തീയടങ്ങാതെ ശ്രീലങ്ക..വര്‍ഗീയ ലഹളയുടെ പിന്നിൽ സിംഹള ഗ്രൂപ്പിന്റെ തലവന്‍..പിടിയിലായെന്ന് പോലീസ്..
കൊളംബോ: ശ്രീലങ്കയിലെ കാൻഡി ജില്ലയിൽ ന്യൂനപക്ഷവിഭാഗത്തിനെതിരെ വർഗീയ ലഹളയ്ക്ക് നേതൃത്വം നല്‍കിയയാൾ പിടിയിലായന്ന് പോലീസ്. മൊഹസൻ ബാലകയ എന്ന സിംഹള ഗ്രൂപ്പിന്റെ തലവന്‍ അമിത് ജീവൻ വീരസിംഘിയാണ് അറസ്റ്റിലായത്. വർഗീയ ലഹളയിൽ പങ്കുണ്ടെന്ന് കണ്ടെത്തിയതോടെ ഇയാൾക്കൊപ്പം ഒമ്പത് പേർകൂടി അറസ്റ്റിലായിട്ടുണ്ട്.
മുസ്ലീം ന്യൂനപക്ഷങ്ങൾക്കെതിരെ വിദ്വേഷം ജനിപ്പിക്കുന്ന വീഡിയോകള്‍ പ്രചരിപ്പിച്ചതിനും കേസെടുത്തിട്ടുണ്ട്. ഇക്കഴിഞ്ഞ ഞായറാഴ്ച്ച മുസ്ലീം വിഭാഗങ്ങൾക്കെതിരെ ആരംഭിച്ച അക്രമങ്ങൾ രാജ്യത്ത് വര്‍ഗീയ ലഹളയാകുകയായിരുന്നു. തുടർന്ന് സര്‍ക്കാർ 10 ദിവസത്തെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. അക്രമം ആരംഭിച്ച കാൻഡി ജില്ലയില്‍ ഫേസ്ബുക്ക്, വാട്സ്ആപ്പ്, വൈബർ എന്നീ സോഷ്യൽ മീഡിയകൾക്കും ഇന്റർനെറ്റിനും വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. അടിയന്തരാവസ്ഥയ്ക്ക് പുറമേ സെൻട്രല്‍ ശ്രീലങ്കയിലെ കാൻഡിയിൽ മറ്റ് നിയമങ്ങളും ശക്തമാക്കിയിരുന്നു. എന്നാൽ ഇവ മറികടന്ന് പ്രദേശത്ത് കലാപം തുടരുകയാണ്.

മുസ്ലീം പള്ളികളും സ്ഥാപനങ്ങളും വൻതോതിൽ ആക്രമിക്കപ്പെടുകയാണ്. അക്രമണങ്ങൾക്കിടയിൽ സിംഹള യുവാവ് കൊല്ലപ്പെട്ടതോടെയാണ് അക്രമണ പരമ്പരകൾ രൂക്ഷമായത്. സ്ത്രീ പുരുഷ ഭേദമില്ലാതെ ജനങ്ങൾ കലാപത്തിൽ പങ്കാളികളാവുന്നതായി മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു. അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടും അക്രമം തുടരുകയാണ്. ബുദ്ധ- മുസ്ലിം കലാപം ശക്തമായതോടെ മുസ്ലിം പള്ളികൾക്ക് സൈന്യം കാവൽ നിൽക്കുന്നുണ്ട്. രാജ്യത്ത് നിശാ നിയമം തുടരാൻ തീരുമാനിച്ചിട്ടുണ്ട്.
ഐക്യരാഷ്ട്ര സംഘടന ലഹളയിൽ അപലപിച്ചു. ആഭ്യന്തരവകുപ്പിന്റ ചുമതലയിൽ നിന്നും രെനിൽ വിക്രമസിംഗയെ മൈത്രിപാല സിരിസേന നീക്കം ചെയ്തുു. ശ്രീലങ്കയിലെ സെന്‍ട്രല്‍ കാന്‍ഡി ജില്ലയിലാണ് മുസ്ലിം സമുദായത്തില്‍പ്പെട്ടവരും ബുദ്ധമത വിശ്വാസികളും തമ്മിലുള്ള സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്. സിംഹളീസ് ബുദ്ധിസ്റ്റ് സമുദായത്തില്‍പ്പെട്ട ട്രക്ക് ഡ്രൈവറുടെ മരണാനന്തര ചടങ്ങുകള്‍ക്ക് പിന്നാലെയാണ് അക്രമം പൊട്ടിപ്പുറപ്പെട്ടത്. തിങ്കളാഴ്ച മുസ്ലിം യുവാക്കളുമായുള്ള വാക്കേറ്റത്തിലാണ് ഇയാള്‍ കൊല്ലപ്പെടുന്നത്. ചൊവ്വാഴ്ച ചേര്‍ന്ന പ്രത്യേക ക്യാബിനറ്റ് യോഗത്തിലാണ് ശ്രീലങ്കയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നത്. സമുദായിക കലാപം രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലേയ്ക്ക് കൂടി വ്യാപിക്കുന്നത് തടയുന്നതിന് വേണ്ടിയാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുള്ളത്. എന്നാൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ അക്രമസംഭവങ്ങൾ തുടരുന്നുണ്ടെന്നാണ് മാധ്യമറിപ്പോർട്ടുകള്‍.












Click it and Unblock the Notifications