പ്രചരിക്കുന്നത് അഭ്യൂഹങ്ങൾ മാത്രം: കിമ്മിനെക്കുറിച്ചുള്ള റിപ്പോർട്ട് തള്ളി ദക്ഷിണ കൊറിയ
സോൾ: ഉത്തരകൊറിയൻ ഏകാധിപതി കിം ജോങ് ഉൻ ഗുരുതരാവസ്ഥയിലാണെന്ന അഭ്യുഹങ്ങൾ തള്ളി ദക്ഷിണ കൊറിയ. ഉന്നിന് മസ്തിഷ്കമരണം സംഭവിച്ചെന്നും രോഗം ബാധിച്ച് ഗുരുതരാവസ്ഥയിലാണെന്നും ശസ്ത്രക്രിയ കഴിഞ്ഞ് സുഖം പ്രാപിച്ച് വരികയാണെന്നുമുള്ള വാർത്തകളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. എന്നാൽ ഇത്തരത്തിൽ കിം ജോങ് ഉന്നിന് ഒരു തരത്തിലുമുള്ള അസുഖങ്ങൾഴ ഉള്ളതിന്റെ പ്രത്യേക സൂചനകളൊന്നും ഇല്ലെന്നാണ് ദക്ഷിണ കൊറിയൻ പ്രസിഡന്റുിന്റെ ഓഫീസ് നൽകുന്ന വിവരം. ഇത്തരത്തിലുള്ള അഭ്യൂഹങ്ങൾ പ്രചരിക്കുന്നത് ആദ്യമായല്ലെന്നും ഇത് തള്ളിക്കളയേണ്ടതാണെന്നും പ്രസിഡന്റിന്റെ ഓഫീസ് പറയുന്നു.

അഭ്യൂഹം മാത്രമെന്ന്
ഇപ്പോൾ പ്രചരിക്കുന്നത് അഭ്യൂഹം മാത്രമാണെന്ന നിലപാടാണ് ചൈനയ്ക്കുമുള്ളത്. എന്നാൽ ഇപ്പോഴത്തെ നീക്കങ്ങൾ ഉത്തരകൊറിയയിലേയും അമേരിക്കയിലേയും ചൈനയിലേയും രഹസ്യാന്വേഷണ ഏജൻസികളും നിരീക്ഷിച്ച് വരികയാണ്. എന്നാൽ ഉൻ ഹൃദയ ശസ്ത്രക്രിയയ്ക്ക് വിധേയനായിട്ടുണ്ടെന്ന കാര്യം ആരും തന്നെ നിരസിച്ചിട്ടില്ല. എന്നാൽ ഉൻ ഗുരുതരാവസ്ഥയിലാണെന്ന അഭ്യൂഹങ്ങൾ ചൈനയും ദക്ഷിണകൊറിയയും തള്ളിക്കളഞ്ഞിട്ടുണ്ട്. കൊറിയയിലെ ജനങ്ങൾക്ക് ഉന്നിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് ഒരു ധാരണയുമില്ല.

ആദ്യത്തെ സംഭവമല്ല
നേരത്തെ 2014ൽ കിംഗ് ജോങ് ഉൻ നാല് ദിവസത്തോളം അപ്രത്യക്ഷനായിരുന്നു. സെപ്തംബർ അവസാനത്തോടെയാണ് ഇദ്ദേഹത്തെ കാണാതായത്. ഇതോടെ സൈനിക അട്ടിമറിയിലൂടെ മറ്റ് രാഷ്ട്രീയ എതിരാളികൾ അധികാരത്തിൽ നിന്ന് താഴെയിറക്കി എന്നതരത്തിലുള്ള അഭ്യൂഹങ്ങളാണ് വ്യാപകമായി പ്രചരിച്ചത്. എന്നാൽ കയ്യിലൊരു ചൂരലുമേന്തി നിൽക്കുന്ന ചിത്രവുമായി അദ്ദേഹം പ്രത്യക്ഷപ്പെടുകയും ചെയ്തു.

