വാഗ്നർ ഗ്രൂപ്പിന്റെ മുന്നേറ്റം റഷ്യ പരിഹരിച്ചത് എങ്ങനെ: കാര്യങ്ങള്‍ മോദിയോട് വിശദീകരിച്ച് പുടിന്‍
മോസ്കോ: ഉക്രൈന്‍ അധിനിവേശത്തിലെ നിലവിലെ സാഹചര്യം, സായുധ കൂലിപ്പടയാളികളായ വാഗ്നർ ഗ്രൂപ്പ് മോസ്കോ ലക്ഷ്യമിട്ട് നടത്തിയ നീക്കം തുടങ്ങിയ വിഷയങ്ങളില്‍ ചർച്ച നടത്തി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനും. വാഗ്നർ ഗ്രൂപ്പിന്റെ മുന്നേറ്റം റഷ്യ എങ്ങനെയാണ് പരിഹരിച്ചതെന്ന് പുടിന്‍ മോദിയോട് വിശദീകരിച്ചു. ടെലിഫോണ്‍ മുഖേനയായിരുന്നു ഇരുവരുടേയും സംഭാഷണം.
കഴിഞ്ഞ ശനിയാഴ്ച വാഗ്നർ കൂലിപ്പടയാളി സംഘത്തിന്റെ കലാപം കൈകാര്യം ചെയ്യുന്നതിൽ റഷ്യൻ നേതൃത്വത്തിന്റെ നിർണായക നടപടികളെ പ്രധാനമന്ത്രി നരേന്ദ്ര മോദി പിന്തുണ അറിയിച്ചതായി റഷ്യന്‍ പറഞ്ഞു. "ജൂൺ 24-ന് റഷ്യയിൽ നടന്ന സംഭവങ്ങളുമായി ബന്ധപ്പെട്ട്, ക്രമസമാധാനം സംരക്ഷിക്കുന്നതിനും രാജ്യത്ത് സ്ഥിരത ഉറപ്പുവരുത്തുന്നതിനും പൗരന്മാരുടെ സുരക്ഷയ്ക്കും വേണ്ടിയുള്ള റഷ്യൻ നേതൃത്വത്തിന്റെ നിർണായക പ്രവർത്തനങ്ങൾക്ക് നരേന്ദ്ര മോദി പിന്തുണ പ്രകടിപ്പിച്ചു," റഷ്യ പ്രസ്താവനയിലൂടെ വ്യക്തമാക്കി.

ഉഭയകക്ഷി സഹകരണത്തിലെ പുരോഗതി ഇരു നേതാക്കളും അവലോകനം ചെയ്യുകയും പരസ്പര താൽപ്പര്യമുള്ള പ്രാദേശിക, ആഗോള വിഷയങ്ങളിൽ തങ്ങളുടെ നിലപാടുകള്‍ അറിയിക്കുകയും ചെയ്തു. റഷ്യയിലെ സമീപകാല സംഭവവികാസങ്ങളെക്കുറിച്ച് പുടിൻ പ്രധാനമന്ത്രി മോദിയെ അറിയിച്ചതായി പ്രധാനമന്ത്രി മോദിയുടെ ഓഫീസും വ്യക്തമാക്കി.
"ഉക്രൈനിലെ സ്ഥിതിഗതികൾ ചർച്ച ചെയ്യുന്നതിനിടെ, സംഭാഷണത്തിനും നയതന്ത്രത്തിനുമുള്ള തന്റെ ആഹ്വാനം പ്രധാനമന്ത്രി ആവർത്തിച്ചു," പ്രധാനമന്ത്രിയുടെ ഓഫീസ് പറയുന്നു. ഷാങ്ഹായ് കോർപ്പറേഷൻ ഓർഗനൈസേഷനിലും (എസ്‌സിഒ), ജി 20 യിലും തങ്ങളുടെ രാജ്യങ്ങളുടെ സഹകരണവും ഇരു നേതാക്കളും ചർച്ച ചെയ്തു.
'ഷാങ്ഹായ് കോ-ഓപ്പറേഷൻ ഓർഗനൈസേഷനിലും ഇന്ത്യ അധ്യക്ഷ സ്ഥാനത്തുള്ള ജി 20 യിലും ബ്രിക്സ് ഫോർമാറ്റിനുള്ളിലും സഹകരണത്തിൽ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിച്ചു' പ്രസ്താവനയിൽ പറയുന്നു. അതേസമയം യെവ്ജെനി പ്രിഗോഷിനും അദ്ദേഹത്തിന്റെ വാഗ്നർ ഗ്രൂപ്പും ശനിയാഴ്ച നടത്തിയ കലാപം, രണ്ട് ദശാബ്ദത്തിലേറെ നീണ്ട ഭരണത്തിൽ പ്രസിഡന്റ് പുടിന് നേരേയുള്ള ഏറ്റവും ഗുരുതരമായ വെല്ലുവിളിയായിട്ടാണ് വിലയിരുത്തപ്പെടുന്നത്.
മോസ്കോ ലക്ഷ്യമിട്ട് നീങ്ങിയ വാഗ്നർ കൂലിപ്പടയാളി സംഘം വളരെ വേഗത്തില്‍ റോസ്തോവ്-ഓൺ-ഡോൺ നഗരത്തിന്റെ നിയന്ത്രണം ഏറ്റെടുത്തു. പിന്നീട് ബെലാറസ് പ്രസിഡന്റ് അലക്‌സാണ്ടർ ലുകാഷെങ്കോ ഇടപെട്ട് നടത്തിയ ചർച്ചയെ തുടർന്നായിരുന്നു പ്രിഗോഷിൻ നീക്കം അവസാനിപ്പിച്ചത്. പിന്നീട് ഇദ്ദേഹം ബെലാറസിലേക്ക് മാറുകയും ചെയ്തു.












Click it and Unblock the Notifications