനം. അപ്പോള്‍ എണ്ണ വില വര്‍ധിക്കില്ലേ എന്നതായി മാധ്യമങ്ങളുടെ ചോദ്യം. വില സംബന്ധിച്ച് തനിക്ക് പറയാന്‍ സാധിക്കില്ലെന്ന് സൗദി മന്ത്രി പറഞ്ഞു. അക്കാര്യം താനല്ല തീരുമാനിക്കുന്നതെന്നും ആവശ്യക്കാര്‍ക്ക് എണ്ണ കൈമാറുക മാത്രമാണ് ചെയ്യുന്നതെന്നും അദ്ദേഹം പ്രതികരിച്ചു.
അമേരിക്കയുടെ ഇടപെടല്‍
അമേരിക്ക ഇറാനെതിരെ ഉപരോധം ചുമത്തിയതാണ് നിലവിലെ പ്രശ്‌നം. ഒബാമ ഭരണകൂടം മുന്‍കൈയ്യെടുത്ത് നടത്തിയ ചര്‍ച്ചയില്‍ ഇറാനുമായി ആണവകരാറുണ്ടാക്കിയിരുന്നു. ഈ കരാറില്‍ നിന്ന് ട്രംപ് ഭരണകൂടം പിന്‍മാറി. മാത്രമല്ല, അവര്‍ പുതിയ ഉപരോധം പ്രഖ്യാപിക്കുകയും ചെയ്തു. നവംബര്‍ നാലിനാണ് ഉപരോധം ശക്തിപ്പെടുക. നവംബര്‍ നാലിന് ശേഷം ഇറാന്റെ എണ്ണ ലോകരാജ്യങ്ങള്‍ വാങ്ങരുതെന്നാണ് അമേരിക്കയുടെ താക്കീത്.
നവംബറില്‍ കുത്തനെ വര്‍ധിക്കും
നവംബര്‍ നാലിന് ശേഷം ആഗോള വിപണിയില്‍ നിന്ന് ഇറാന്റെ എണ്ണ അപ്രത്യക്ഷമാകും. ഇറാന്‍ സാമ്പത്തികമായി പ്രതിസന്ധിയില്‍ അകപ്പെടും. അതേസമയം തന്നെ ലോക രാജ്യങ്ങളും പ്രതിസന്ധിയിലാകും. ലോകത്ത് കൂടുതല്‍ എണ്ണ ഉല്‍പ്പാദിപ്പിക്കുന്ന മൂന്നാംരാജ്യമാണ് ഇറാന്‍. ഇവര്‍ വിപണിയില്‍ നിന്ന് പൂര്‍ണമായും അപ്രത്യക്ഷമായാല്‍ എണ്ണ ദൗര്‍ലഭ്യം രൂക്ഷമാകും. ഈ സാഹചര്യം ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ കടുത്ത പ്രതിസന്ധി സൃഷ്ടിക്കും.
യൂറോപ്പ് യോജിക്കുന്നില്ല
ഇറാന്റെ എണ്ണയ്ക്ക് പകരം സൗദിയും മറ്റു ഒപെക് രാജ്യങ്ങളും കൂടുതല്‍ എണ്ണ വിപണിയില്‍ എത്തിക്കണമെന്നാണ് അമേരിക്കയുടെ ആവശ്യം. ഇക്കാര്യം ഞായറാഴ്ച നടന്ന യോഗത്തില്‍ അംഗീകരിക്കപ്പെട്ടിട്ടില്ല. ഇറാനെതിരെ നിലവിലെ സാഹചര്യത്തില്‍ ഉപരോധം ചുമത്തുന്നതിനോട് യൂറോപ്യന്‍ രാജ്യങ്ങള്‍ യോജിക്കുന്നില്ല. എന്നാല്‍ അമേരിക്കയുടെ ഭീഷണിക്ക് മുമ്പില്‍ അവര്‍ ശക്തമായ നിലപാട് എടുത്തിട്ടുമില്ല.
ഇന്ത്യയിലെ സാഹചര്യം
ഇന്ത്യ നേരിടുന്നത് ആഗോള വിപണിയിലെ വില വര്‍ധന മാത്രമല്ല, ഇന്ത്യന്‍ രൂപയുടെ മൂല്യത്തകര്‍ച്ച കൂടിയാണ്. മൂല്യം തകര്‍ന്ന സാഹചര്യത്തില്‍ കൂടുതല്‍ വില നല്‍കിയാണ് എണ്ണ ഇറക്കുന്നത്. ഇതും ആഭ്യന്തര വിപണിയില്‍ വലക്കയറ്റത്തിന് കാരണായി. മുംബൈയില്‍ പെട്രോള്‍ വില ലിറ്ററിന് 90 രൂപ കടന്നു. ഇനിയും ഉയരുമെന്നാണ് പറയുന്നത്. സര്‍ക്കാര്‍ നികുതി കുറയ്ക്കാന്‍ തയ്യാറാകാത്തതും ജനങ്ങള്‍ക്ക് തിരിച്ചടിയാണ്.