പുതിയ സൈനിക മേധാവിയുടെ നിയമനം; യുഎന്‍ സമാധാന സേനയില്‍ ശ്രീലങ്കയ്ക്ക് വിലക്ക്
കൊളംബോ: ഐക്യരാഷ്ട്രസഭയുടെ സമാധാന സേനയില്‍ നിന്നും ശ്രീലങ്കന്‍ സൈന്യത്തിന് വിലക്ക്. ആഭ്യന്തര യുദ്ധകാലത്ത് കടുത്ത മനുഷ്യാവകാശ ലംഘനങ്ങള്‍ക്ക് കൂട്ടുനിന്ന യുദ്ധ സൈനികനെ രാജ്യത്തിന്റെ സൈനിക മേധാവിയായി നിയമിച്ചതിനെ തുടര്‍ന്നാണ് ഐക്യരാഷ്ട്ര സഭയുടെ തീരുമാനം. 55 കാരനായ ഷവേന്ദ്ര സില്‍വയെ ആഗസ്റ്റിലാണ് സൈനിക മേധാവിയായി നിയമിക്കുന്നത്. ഇതേ തുടര്‍ന്ന് അമേരിക്കയില്‍ നിന്നും യുഎന്നില്‍ നിന്നും കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. നിയമനവുമായി ബന്ധപ്പെട്ട് ശ്രീലങ്കന്‍ സൈനികരെ വിന്യസിക്കുന്നത് താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുമെന്ന് യുഎന്‍ ബുധനാഴ്ച വ്യക്തമാക്കി.
Read More: 2019ൽ രാജ്യത്തെ അതിസമ്പന്നരുടെ പട്ടിക മാറി മറിഞ്ഞത് ഇങ്ങനെ, ഒന്നാമൻ അംബാനി തന്നെ
ലഫ്റ്റനന്റ് ജനറല്‍ ഷവേന്ദ്ര സില്‍വയെ ശ്രീലങ്കന്‍ ആര്‍മി കമാന്‍ഡര്‍ സ്ഥാനത്തേക്ക് നിയമിച്ചതില്‍ ശ്രീലങ്കന്‍ സര്‍ക്കാരിനോട് ആശങ്ക അറിയിച്ചതായി യുഎന്‍ വക്താവ് ഫര്‍ഹാന്‍ ഹഖ് ന്യൂയോര്‍ക്കില്‍ പറഞ്ഞു. ഈ നിയമനത്തിന്റെ പശ്ചാത്തലത്തില്‍ യുഎന്‍ സമാധാന പ്രവര്‍ത്തന വകുപ്പില്‍ നിന്നും ശ്രീലങ്കന്‍ സൈന്യത്തെ ഒഴിവാക്കുകയാണെന്നും അല്ലാത്ത പക്ഷം ഭാവിയില്‍ വന്‍ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്നും ഹഖ് കൂട്ടിച്ചേര്‍ത്തു.

ശ്രീലങ്കയില്‍ 26 വര്‍ഷമായി തുടരുന്ന ക്രൂരമായ ആഭ്യന്തര യുദ്ധത്തിന്റെ അവസാന ഘട്ടങ്ങളില്‍ വിമത തമിഴ് പുലികള്‍ക്കെതിരെ (എല്‍ടിടിഇ) സൈനിക വിഭാഗത്തെ വിജയകരമായി നയിച്ചതിന്റെ ബഹുമതി സില്‍വയ്ക്കാണ്. സംഘര്‍ഷത്തിന്റെ അവസാന ഘട്ടങ്ങളില്‍ ആയിരക്കണക്കിന് സാധാരണക്കാര്‍ കൊല്ലപ്പെട്ടതിനാല്‍ അദ്ദേഹത്തിന്റെ വിജയം ഏറെ വിവാദമായിരുന്നു. യുഎന്‍ പറയുന്നതനുസരിച്ച്, യുദ്ധത്തിന്റെ അവസാന മാസങ്ങളില്‍ ഏകദേശം 45,000 വംശീയ തമിഴ് സിവിലിയന്മാര്‍ കൊല്ലപ്പെട്ടിരിക്കാം, മറ്റ് കണക്കുകള്‍ പ്രകാരം ഈ സംഖ്യ വളരെ ഉയര്‍ന്നതാണ്.
യുഎന്‍ മനുഷ്യാവകാശ കമ്മീഷണര്‍ (ഒസിഎച്ച്ആര്‍) 2015ല്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍, കൊലപാതകങ്ങള്‍, ലൈംഗിക അതിക്രമങ്ങള്‍, പീഡനങ്ങള്‍, മാനുഷിക സൗകര്യങ്ങള്‍ക്കെതിരായ ആക്രമണങ്ങള്‍ എന്നിവ ഉള്‍പ്പെടുന്ന ഗുരുതരമായ അധികാര ദുർവിനിയോഗം ശ്രീലങ്കന്‍ സേനക്കെതിരെ ചുമത്തിയിരുന്നു. സില്‍വയുടെ നേതൃത്വത്തിലുള്ള ആര്‍മി ഡിവിഷന്‍ പുട്ടുമട്ടലന്‍ നഗരം തമിഴ് പുലികളില്‍ നിന്ന് തിരിച്ചുപിടിക്കാന്‍ അവിടെയുള്ള ആശുപത്രിയിലും യുഎന്‍ ഹബിലും ഷെല്ലാക്രമണം നടത്തിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
ആക്രമണത്തിന്റെ അവസാന മാസങ്ങളില്‍ ആശുപത്രികള്‍ക്ക് നേരെ തുടര്‍ച്ചയായി ഷെല്ലാക്രമണം നടത്തിയെന്നും ഒഎച്ച്സിഎച്ച്ആര്‍ ആരോപിക്കുന്നു. ഈ സമയത്ത് രോഗികള്‍ രക്ഷപ്പെടാന്‍ നിര്‍ബന്ധിതരായി. പലരും അവരുടെ കൂടെയുള്ള ഡ്രിപ്പ് പോലും എടുത്താണ് രക്ഷപ്പെട്ടത്. സായുധസേനയുടെ ഇത്തരം ആക്രമണങ്ങള്‍ ഒറ്റപ്പെട്ട സംഭവമല്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 1984 ല്‍ സൈന്യത്തില്‍ ചേര്‍ന്ന സില്‍വ ജനുവരി മുതല്‍ സ്റ്റാഫ് മേധാവിയായിരുന്നു.












Click it and Unblock the Notifications