ഇത് ലങ്കാദഹനമോ? കലാപഭൂമിയായി ശ്രീലങ്ക; നേതാക്കളുടെ വീടുകള്‍ക്ക് തീയിട്ടു, കണ്ടാലുടന്‍ വെടി
കൊളംബോ; ശ്രീലങ്കയിൽ സാമ്പത്തിക പ്രതിസന്ധിയെച്ചൊല്ലിയുള്ള പ്രതിഷേധം ശക്തമായ കലാപമായി മാറുന്നു. തിങ്കളാഴ്ച മഹിന്ദ രാജപക്‌സെ പ്രധാനമന്ത്രി സ്ഥാനം രാജിവച്ചതിനെ തുടർന്നുണ്ടായ കലാപത്തിൽ എട്ടോളം പേർ ഇതിനോടകം തന്നെ മരണപ്പെട്ടു എന്നാണ് റിപ്പോർട്ട്. മഹീന്ദ രാജപക്‌സെയെ അനുകൂലിക്കുന്നവരും സർക്കാരിനെ പ്രതികൂലിക്കുന്നവരും ന ഗരത്തിൽ പലയിടങ്ങളിലും പരസ്പരം ഏറ്റുമുട്ടി. ഭരണകക്ഷി അംഗങ്ങളുടെ 41-ലധികം വീടുകൾ പ്രതിഷേധക്കാർ അഗ്നിക്കിരയാക്കി.
പ്രതിഷേധം ശക്തമായതോടെയാണ് തിങ്കളാഴ്ച മഹിന്ദ രാജപക്‌സെ രാജിവെക്കാൻ നിർബന്ധിതനായത്. അദ്ദേഹത്തിന്റെ രാജിക്ക് ശേഷം പ്രതിഷേധങ്ങൾ കലാപമായി മാറുകയായിരുന്നു. രാഷ്ട്രീയ-സ്വാധീനമുള്ള രാജപക്‌സെ കുടുംബത്തിന്റെ ഹമ്പൻടോട്ടയിലെ തറവാട് വീടും കുരുനാഗലയിലെ വസതിയും പ്രതിഷേധക്കാർ അഗ്നിക്കിരയാക്കി. ഹംബൻടോട്ടയിലെ മെഡമുലനയിൽ മഹിന്ദയുടെയും ഗോതാബയയുടെയും പിതാവിന്റെ സ്മരണയ്ക്കായി നിർമ്മിച്ച ഡി എ രാജപക്‌സെ സ്മാരകവും ഇവർ നശിപ്പിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നടന്ന അക്രമങ്ങളിൽ 250 ഓളം പേർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട്.
അതേ സമയം പൊതുമുതൽ കൊള്ളയടിക്കുകയോ മറ്റുള്ളവർക്ക് ദോഷം വരുത്തുകയോ ചെയ്യുന്നവർക്ക് നേരെ വെടിയുതിർക്കാൻ കരസേന, വ്യോമസേന, നാവികസേന എന്നിവരോട് ശ്രീലങ്കയുടെ പ്രതിരോധ മന്ത്രാലയം ചൊവ്വാഴ്ച ഉത്തരവിട്ടിട്ടുണ്ട്. അക്രമസംഭവങ്ങൾ വർധിച്ചതോടെ ശ്രീലങ്കൻ സർക്കാർ രാജ്യവ്യാപകമായി കർഫ്യൂ ഏർപ്പെടുത്തുകയും തലസ്ഥാനമായ കൊളംബോയിൽ സൈന്യത്തെ വിന്യസിക്കുകയും ചെയ്തിട്ടുണ്ട്. രാജ്യത്തെ പ്രമുഖ നേതാക്കൾ വിദേശത്തേക്ക് കടക്കാതിരിക്കാൻ വിവിധ വിമാനത്താവളങ്ങളിലും പ്രതിഷേധക്കാർ തമ്പടിക്കുന്നുണ്ട്. അതേ സമയം പ്രതിഷേധം ഭയന്ന് ജീവൻ രക്ഷിക്കാനായി മഹിന്ദ രാജപക്‌സെ തന്റെ കുടുംബത്തോടൊപ്പം ട്രിങ്‌കോമാലിയിലെ നാവിക താവളത്തിൽ അഭയം പ്രാപിച്ചതായും റിപ്പോർട്ടുണ്ട്.
അതിനിടെ നിലവിലെ സാഹചര്യം ചർച്ച ചെയ്യാൻ ഈ ആഴ്ച സഭ വീണ്ടും വിളിക്കണമെന്ന് ശ്രീലങ്കൻ പാർലമെന്റ് സ്പീക്കർ ചൊവ്വാഴ്ച പ്രസിഡൻറ് ഗോതബയ രാജപക്‌സയോട് അഭ്യർത്ഥിച്ചു. പ്രതിഷേധക്കാരോട് സംയമനം പാലിക്കാനും സമാധാനപരമായി പ്രതിഷേധം തുടരാനും സജിത് പ്രേമദാസയും മറ്റ് പ്രതിപക്ഷ എംപിമാരും ആവശ്യപ്പെട്ടിട്ടുണ്ട്. അതേ സമയം തിങ്കളാഴ്ച രാജപക്‌സെ അനുകൂലികളും സർക്കാർ വിരുദ്ധ പ്രക്ഷോഭകരും തമ്മിലുള്ള ഏറ്റുമുട്ടലിനെക്കുറിച്ച് ശ്രീലങ്കൻ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റ് അന്വേഷണം നടത്തും. സാമ്പത്തിക പ്രതിസന്ധികൾക്കിടയിൽ കുറച്ചുനാൾ അടച്ചിട്ട ശേഷം കൊളംബോ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് തുറന്നപ്പോൾ സെറ്റിൽമെന്റ് ബുദ്ധിമുട്ടുകൾ കാരണം ചൊവ്വാഴ്ച വിപണി അവധിയായി പ്രഖ്യാപിച്ചിരുന്നു.
Recommended Video