ഇന്ത്യക്കാരെ അഫ്ഗാനിൽ നിന്ന് ഒഴിപ്പിക്കാൻ വ്യോമസേനാ വിമാനം സജ്ജം:250 പേരെ തിരിച്ചെത്തിക്കുമെന്ന് റിപ്പോർട്ട്
ദില്ലി: അഫ്ഗാനിസ്ഥാന്റെ അധികാരം താലിബാൻ പിടിച്ചെടുത്തതോടെ രാജ്യത്ത് കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ തിരിച്ചെത്തിക്കാനുള്ള ശ്രമത്തിലാണ് കേന്ദ്രസർക്കാർ. ഇന്ത്യൻ വ്യോമസേനയുടെ സി -17 വിമാനം കാബൂളിലേക്ക് പോകാനുള്ള തയ്യാറെടുപ്പിലാണെന്നാണ് ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു. ഇന്ത്യയിലേക്ക് മടങ്ങാൻ ആവശ്യമായ ഇന്ത്യക്കാർക്ക് വിമാനത്താവളത്തിലേക്ക് എത്താൻ കഴിഞ്ഞാൽ ഇന്ത്യയിൽ നിന്ന് വിമാനം പുറപ്പെടുമെന്നാണ് ഈ വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.
കേന്ദ്രസർക്കാർ വ്യോമസേനയ്ക്കൊപ്പം ചേർന്ന് ഇന്ത്യക്കാരെ തിരിച്ചെത്തിക്കുന്നതിവായി യുഎസ് സർക്കാരുമായി ചേർന്ന് പ്രവർത്തിച്ച് വരികയാണ്. സി-17 വിമാനത്തിൽ 250 ഇന്ത്യക്കാരെ അഫ്ഗാനിസ്താനിൽ നിന്ന് ഇന്ത്യയിലേക്ക് എത്തിക്കാമെന്നാണ് കേന്ദ്രസർക്കാർ കരുതുന്നത്. താലിബാന്റെ നിയന്ത്രണത്തിലുള്ള കാബൂളിലേക്ക് എത്ര പേർക്ക് എത്തിച്ചേരാനാവും എന്നതിനെ ആശ്രയിച്ചായിരിക്കും ഇവരുടെ തിരിച്ചുവരവ്. നിലവിൽ നഗരങ്ങളിലും ചെക്ക് പോയിന്റുകളിലും താലിബാൻ പരിശോധന കർശനമാക്കിയിട്ടുണ്ട്.

കാബൂളിലേക്ക് എയർഇന്ത്യ വിമാനം എത്തിക്കുന്നത് ബുദ്ധിമുട്ടായതിനാൽ ഇന്ത്യൻ വ്യോമസേനയെ ഉപയോഗിക്കാനാണ് ലക്ഷ്യമിടുന്നത്. ഏകദേശം 400 ഇന്ത്യക്കാരെയാണ് അഫ്ഗാനിസ്താനിൽ നിന്ന് ഒഴിപ്പിക്കാനുള്ളതെന്നാണ് കരുതുന്നത്. എന്നാൽ കൃത്യമായി എത്രപേരുണ്ടെന്ന് കണ്ടെത്താൻ ഇതുവരെയും സാധിച്ചിട്ടില്ല. അതേ സമയം അഫ്ഗാൻ പൌരന്മാർ സമർപ്പിച്ചിട്ടുള്ള വിസാ അപേക്ഷകൾ ആഭ്യന്തര മന്ത്രാലയം പരിശോധിച്ച് വരികയാണ്.
നേരത്തെ ആഗസ്റ്റ് 15ന് ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരെ ഒഴിപ്പിക്കുന്നതിന് വേണ്ടി രണ്ട് സി17 വിമാനങ്ങൾ അഫ്ഗാനിസ്ഥാനിലേക്ക് പോയിരുന്നു. ഇന്തോ- ടിബറ്റൻ പോലീസ് സേനയായിരുന്നു വിമാനങ്ങൾക്ക് അകമ്പടി സേവിച്ചിരുന്നത്. ആദ്യത്തെ വിമാനം വെല്ലുവിളി നിറഞ്ഞ സാഹചര്യത്തിലൂടെയാണ് ആളുകളെ ഒഴിപ്പിച്ചത്. താലിബാൻ ആധിപത്യം സ്ഥാപിച്ചതോടെ രാജ്യം വിടാൻ തയ്യാറായി ആയിരക്കണക്കിന് പേർ വിമാനത്താവളത്തിലെത്തിയതാണ് വെല്ലുവിളിയായത്.
ഇന്ത്യൻ അംബാസഡർ രുദ്രേദ്ര ടണ്ടൻ, അടക്കം 120 ഇന്ത്യക്കാരാണ് രണ്ടാമത്തെ വിമാനത്തിലുണ്ടായിരുന്നത്. ചൊവ്വാഴ്ച രാവിലെയാണ് ഈ വിമാനം സുരക്ഷിതമായി അഫ്ഗാനിൽ നിന്ന് പറന്നുയർന്നത്. ഗുജറാത്തിലെ ജാംനഗറിലാണ് വിമാനമിറങ്ങിയത്. തുടർന്ന് ദില്ലിയിലെ ഹിന്ദോൺ വ്യോമസേനാ താവളത്തിന് സമീപത്തേക്ക് പറക്കുകയായിരുന്നു. ജനങ്ങളെ അഫ്ഗാന് പുറത്തേക്ക് പോകാൻ അനുവദിക്കണമെന്ന് നാറ്റോ സഖ്യം താലിബാനോട് ആവശ്യപ്പെട്ടിരുന്നു. കാബൂൾ വിമാനത്താവളത്തിൽ എത്താൻ വിദേശികളും അഫ്ഗാൻകാരും ബുദ്ധിമുട്ടുകയാണെന്ന് വീഡിയോ കോൺഫറൻസിന്റെ തുടക്കത്തിൽ നാറ്റോ മേധാവി ജെൻസ് സ്റ്റോൾട്ടൻബർഗ് പറഞ്ഞു, എഎഫ്പി റിപ്പോർട്ട് ചെയ്തു.












Click it and Unblock the Notifications