കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഖത്തര്‍ ഉപരോധം: സൗദി സഖ്യത്തിനെതിരേ നിലപാട് സ്വീകരിച്ച് അമേരിക്ക

  • By Desk
Google Oneindia Malayalam News

വാഷിംഗ്ടണ്‍: നാലു മാസത്തിലേറെയായി തുടരുന്ന ഖത്തര്‍ ഉപരോധവുമായി ബന്ധപ്പെട്ട് സൗദി അറേബ്യയെയും സഖ്യരാജ്യങ്ങളെയും വിമര്‍ശിച്ച് അമേരിക്ക. യു.എസ് സ്റ്റേറ്റ് സെക്രട്ടറി റെക്‌സ് ടില്ലേഴ്‌സനാണ് ഗള്‍ഫ് പ്രതിസന്ധി അനന്തമായി തുടരുന്നതിന്റെ കാരണക്കാര്‍ സൗദി സഖ്യമാണെന്ന് കുറ്റപ്പെടുത്തിയത്. അറബ് മേഖലയിലേക്കുള്ള തന്റെ സന്ദര്‍ശനം തുടങ്ങുന്നതിന്റെ തലേദിവസം വാര്‍ത്താ ഏജന്‍സിയായ ബ്ലൂംബെര്‍ഗിന് അനുവദിച്ച അഭിമുഖത്തിലാണ് ടില്ലേഴ്‌സണ്‍ തന്റെ അഭിപ്രായം തുറന്നുപ്രകടിപ്പിച്ചത്.

മൊസ്റ്റ് ക്ലിനിക്കല്‍ ഫിനിഷിംഗില്‍ സ്പാനിഷ് ക്ലബ്ബുകള്‍ മുന്നില്‍, ബാഴ്‌സക്ക് രണ്ടാം സ്ഥാനം

വലിയ പ്രതീക്ഷയില്ലെന്ന് യു.എസ്

വലിയ പ്രതീക്ഷയില്ലെന്ന് യു.എസ്

ഖത്തര്‍ ഉപരോധവുമായി ബന്ധപ്പെട്ട് നടക്കുന്ന പ്രശ്‌നപരിഹാര ശ്രമങ്ങളില്‍ പുരോഗതി കൈവരിക്കാന്‍ സാധിക്കാത്തതിനു കാരണം സൗദി സഖ്യത്തിന്റെ നിലപാടുകളാണെന്നും അദ്ദേഹം പറഞ്ഞു. ഈ പ്രതിസന്ധി പെട്ടെന്നൊന്നും പരിഹരിക്കാനാവുമെന്ന പ്രതീക്ഷ തനിക്കില്ല. പ്രശ്‌നം പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട് കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ബന്ധപ്പെട്ട ചില കക്ഷികള്‍ക്ക് വിമുഖത കാണിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. നേരത്തേ പ്രതിസന്ധി ഉടന്‍ തന്നെ പരിഹരിക്കാനാവുമെന്ന് യു.എസ് പ്രസിഡന്റ് പ്രത്യാശ പ്രകടിപ്പിച്ചിരുന്നു.

ഉപരോധം നാലു മാസം പിന്നിട്ടു

ഉപരോധം നാലു മാസം പിന്നിട്ടു

സൗദിയുടെ നേതൃത്വത്തില്‍ യു.എ.ഇ, ഈജിപ്ത്, ബഹ്‌റൈന്‍ എന്നീ രാജ്യങ്ങള്‍ ചേര്‍ന്ന് ജൂണ്‍ അഞ്ചിനാണ് ഉപരോധം പ്രഖ്യാപിച്ചത്. ഇതുവഴി ഖത്തറുമായുള്ള എല്ലാ നയതന്ത്ര-ഗതാഗത-വ്യാപാര ബന്ധവും ഈ രാജ്യങ്ങള്‍ അവസാനിപ്പിച്ചു. ഖത്തര്‍ ഭീകരവാദത്തെ പ്രോല്‍സാഹിപ്പിക്കുന്നു, ഇറാനുമായി നല്ല ബന്ധം പുലര്‍ത്തുന്നു തുടങ്ങിയവ ആരോപണങ്ങളുന്നയിച്ചായിരുന്നു ഉപരോധം. തുടര്‍ന്ന് ജൂണ്‍ 22ന് അല്‍ജസീറ വാര്‍ത്താ നെറ്റ്‌വര്‍ക്ക് അടച്ചുപൂട്ടണം എന്നതുള്‍പ്പെടെയുള്ള 13 ഇന ആവശ്യങ്ങളുടെ പട്ടികയും ഉപരോധ രാഷ്ട്രങ്ങള്‍ സമര്‍പ്പിക്കുകയുണ്ടായി. എന്നാല്‍ തങ്ങള്‍ക്കെതിരായ എല്ലാ ആരോപണങ്ങളും ശക്തമായി നിഷേധിച്ച ഖത്തര്‍, രാജ്യത്തിന്റെ പരമാധികാരത്തെ പണയപ്പെടുത്തുന്ന ഒരു ഒത്തുതീര്‍പ്പിനും തങ്ങളില്ലെന്ന നിലപാടിലായിരുന്നു. അതേസമയം പ്രതിസന്ധി പരിഹരിക്കുന്നതിന് തുറന്ന ചര്‍ച്ചയ്ക്ക് ഖത്തര്‍ തയ്യാറാണെന്ന് അമീര്‍ ശെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ഥാനി പലവട്ടം വ്യക്തമാക്കുകയും ചെയ്തു.

