ജലദോഷ സമയത്തെ ആന്‍റി ബോഡികള്‍ കൊവിഡ് വൈറസിനെതിരായി പ്രവര്‍ത്തിക്കുമെന്ന് പഠനം
ജലദോഷ സമയത്ത് നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്നചില ആന്റിബോഡികൾ കൊവിഡില് നിന്ന് സംരക്ഷണം നൽകാൻ സഹായിക്കുമെന്ന് പഠനം. ക്രിക്ക് ഇൻസ്റ്റിറ്റ്യൂട്ടിലെയും ലണ്ടൻ യൂണിവേഴ്സിറ്റി കോളജിലെയും ഗവേഷകർ നടത്തിയ പഠനത്തിലാണ് ഇത്തരമൊരു കണ്ടെത്തലുള്ളത്. ചില ആളുകൾക്ക്, പ്രത്യേകിച്ച് കുട്ടികൾക്ക് കൊവിഡ് ബാധിച്ചിട്ടില്ലെങ്കിലും വൈറസിനെതിരായി പ്രതിപ്രവർത്തിക്കുന്ന ആന്റിബോഡികൾ ഉണ്ടെന്നാണ് ഗവേഷകർ അഭിപ്രായപ്പെടുന്നത്.
ജലദോഷം പോലുള്ളവ പരത്തുന്ന വൈറസുകളുമായി സമ്പർക്കം പുലർത്തുന്നതിന്റെ ഫലമായി ഈ ആന്റിബോഡികൾ രൂപപ്പെട്ടിരിക്കാമെന്നാണ് ഗവേഷകര്‍ പറയുന്നത്. ഘടനാപരമായി SARS-CoV-2 ന് സമാനമാണ്. 2011 നും 2018 നും ഇടയിൽ ശേഖരിച്ച 300 ലധികം രക്ത സാമ്പിളുകൾ ഗവേഷകർ വിശകലനം ചെയ്തു, അതിൽ മിക്കവാറും എല്ലാ ആന്റിബോഡികളും കൊറോണ വൈറസുകളുമായി പ്രതിപ്രവർത്തിക്കുന്നു.
ഈ സാമ്പിളുകളുടെ പൂളിൽ, 20 മുതിർന്നവരിൽ 1 പേർക്കും കൊവിഡിനെതിരെ പ്രതിപ്രവർത്തിക്കുന്ന ആന്റിബോഡികള്‍ ഉണ്ടായിരുന്നു. ആറ് നും 16 നും ഇടയിൽ പ്രായമുള്ള കുട്ടികളിൽ നിന്ന് എടുത്ത രക്തസാമ്പിളുകളിൽ ക്രോസ്-റിയാക്ടീവ് ആന്റിബോഡികൾ കൂടുതലായി കണ്ടെത്തിയതായും ഗവേഷകർ പറയുന്നു. കുട്ടികൾക്കിടയിൽ ഉയർന്ന അളവിലുള്ള ക്രോസ്-റിയാക്ടീവ് ആന്റിബോഡികൾ ഉള്ളതിനാലാണ് കൊവിഡ് ബാധിച്ചാലും രോഗം ഗുരുതരമാവാതിരിക്കുന്നതെന്നാണ് അനുമാനിക്കുന്നത്.
എന്നിരുന്നാലും, ക്രോസ്-റിയാക്ടീവ് ആന്റിബോഡികളുടെ സാന്നിധ്യം SARS-CoV-2 നെ അല്ലെങ്കിൽ അതിന്റെ വ്യാപനത്തെ തടയുന്നു എന്നതിന് ഇതുവരെ വ്യക്തമായ തെളിവുകളൊന്നും ലഭിച്ചിട്ടില്ല. അതിനാൽ, അടുത്തിടെ ജലദോഷം വന്ന ആളുകൾ കൊവിഡിൽ നിന്ന് പ്രതിരോധശേഷിയുള്ളവരാണെന്ന് കരുതരുതെന്നും ഗവേഷകർ മുന്നറിയിപ്പ് നല്‍കുന്നു.