എന്തുകൊണ്ട് വിട്ടുനിന്നു
ഏപ്രിൽ 15ന് നടന്ന മുത്തച്ഛന്റെ പിറന്നാൾ ആഘോഷങ്ങളിൽ നിന്ന് ഉൻ വിട്ടുനിന്നതാണ് പുതിയ അഭ്യൂഹങ്ങൾക്ക് ഇടയാക്കിയത്. ഉത്തരകൊറിയയുടെ സ്ഥാപകനായ കിം ഇൽ സൂങ്ങിന്റെ ജന്മവാർഷികത്തിൽ നിന്നാണ് ഉൻ വിട്ടുനിന്നത്. യുഎസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് ഏപ്രിൽ 12ന് ഉന്നിനെ ഹൃദയശസ്ത്രക്രിയയ്കക് വിധേയമാക്കിയിരുന്നുവെന്നാണ്. ഏപ്രിൽ 11ന് മാധ്യമങ്ങളെ കണ്ട ഉൻ പിന്നീട് പൊതുപരിപാടികളിൽ പങ്കെടുക്കുകയോ മാധ്യമങ്ങളെ അഭിമുഖീകരിക്കുകയോ ചെയ്തിട്ടില്ല. ഈ സാഹചര്യത്തിലാണ് കിം ശസ്ത്രക്രിയയെ തുടർന്ന് ഗുരുതരാവസ്ഥയിലാണെന്ന മാധ്യമ റിപ്പോർട്ട് പുറത്തുവരുന്നത്. എന്നാൽ അമേരിക്ക ഇതുവരെയും ഇക്കാര്യത്തിൽ പ്രതികരിച്ചിട്ടില്ല. കഴിഞ്ഞ ആഴ്ച നടന്ന മിസൈൽ പരീക്ഷണം സംബന്ധിച്ച വാർത്തകളിലും ഉന്നിന്റെ സാന്നിധ്യത്തെക്കുറിച്ച് ഔദ്യോഗിക മാധ്യമങ്ങൾ പരാമർശിച്ചിട്ടില്ല. രഹസ്യ സ്വഭാവം കാത്തുസൂക്ഷിക്കുന്ന ഉത്തരകൊറിയയിൽ കൊവിഡ് വ്യാപനം പ്രതിരോധത്തിനുള്ള ശക്തമായ ലോക്ക്ഡൌണും രാജ്യത്ത് നിലവിലുണ്ട്.

റിപ്പോർട്ട് പുറത്ത്
ദക്ഷിണകൊറിയയിൽ നിന്നുള്ള ഡെയ് ലി എൻകെ എന്ന മാധ്യമമാണ് ആദ്യം കിം ജോങ് ഉന്നിന്റെ ആരോഗ്യനിലയെക്കുറിച്ച് റിപ്പോർട്ട് നൽകിയത്. ഏപ്രിൽ 12 ഹ്വാങ്സാനിലെ ആശുപത്രിയിൽ വെച്ച് ശസ്ത്രക്രിയയ്ക്ക് വിധേയനായ ഉൻ ഡോക്ടർമാരുടെ നിരീക്ഷണത്തിലാണെന്നും ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്നാണ് റിപ്പോർട്ടിൽ പറയുന്നു. കഴിഞ്ഞ ഓഗസ്റ്റ് മുതൽ തന്നെ ഹൃദയുമായി ബന്ധപ്പെട്ട രക്തക്കുഴലുകൾക്ക് തകരാർ സംഭവിച്ചതിനെ തുടർന്ന് ചികിത്സയിൽ കഴിഞ്ഞ് വരികയാണ്. രാജ്യത്തിന്റെ കിഴക്കൻ ദശയിൽ സ്ഥിതി ചെയ്യുന്ന മൌണ്ട് കുംഹാങ്ങിലെ വില്ലയിൽ ഉൻ വിശ്രമിച്ച് വരികയാണെന്നും ഇതേ മാധ്യമം റിപ്പോർട്ട് ചെയ്യുന്നുണ്ട്.