മധ്യസ്ഥ ശ്രമങ്ങള്‍ എങ്ങുമെത്തിയില്ല

മധ്യസ്ഥ ശ്രമങ്ങള്‍ എങ്ങുമെത്തിയില്ല

പ്രതിസന്ധി പരിഹരിക്കാന്‍ കുവൈത്തും അമേരിക്കയും ഇടപെട്ടെങ്കിലും ഉപരോധ രാഷ്ട്രങ്ങളുടെ നിഷേധാത്മക നിലപാടുകള്‍ കാരണം മധ്യസ്ഥ ശ്രമങ്ങള്‍ എങ്ങുമെത്തിയില്ല. ഖത്തര്‍ ചര്‍ച്ചക്കുള്ള സന്നദ്ധത അറിയിച്ച സ്ഥിതിക്ക് സൗദി സഖ്യ നേതൃത്വത്തിന്റെ ഭാഗത്തുനിന്നാണ് അനുകൂല തീരുമാനമുണ്ടാവേണ്ടതെന്ന് ടില്ലേഴ്‌സന്‍ അഭിമുഖത്തില്‍ പറഞ്ഞു. ബന്ധപ്പെട്ട രാജ്യങ്ങള്‍ തമ്മില്‍ ആശയവിനിമയത്തിന് വഴിയൊരുക്കുകയും തെറ്റിദ്ധാരണകള്‍ അകറ്റാന്‍ സഹായിക്കുകയുമാണ് തങ്ങളുടെ ദൗത്യമെന്നും സൗദി, ഖത്തര്‍ സന്ദര്‍ശനത്തിനെത്തുന്ന അദ്ദേഹം വ്യക്തമാക്കി.

 അമേരിക്കയ്ക്ക് ക്ഷമ കെട്ടു

അമേരിക്കയ്ക്ക് ക്ഷമ കെട്ടു

പ്രശ്‌നപരിഹാരത്തിന് വഴിയൊരുക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ ജൂലൈയില്‍ ടില്ലേഴ്‌സണ്‍ സൗദി ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ സന്ദര്‍ശനം നടത്തിയിരുന്നുവെങ്കിലും അന്നുണ്ടായിരുന്ന പ്രതീക്ഷ അദ്ദേഹത്തിന് നഷ്ടമായതായി പുതിയ പ്രസ്താവന വ്യക്തമാക്കുന്നു. ഖത്തറിന്റെ ഭാഗം ചേര്‍ന്ന് സംസാരിക്കുന്ന സമീപനമാണ് ഇപ്പോള്‍ അമേരിക്കന്‍ സ്‌റ്റേറ്റ് സെക്രട്ടറിയുടെ ഭാഗത്തുനിന്നുണ്ടായിരിക്കുന്നത്. ഉപരോധം പ്രഖ്യാപിച്ച ഉടന്‍, ഖത്തര്‍ ഭീകരര്‍ക്ക് സാമ്പത്തിക സഹായം നിര്‍ത്തണമെന്ന ട്വിറ്റര്‍ സന്ദേശത്തിലൂടെ അമേരിക്കന്‍ പ്രസിഡന്റ് സൗദി സഖ്യത്തിനനുകൂലമായ നിലപാട് സ്വീകരിച്ചിരുന്നുവെങ്കിലും പിന്നീട് നിഷ്പക്ഷ നിലപാടിലേക്ക് മാറി. എന്നാല്‍ പുതിയ സാഹചര്യത്തില്‍ അമേരിക്ക സൗദിയോട് നീരസം പ്രകടിപ്പിക്കുന്ന രീതിയിലുള്ള സമീപനമാണ് സ്വീകരിക്കുന്നതെന്നാണ് ടില്ലേഴ്‌സന്റെ വാക്കുകളില്‍ നിന്ന് വ്യക്തമാവുന്നത്.

സൗദി സഖ്യത്തിനു മേല്‍ സമ്മര്‍ദ്ദം

സൗദി സഖ്യത്തിനു മേല്‍ സമ്മര്‍ദ്ദം

പ്രതിസന്ധിയുടെ കാര്യത്തില്‍ കടുംപിടുത്തം തുടരുന്ന സൗദി സഖ്യത്തിനു മേല്‍ സമ്മര്‍ദ്ദം ചെലുത്തുകയെന്ന തന്ത്രമാണ് അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറിയുടെ സന്ദര്‍ശനത്തിനു തൊട്ടുമുമ്പുള്ള പ്രസ്താനവയെന്നാണ് വിലയിരുത്തുപ്പെടുന്നത്. അവര്‍ക്ക് കൃത്യമായ സന്ദേശം നല്‍കാനാണ് യു.എസ് ഇതിലൂടെ ഉദ്ദേശിക്കുന്നത്. മേഖലയിലെ പ്രതിസന്ധി നീട്ടിക്കൊണ്ടുപോവുന്നതില്‍ താല്‍പര്യമില്ലെന്ന നിലപാട് വ്യക്തമാക്കിയിരിക്കുയാണ് അമേരിക്ക. അതിനാല്‍ എങ്ങനെയെങ്കിലും ബന്ധപ്പെട്ട കക്ഷികളെ ചര്‍ച്ചാമേശയ്ക്ക് ചുറ്റുമിരുത്താനാണ് അമേരിക്ക ശ്രമിക്കുന്നത്.

English summary
US Secretary of State Rex Tillerson has said he has little hope that the months-long Gulf diplomatic crisis will be resolved soon, blaming the Saudi-led group of countries for lack of progress
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X