നടപ്പാക്കിയത് 33 വര്‍ഷം നീണ്ട ഖുമൈനിയുടെ ഫത്വ? സൽമാൻ റുഷ്ദിയുടെ തലയ്ക്കിട്ടിരുന്ന വില 2.8 മില്യണ്‍ ഡോളര്‍
ന്യൂയോര്‍ക്ക്: എഴുത്തുകാരൻ സല്‍മാൻ റുഷ്ദിക്ക് നേരെ ഉണ്ടായ ആക്രമണത്തില്‍ വീണ്ടും ചര്‍ച്ചയാകുന്നത് 33 വര്‍ഷം നീണ്ട ഹത്വയാണ്. മതനിന്ദ ആരോപിച്ച് ഇറാന്‍ പരമോന്നത നേതാവായിരുന്ന ആയത്തുല്ല ഖുമൈനിയാണ് റുഷ്ദിക്ക് എതിരെ ഹത്വ പുറപ്പെടുവിച്ചത്. റുഷ്ദിയുടെ നാലാമത്തെ നോവലായ സറ്റാനിക് വേഴ്സസ് പ്രസിദ്ധികരിച്ചതോടെയാണ് സംഭവങ്ങള്‍ക്ക് എല്ലാം തുടക്കം.
പ്രവാചക നിന്ദ ആരോപിച്ച് ഇറാൻ പുസ്തകം നിരോധിച്ചു. തുടര്‍ന്ന് 1989 ഫെബ്രുവരി 14ന് റുഷ്ദിയെ വധിക്കാന്‍ ആയത്തുല്ല ഖുമൈനി ഫത്വ (മതശാസന) പുറപ്പെടുവിച്ചു. പുസ്തകം എഴുതിയ ആളെയും പ്രസിദ്ധീകരിച്ചവരെയും വധിക്കണമെന്നായിരുന്നു ആഹ്വാനം. മേലില്‍ ഒരാളും ഇത്തരത്തില്‍ എഴുതാന്‍ ധൈര്യപ്പെടരുതെന്നും ഖുമൈനി പറഞ്ഞിരുന്നു. ഖുമൈനിയുടെ ശാസനയില്‍നിന്നു പിന്നീട് ഇറാന്‍ അകലം പാലിച്ചെങ്കിലും റുഷ്ദിക്കെതിരായ ഭീഷണി നിലനിന്നു.

2.8 മില്യൻ ഡോളറായിരുന്നു റുഷ്ദിയുടെ തലയ്ക്കിട്ടിരുന്ന വില. തുടര്‍ന്ന് റുഷ്ദി ബ്രിട്ടനില്‍ അഭയം പ്രാപിച്ചു.വധഭീഷണി ഉയര്‍ന്നതോടെ 9 വര്‍ഷമാണ് റുഷ്ദിക്ക് ബ്രിട്ടനില്‍ ഒളിവില്‍ കഴിയേണ്ടി വന്നത്. റുഷ്ദിക്ക് ബ്രിട്ടിഷ് സർക്കാര്‍ പോലീസ് സംരക്ഷണം ഏര്‍പ്പെടുത്തി. ജോസഫ് ആന്റണ്‍ എന്ന പേരില്‍ പല സ്ഥലങ്ങളില്‍ മാറിമാറിയായിരുന്നു താമസം. ആദ്യത്തെ ആറു മാസത്തിനുള്ളില്‍ 56 സ്ഥലങ്ങളാണ് മാറിയത്.

പുസ്തകത്തിനെതിരെ വിവിധ രാജ്യങ്ങളില്‍ വന്‍ പ്രതിഷേധമാണ് അരങ്ങേറിയത്. 1988 ഒക്‌ടോബറില്‍ പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധി 'സറ്റാനിക് വേഴ്‌സസ്' ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്നത് നിരോധിച്ചിരുന്നു. 20 രാജ്യങ്ങളാണ് പുസ്തകത്തിന് നിരോധനം ഏര്‍പ്പെടുത്തിയത്. ബ്രിട്ടനിലെ ബ്രാഡ്‌ഫോര്‍ഡില്‍ പുസ്തകത്തിന്റെ പകര്‍പ്പുകള്‍ കത്തിച്ചു.