അഭ്യൂഹങ്ങൾ ഇങ്ങനെയും
സമീപകാലത്ത് തുടർച്ചയായി സൈനിക കേന്ദ്രങ്ങൾ സന്ദർശിച്ചതിന് പുറമേ വിശുദ്ധ പർവ്വതമായ പക്തൂ സന്ദർശിച്ചതും ആരോഗ്യസ്ഥിതിയെ പ്രതികൂലമായി ബാധിച്ചുവെന്നുമാണ് ഡെയ് ലി എൻകെ റിപ്പോർട്ടിൽ പറയുന്നത്. കഴിഞ്ഞ വർഷം രണ്ട് തവണയായി നടന്ന കിമ്മിന്റെ പർവ്വത സന്ദർശനത്തക്കുറിച്ച് മാധ്യമറിപ്പോർട്ടുകളും പുറത്തുവന്നിരുന്നു. അന്ന് കിം ജോങ് ഉന്നിന് ശാരീരിക അസ്വാസ്ഥ്യമുണ്ടെന്ന് സമ്മതിച്ച ഉത്തരകൊറിയൻ ഔദ്യോഗിക മാധ്യമങ്ങൾ അദ്ദേഹത്തിന് സന്ധിവാതമാണെന്നുള്ള അഭ്യൂഹങ്ങളോട് പ്രതികരിക്കാൻ തയ്യാറായില്ല.

അടുത്ത അവകാശി ആര്
ഉത്തരകൊറിയൻ ഏകാധിപതി കിം ജോങ് ഉന്നിന് എന്തെങ്കിലും സംഭവിച്ചിട്ടുണ്ടെങ്കിൽ തന്നെ പിന്തുടർച്ചാവകാശം സംബന്ധിച്ച് ഒരു വ്യക്തതയുമില്ല. പിതാവിന് കീഴിൽ വർഷങ്ങൾ നീണ്ട പരിശീലനത്തിനൊടുവിലാണ് അദ്ദേഹം കിമ്മിനെ ഏകാധിപതിയായി അവരോധിക്കുന്നത്. തന്റെ മകന്റെ കയ്യിൽ രാജവംശം സുരക്ഷിതമാണെന്ന ഉറച്ച ബോധ്യത്തോടെയായിരുന്നു ഇത്. 2011ൽ പിതാവിന്റെ മരണത്തോടെയാണ് കിം രാജ്യത്തിന്റെ തലപ്പത്തേക്ക് എത്തുന്നത്.
Recommended Video

അധികാരക്കസേര സഹോദരിയ്ക്ക്?
ഉന്നിന്റെ സഹോദരി കിം യോ ജോങ്ങാണ് അടുത്തതായി അധികാരം ഏറ്റെടുക്കാൻ അനുയോജ്യയായ വ്യക്തി. വിശുദ്ധ പേക്തു രക്തത്തിൽപ്പെട്ടത് എന്നതിന് പുറമേ സ്വന്തമായി സ്വത്വം ഉണ്ടാക്കിയെടുക്കാൻ കഴിഞ്ഞിട്ടുള്ള വ്യക്തി കൂടിയാണ് യോ ജോങ്. നിർണായ ഉച്ചകോടികളിൽ സഹോദരനൊപ്പം ഒളിഞ്ഞും തെളിഞ്ഞും പ്രത്യക്ഷപ്പെടാറുള്ള യോ ജോങ് കഴിഞ്ഞ മാസം ഒരു പരസ്യ പ്രസ്താവനയും നടത്തിയിരുന്നു. എന്നാൽ ഇപ്പോൾ ചെയ്യാവുന്ന ഒരു കാര്യം എന്തെന്നാൽ കിമ്മിന്റെ ആരോഗ്യനിലയെക്കുറിച്ചും പ്രചരിക്കുന്ന അഭ്യൂഹങ്ങളെക്കുറിച്ചും ഉത്തരകൊറിയൻ ഭരണകൂടം ഏത് തരത്തിലാണ് പ്രതികരിക്കുക എന്നറിയാൻ കാത്തിരിക്കുക മാത്രമാണ്.












Click it and Unblock the Notifications