വെട്ടലും കുത്തലും കൊലയും പഴങ്കഥ; താലിബാന് പുതിയ മുഖം, മരങ്ങള്‍ വച്ചുപിടിപ്പിക്കാന്‍ ആഹ്വാനം
സംഘടനാ നേതാവ് ഹിബത്തുല്ല അഖുന്ത്‌സാദയാണ് അഫ്ഗാനികളോട് വ്യത്യസ്തമായ ആവശ്യം ഉന്നയിച്ചിട്ടുള്ളത്.
കാബൂള്‍: അഫ്ഗാനിലെ താലിബാനെ കുറിച്ച് എപ്പോഴും മോശം വാര്‍ത്തകളാണ് കേട്ടതും കണ്ടിട്ടുള്ളതും. എന്നാല്‍ പുതിയ റിപോര്‍ട്ടില്‍ പറയുന്നത് അവര്‍ രാജ്യത്തുടനീളം മരം വച്ചുപിടിപ്പിക്കാന്‍ ആഹ്വാനം ചെയ്തുവെന്നതാണ്. സംഘടനാ നേതാവ് ഹിബത്തുല്ല അഖുന്ത്‌സാദയാണ് അഫ്ഗാനികളോട് വ്യത്യസ്തമായ ആവശ്യം ഉന്നയിച്ചിട്ടുള്ളത്.
രാജ്യത്തെ പൗരന്‍മാരും പോരാളികളും ഒരു മരമെങ്കിലും വച്ചുപിടിപ്പിക്കണമെന്നാണ് ആവശ്യം. പഴം തരുന്നതോ അല്ലാത്തതോ ആവട്ടെ, ഒരു മരം. ഭൂമിയുടെ സൗന്ദര്യത്തിനും അല്ലാഹുവിന്റെ സൃഷ്ടികളുടെ ഗുണത്തിനും വേണ്ടിയാണിതെന്നും ഹിബത്തുല്ല പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
മരങ്ങളില്ലാത്തത് കാരണം നിരവധി പ്രശ്‌നങ്ങള്‍ നേരിടുന്ന രാജ്യമാണ് അഫ്ഗാനിസ്താന്‍. മരങ്ങള്‍ മുറിച്ച് കടത്തുന്ന പ്രത്യേക സംഘങ്ങള്‍ തന്നെ രാജ്യത്തിന്റെ പല ഭാഗത്തും പ്രവര്‍ത്തിക്കുന്നുണ്ട്. മരങ്ങള്‍ ഇല്ലാത്തത് കാരണം അഫ്ഗാനില്‍ ചൂട് കനത്തിരിക്കുകയാണ്.
പരിസ്ഥിതി വിഷയങ്ങളില്‍ താലിബാന്‍ പ്രസ്താവനയിറക്കുന്നത് അപൂര്‍വമാണ്. കഴിഞ്ഞ മെയ് മാസത്തിലാണ് ഹിബത്തുല്ല താലിബാന്‍ നേതാവായത്. സൈനിക മേധാവി എന്നതിനേക്കാള്‍ അദ്ദേഹം മതനേതാവ് എന്ന പേരിലാണ് അറിയപ്പെടുന്നത്.
പരിസ്ഥിതി സംരക്ഷണത്തിന് മരം വച്ചുപിടിപ്പിക്കേണ്ടത് വളരെ പ്രധാനമാണ്. സാമ്പത്തിക പുരോഗതിക്കും ഭൂമിയുടെ സൗന്ദര്യത്തിനും അത് ഉപകരിക്കുമെന്നും ഹിബത്തുല്ലയെ ഉദ്ധരിച്ച് അഫ്ഗാന്‍ താലിബാന്‍ വോയ്‌സ് ഓഫ് ജിഹാദ് എന്ന വെബ്‌സൈറ്റില്‍ പറയുന്നു.
അതേസമയം, താലിബാന്റെ പ്രസ്താവനക്കെതിരേ അഫ്ഗാന്‍ ഭരണകൂടം രംഗത്തുവന്നു. ജനപ്രിയ പദ്ധതികള്‍ പ്രഖ്യാപിച്ച് പൊതുജനങ്ങളെ കൈയിലെടുക്കാനുള്ള അവരുടെ നീക്കമാണിതെന്നും താലിബാന്‍ ചെയ്യുന്ന കുറ്റകൃത്യങ്ങളില്‍ നിന്നു ശ്രദ്ധതിരിക്കാനാണിതെന്നും പ്രസിഡന്റ് അശ്‌റഫ് ഗനിയുടെ വക്താവ് കുറ്റപ്പെടുത്തി.
1996 മുതല്‍ 2001 വരെ അഫ്ഗാന്‍ ഭരിച്ചവരാണ് താലിബാനികള്‍. ന്യൂയോര്‍ക്കിലെ ലോക വ്യാപാരനിലയവും പെന്റഗണും ആക്രമിക്കപ്പെട്ടതിനെ തുടര്‍ന്ന് അമേരിക്ക തുടങ്ങിയ അഫ്ഗാന്‍ അധിനിവേശത്തോടെയാണ് താലിബാന്‍ ഭരണം അവസാനിച്ചത്.
ആയുധം ഉപേക്ഷിച്ചാല്‍ ഭരണത്തില്‍ പങ്കാളിയാക്കാമെന്നാണ് നിലവിലെ സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍ താലിബാന്‍ ഇക്കാര്യം നിരസിച്ചു. അമേരിക്കയുമായി ബന്ധമുള്ള ഒരു ഭരണകൂടത്തോടും ചേര്‍ന്നു പ്രവര്‍ത്തിക്കില്ലെന്ന് അവര്‍ പറയുന്നു. അഫ്ഗാനില്‍ നിലനില്‍ക്കുന്ന വിദേശ സൈന്യം രാജ്യം വിടണമെന്നാണ് അവരുടെ പ്രധാന ആവശ്യങ്ങളിലൊന്ന്.