ഉപരോധത്തിനെതിരേ ലോക പിന്തുണയാര്‍ജ്ജിച്ച് ഖത്തര്‍; ശെയ്ഖ് തമീം ട്രംപുമായി കൂടിക്കാഴ്ച നടത്തി
ഉപരോധത്തിനെതിരേ ലോക പിന്തുണയാര്‍ജ്ജിച്ച് ഖത്തര്‍; ശെയ്ഖ് തമീം ട്രംപുമായി കൂടിക്കാഴ്ച നടത്തി
ന്യുയോര്‍ക്ക്: 100 ദിവസത്തിലേറെയായി തങ്ങള്‍ക്കെതിരേ നാല് അറബ് രാഷ്ട്രങ്ങള്‍ ചേര്‍ന്ന് നടപ്പാക്കിയ ഉപരോധത്തിനെതിരേ ലോകരാഷ്ട്രങ്ങളുടെ പിന്തുണ നേടിയെടുക്കാനുള്ള വേദിയായി യു.എന്‍ ജനറല്‍ അസംബ്ലിയെ ഖത്തര്‍ അമീര്‍ ശെയ്ഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി ഉപയോഗപ്പെടുത്തി. അമേരിക്കന്‍ പ്രസിഡന്റ് ഡണാള്‍ഡ് ട്രംപുമായി നടത്തിയ കൂടിക്കാഴ്ചയാണ് ഇതില്‍ ഏറ്റവും ശ്രദ്ധേയമായത്.
പ്രശ്‌നപരിഹാരത്തിന് ട്രംപിന്റെ പിന്തുണ
ഉപരോധത്തിന്റെ തുടക്കത്തില്‍ ഖത്തര്‍ ഭീകരവാദത്തിന് ഫണ്ട് നല്‍കുന്നുവെന്ന് ആരോപിച്ച അമേരിക്കന്‍ പ്രസിഡന്റുമായി ഉപരോധ വിഷയത്തില്‍ കൂടിക്കാഴ്ച നടത്താനായത് അന്താരാഷ്ട്ര തലത്തില്‍ ഖത്തര്‍ കൈവരിച്ച നയതന്ത്ര നേട്ടമായാണ് വിലയിരുത്തപ്പെടുന്നത്. എത്രയും വേഗം പ്രതിസന്ധി പരിഹരിക്കാന്‍ സാധിക്കുമെന്ന് കൂടിക്കാഴ്ചയില്‍ പ്രസിഡന്റ് പ്രത്യാശ പ്രടിപ്പിച്ചു. പ്രശ്‌നം പരിഹരിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചതായും അദ്ദേഹം അറിയിച്ചു. പ്രതിസന്ധി പരിഹരിക്കുന്നതിന് ചര്‍ച്ചയ്ക്കുള്ള സന്നദ്ധത പ്രഖ്യാപിച്ച ഖത്തര്‍ അമീര്‍, ഇക്കാര്യത്തില്‍ ട്രംപ് കൈക്കൊണ്ട നടപടികള്‍ക്ക് നന്ദി പറയുകയും ചെയ്തു. അമേരിക്കയുടെ ഇടപെടല്‍ കാര്യങ്ങള്‍ എളുപ്പമാക്കുമെന്നും അദ്ദേഹം അറിയിച്ചു. ട്രംപുമായുള്ള ചര്‍ച്ചയില്‍ ഖത്തര്‍ വിദേശകാര്യമന്ത്രി ശെയ്ഖ് അബ്ദുര്‍റഹ്മാന്‍ ആല്‍ഥാനി, യു.എസ് വിദേശകാര്യ സെക്രട്ടറി റെക്‌സ് ടില്ലേഴ്‌സണ്‍, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് എച്ച്.ആര്‍ മക്മാസ്റ്റര്‍ തുടങ്ങിയവരും പങ്കെടുത്തു.