1989 ഫെബ്രുവരില്‍ പാക്കിസ്ഥാനിലെ യുഎസ് ഇന്‍ഫര്‍മേഷന്‍ സെന്റര്‍ ആക്രമിക്കപ്പെട്ടു. 'അമേരിക്കന്‍ പട്ടികള്‍' എന്നും 'റുഷ്ദിയെ തൂക്കിലേറ്റണം' എന്നും അലറിയാണ് പ്രതിഷേധക്കാര്‍ എത്തിയത്. പോലീസ് വെടിവയ്പില്‍ അഞ്ചു പേര്‍ മരിച്ചു. 1991ലാണ് ഒളിവ് ജീവിതം വിട്ട് റുഷ്ദി പുറത്തേക്ക് എത്തി തുടങ്ങിയത്.
എന്നാല്‍ തൊട്ടടുത്ത വര്‍ഷം ജൂലൈയില്‍ റുഷ്ദിയുടെ ജാപ്പനീസ് വിവര്‍ത്തകന്‍ കൊല്ലപ്പെട്ടു. പിന്നാലെ ഇറ്റാലിയന്‍ വിവര്‍ത്തനു കുത്തേറ്റു.

തുടര്‍ന്ന് രണ്ട് വര്‍ഷത്തിനു ശേഷം നോര്‍വീജിയന്‍ പ്രസാധകനും വെടിയേറ്റു. എന്നാല്‍ ഇതൊന്നും ഖുമൈനിയുടെ മതശാസന പ്രകാരമായിരുന്നോ എന്നു വ്യക്തമല്ല.
'സാറ്റാനിക് വേഴ്‌സസ്' തുര്‍ക്കി ഭാഷയിലേക്കു വിവര്‍ത്തനം ചെയ്യാന്‍ ഒരുങ്ങിയ അസീസ് നെസിന്‍ എത്തിയ ഹോട്ടലിന് 1993ല്‍ പ്രതിഷേധക്കാര്‍ തീവച്ചിരുന്നു. അസീസ് രക്ഷപ്പെട്ടെങ്കിലും 37 പേര്‍ മരിച്ചു.

1998ല്‍ ഇറാനിലെ മൊഹമ്മദ് ഖത്താമി ഭരണകൂടം മതശാസന നടപ്പാക്കില്ലെന്ന് ബ്രിട്ടന് ഉറപ്പു നല്‍കി. എന്നാല്‍ ഖുമൈനിയുടെ പിന്‍ഗാമിയായ അയത്തുള്ള അലി ഖമനയി, റുഷ്ദിയെ വധിക്കുന്നതിനെ അനുകൂലമായ നിലപാടാണ് സ്വീകരിച്ചിരുന്നത്. 2007ല്‍ എലിസബത്ത് രാജ്ഞി റുഷ്ദിയെ ആദരിച്ചത് ഇറാനെ ചൊടിപ്പിച്ചിരുന്നു. മതശാസന നിലനില്‍ക്കുന്നുണ്ടെന്നും ഇറാന്‍ വ്യക്തമാക്കി.

പാക്കിസ്ഥാന്‍ ഉള്‍പ്പെടെ വിവിധയിടങ്ങളില്‍ ബ്രിട്ടനെതിരെ പ്രതിഷേധം ഉയരുകയും ചെയ്തു.
വെള്ളിയാഴ്ച വരെ ന്യൂയോര്‍ക്കില്‍ റുഷ്ദി സാധാരണ ജീവിതമാണ് റുഷ്ദി നയിച്ചിരുന്നത്. വിവിധയിടങ്ങളില്‍ സ്വതന്ത്രമായി പ്രഭാഷണം നടത്താനും മറ്റും പോയിരുന്നു.തുടര്‍ന്ന് വെള്ളിയാഴ്ച,ഷട്ടോക്വ വിദ്യാഭ്യാസകേന്ദ്രത്തിലെ ചടങ്ങിനിടെയാണ് അദേഹത്തിന് ആക്രമണം നേരിടേണ്ടി വന്നത്.
സൂപ്പര്‍ ക്യൂട്ട് ലുക്കില്‍ താര പുത്രി...മാളവിക ജയറാമിന്റെ പുത്തൻ ചിത്രങ്ങളും ഹിറ്റ്..












Click it and Unblock the Notifications