തിരഞ്ഞെടുപ്പ് അസാധുവാക്കാന്‍ സൈനിക നിയമം നടപ്പാക്കുകയെന്ന തന്ത്രം നിര്‍ദേശിച്ച് ട്രംപ്:റിപ്പോര്‍ട്ട്
ന്യൂയോര്‍ക്ക്: പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഫലം അസാധുവാക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമായി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വൈറ്റ് ഹൗസ് യോഗത്തിൽ സൈനികനിയമം ഏർപ്പെടുത്താനുള്ള സാധ്യത ഉയർത്തിയിരുന്നതായി റിപ്പോര്‍ട്ടുകള്‍. തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമങ്ങളെക്കുറിച്ച് വെള്ളിയാഴ്ച കൂടിക്കാഴ്ചയില്‍ ട്രംപ് തന്നെ ഉന്നത ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍ അവകാശപ്പെടുന്നത്. ട്രംപിനൊപ്പം അദ്ദേഹത്തിന്റെ മുൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജനറൽ മൈക്കൽ ഫ്ലിനും പങ്കെടുത്തിരുന്നുവെന്നാണ് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്.
തിരഞ്ഞെടുപ്പിനെ അട്ടിമറിക്കാനുള്ള അവസാനത്തെ പദ്ധതി മാത്രമായിരുന്നില്ല സൈനിക നിയമം നടപ്പാക്കല്‍ എന്നുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. വോട്ടിംഗ് മെഷീനുകൾ പിടിച്ചെടുക്കാൻ ആഭ്യന്തര സുരക്ഷാ വകുപ്പിന് ഉത്തരവിടുക എന്ന ആശയമാണ് ട്രംപിന്റെ പേഴ്‌സണൽ അറ്റോർണി റൂഡി ജിയൂലിയാനി മുന്നോട്ട് വെച്ചത്. തിരഞ്ഞെടുപ്പ് തട്ടിപ്പ് സംബന്ധിച്ച പരാതികള്‍ അന്വേഷിക്കുന്നതിനായി സിഡ്നി പവലിനെ പ്രത്യേക ഉപദേശകനായി നിയമിക്കാനും ട്രംപ് നിർദ്ദേശിച്ചു.

ഫ്ളിന്റെയും പവലിന്റെയും നിർദേശങ്ങൾക്കെതിരെ മറ്റ് ഉദ്യോഗസ്ഥർ രംഗത്ത് വന്നത് യോഗത്തില്‍ വാക്ക് തര്‍ക്കങ്ങള്‍ക്ക് ഇടയാക്കിയെന്നാണ് സിഎൻഎൻ റിപ്പോർട്ട് ചെയ്യുന്നത്. ട്രംപ് ഈ പദ്ധതി അംഗീകരിച്ചിട്ടുണ്ടോയെന്ന് വ്യക്തമല്ല. വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫ് മാർക്ക് മെഡോസ്, അഭിഭാഷകൻ പാറ്റ് സിപ്പോലോൺ എന്നിവരും ഈ ആശയങ്ങൾക്ക് എതിരായി രംഗത്ത് വന്ന ഉദ്യോഗസ്ഥരാണെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
അതേസമയം, റിപ്പോര്‍ട്ടുകളില്‍ പ്രതികരിച്ചുകൊണ്ട് ഡൊണാള്‍ഡ് ട്രംപ് രംഗത്തെത്തി. പുറത്തു വന്നത് വ്യാജ വാര്‍ത്തകളാണെന്നാണ് അദ്ദേഹം ട്വീറ്റിലൂടെ വ്യക്തമാക്കുന്നത്. എന്നാല്‍ റിപ്പോര്‍ട്ടുകള്‍ സംബന്ധിച്ച് വൈറ്റ് ഹൗസ് ഇതുവരെ ഔദ്യോഗികമായ പ്രതികരണം ഒന്നും നടത്തിയിട്ടില്ല. പ്രകൃതിദുരന്തം അല്ലെങ്കിൽ ഭീകരാക്രമണം പോലുള്ള "ദേശീയ അടിയന്തരാവസ്ഥ" കള്‍ നേരിടുന്നതിനായി തന്‍റെ അധികാരത്തിന്മേലുള്ള സാധാരണ നിയമപരമായ തടസ്സങ്ങൾ താൽക്കാലികമായി നിർത്തിവെക്കാന്‍ അമേരിക്കന്‍ പ്രസിഡന്‍റിന് അധികാരമുണ്ട്. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ അമേരിക്കയില്‍ സൈനിക നിയമം പ്രഖ്യാപിക്കാനുള്ള ഒരു സാഹചര്യവും ഇല്ലെന്നാണ് വിഗഗ്ധര്‍ അഭിപ്രായപ്പെടുന്നത്.












Click it and Unblock the Notifications