ഉപരോധ രാഷ്ട്രങ്ങള്‍ ഒറ്റപ്പെട്ടു
യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഖത്തര്‍ അമീറുമായി കൂടിക്കാഴ്ചയ്ക്ക് തയ്യാറായതിന് ഉപരോധ വിഷയത്തില്‍ അമേരിക്കയുടെ മനംമാറ്റത്തിന്റെ സൂചനയായാണ് വിലയിരുത്തപ്പെടുന്നത്. തുടക്കംത്തില്‍ സൗദി സഖ്യത്തിനൊപ്പം നിന്ന അമേരിക്ക, ഇറാന്‍ ബന്ധം ഉള്‍പ്പെടെയുള്ള വിഷയത്തില്‍ ഖത്തറിനെതിരേ ശക്തമായ നിലപാടെടുക്കുമെന്നായിരുന്നു അവര്‍ കരുതിയിരുന്നത്. എന്നാല്‍ തങ്ങളുടെ ഭാഗം കൃത്യമായി അവതരിപ്പിക്കുന്നതില്‍ ഖത്തര്‍ വിജയിച്ചതായാണ് പുതിയ സാഹചര്യത്തില്‍ വ്യക്തമാവുന്നത്. അമീറുമായി നടത്തിയ കൂടിക്കാഴ്ചയിലൂടെ ചുരുങ്ങിയത് ജി.സി.സി രാഷ്ട്രങ്ങളില്‍ ആരോടെങ്കിലും പ്രത്യേക മമതയോ വിദ്വേഷമോ അമേരിക്കയ്ക്കില്ലെന്ന സന്ദേശമാണ് ട്രംപ് നല്‍കിയിരിക്കുന്നത്. ലോക രാഷ്ട്രങ്ങള്‍ക്കിടയില്‍ കൂടുതല്‍ ഒറ്റപ്പെടുന്ന സ്ഥിതി വിശേഷമാണ് ഖത്തറിന്റെ യു.എന്‍ ജനറല്‍ അസംബ്ലി നയന്ത്രത്തിലൂടെ സംജാതമായത്.
ഉപരോധമാണ് ഭീകരവാദം
തങ്ങള്‍ക്കെതിരേ ഉപരോധം പ്രഖ്യാപിച്ച രാഷ്ട്രങ്ങള്‍ക്കെതിരേ ആഞ്ഞടിക്കാനുള്ള വേദിയായും ഖത്തര്‍ അമീര്‍ യു.എന്‍ ജനറല്‍ അസംബ്ലിയെ ഉപയോഗപ്പെടുത്തി. ഉപരോധത്തിലൂടെ ഖത്തറിലെ ജനങ്ങള്‍ക്ക് അന്നവും വെള്ളവും മരുന്നും നിഷേധിക്കാനുള്ള വൃത്തികെട്ട ശ്രമമാണ് നാല് അറബ് രാജ്യങ്ങള്‍ ചേര്‍ന്ന് നടത്തിയതെന്ന് അദ്ദേഹം ആരോപിച്ചു. ഇതുതന്നെയാണ് യഥാര്‍ഥ ഭീകരവാദമെന്നും അദ്ദേഹം തുറന്നടിച്ചു. രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടുകയും പരമാധികാരത്തെ ചോദ്യം ചെയ്യുന്നതും ഭീകരവാദത്തിന്റെ നിര്‍വചനത്തില്‍ വരുമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. പക്ഷെ, ഇതിലൂടെ ഖത്തറിനെ മുട്ടുകുത്തിക്കാമെന്നായിരുന്നു അവരുടെ വ്യാമോഹമെന്നും അത് വെറുതെയായെന്നും അദ്ദേഹം പറഞ്ഞു.
തുര്‍ക്കിയുടെ പരസ്യ പിന്തുണ
ശെയ്ഖ് തമീമിനു ശേഷം യു.എന്‍ പൊതുസഭയില്‍ സംസാരിച്ച തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ ഖത്തറിനെ പൂര്‍ണമായി പിന്തുണച്ചതും ഖത്തറിന് നേട്ടമായി. ഖത്തരി ജനജീവിതത്തെ ദോഷകരമായി ബാധിക്കുന്ന ഉപരോധത്തില്‍ നിന്ന് ബന്ധപ്പെട്ട രാജ്യങ്ങള്‍ ഉടന്‍ പിന്‍മാറണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. മേഖലയിലെ ജ്യേഷ്ഠസഹോദരനായ സൗദി അറേബ്യ പ്രശ്‌നപരിഹാരത്തിന് ആത്മാര്‍ഥമായി മനസ്സുവയ്ക്കണമെന്നും അദ്ദേഹം പറഞ്ഞു. ന്യുയോര്‍ക്കിലെത്തുന്നതിനു മുമ്പും അതിനു ശേഷവും ഫ്രഞ്ച് പ്രസിഡന്റ്, ജര്‍മന്‍ ചാന്‍സ്‌ലര്‍ തുടങ്ങിയവരുള്‍പ്പെടെയുള്ള ലോക നേതാക്കളുമായി സംസാരിച്ച ഖത്തര്‍ അമീര്‍, അവരുടെ പിന്തുണ ആര്‍ജിച്ചെടുക്കുന്നതില്‍ വിജയിച്ചിരുന്നു.