Qatar crisis : സൗദി അറേബ്യയെ അമേരിക്ക കൈവിടുന്നു; ആയുധങ്ങള്‍ നല്‍കില്ല? പിന്നില്‍ ഖത്തര്‍!!
വിദേശകാര്യ വകുപ്പും പെന്റഗണിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരും രഹസ്യമായി വിഷയം ചര്‍ച്ച ചെയ്തു. ഈ യോഗത്തില്‍ ഭരണതലത്തിലെ പല പ്രമുഖരെയും വിളിച്ചിട്ടുണ്ട്.
വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സൗദി അറേബ്യയില്‍ എത്തിയതിന് ശേഷമാണ് ഗള്‍ഫ് ലോകത്ത് പ്രതിസന്ധി രൂപപ്പെട്ടത്. സൗദിയിലെത്തിയ ട്രംപ് 11000 കോടി ഡോളറിന്റെ ആയുധ കരാറില്‍ ഒപ്പുവച്ചു. ഞെട്ടലോടെയാണ് ലോകമാധ്യമങ്ങള്‍ ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.
എന്നാല്‍ ഇപ്പോള്‍ കേള്‍ക്കുന്നത് ഇതില്‍ നിന്നു വ്യത്യസ്തമായ കാര്യമാണ്. മറ്റൊന്നുമല്ല, ഈ ആയുധ കൈമാറ്റം ചിലപ്പോള്‍ നടന്നേക്കില്ല. കാരണം അമേരിക്കയില്‍ ചില കോണ്‍ഗ്രസ് അംഗങ്ങള്‍ ഇതിനെതിരേ ചരടുവലി തുടങ്ങിയിരിക്കുന്നു. അവര്‍ ചൂണ്ടിക്കാട്ടുന്നത് യമന്‍ വിഷയമാണെങ്കിലും യഥാര്‍ഥ കാരണം ഖത്തറാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
കരാറിനെതിരേ സഭയില്‍ പ്രമേയം
സെനറ്റ് അംഗങ്ങളാണ് ട്രംപിന്റെ കരാറിനെതിരേ രംഗത്തെത്തിയിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് ഒരു പ്രമേയം അവര്‍ സഭയില്‍ കൊണ്ടുവന്നിട്ടുണ്ട്. പ്രമേയം പാസായാല്‍ കോടികളുടെ ആയുധ കരാറിന് കരിനിഴല്‍ വീഴും.
പ്രമേയം തടയാന്‍ നീക്കം
സെനറ്റ് അംഗങ്ങള്‍ അവതരിപ്പിച്ച പ്രമേയം ചര്‍ച്ചയ്ക്ക് ശേഷം വോട്ടിനിടും. ഇത് പാസായാല്‍ ചിലപ്പോള്‍ ആയുധ കൈമാറ്റം തടയാന്‍ സഭ ആവശ്യപ്പെട്ടേക്കും. എന്നാല്‍ എന്തുവില കൊടുത്തും സെനറ്റ് അംഗങ്ങളുടെ നീക്കം തടയാനുള്ള ഒരുക്കത്തിലാണ് ട്രംപ് ഭരണകൂടം.
രഹസ്യ യോഗം
വിദേശകാര്യ വകുപ്പും പെന്റഗണിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരും രഹസ്യമായി വിഷയം ചര്‍ച്ച ചെയ്തു. ഈ യോഗത്തില്‍ ഭരണതലത്തിലെ പല പ്രമുഖരെയും വിളിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട രേഖകള്‍ ചോര്‍ന്നതോടെയാണ് രഹസ്യയോഗം സംബന്ധിച്ച് പുറത്തറിഞ്ഞത്. പ്രമേയം പാസാകുന്നത് തടയുകയാണ് ഇവരുടെ ലക്ഷ്യം.
പേരുകള്‍ പുറത്തായി
രഹസ്യയോഗത്തില്‍ പങ്കെടുത്തവരുടെ പേരുകള്‍ പുറത്തായിട്ടുണ്ട്. സെനറ്റിലെ റിപബ്ലിക്കന്‍ പാര്‍ട്ടി നേതാവ് മിറ്റ്ച്ച് മക് കനല്‍, വിദേശകാര്യ വകുപ്പിലെ രാഷ്ട്രീയ-സൈനികകാര്യ അസിസ്റ്റന്റ് സെക്രട്ടറി ടിന കൈഡനോവ്, കിഴക്കന്‍ കാര്യങ്ങള്‍ക്കുള്ള ഡപ്യൂട്ടി അസിസ്റ്റന്റ് സെക്രട്ടറി തിമത്തി ലാന്‍ഡര്‍കിങ്, പേര് വെളിപ്പെടുത്താത്ത ബ്രിഗേഡിയര്‍ ജനറല്‍ എന്നിവരാണ് യോഗത്തില്‍ സംബന്ധിച്ചത്.
ഖേദകരമാണ് ഈ നീക്കം
സെനറ്റിലെ നേതാക്കള്‍ യോഗത്തില്‍ സംബന്ധിച്ചത് ഖേദകരമാണെന്ന് യമന്‍ സമാധാന പ്രൊജക്ടിന്റെ ഡയറക്ടര്‍ കേറ്റ് കൈസര്‍ പറഞ്ഞു. ആയുധ കരാറിനെ എതിര്‍ക്കുന്നവരാണ് കൈസര്‍. യമന്‍ ഇപ്പോള്‍ തന്നെ പൂര്‍ണമായും നശിച്ചിട്ടുണ്ടെന്നും ഇനിയും അറബ് സഖ്യസേനയുടെ ആക്രമണം തുടരുന്നത് കൂടുതല്‍ വഷളാക്കുമെന്നും കൈസര്‍ പറയുന്നു.
സംസ്‌കാര ചടങ്ങില്‍ ആക്രമണം
യമനിലെ ഹൂഥി വിമതര്‍ക്കെതിരേയാണ് സൗദി സൈന്യം കാര്യമായും അവരുടെ ആയുധങ്ങള്‍ ഉപയോഗിക്കുന്നത്. കഴിഞ്ഞ ഒക്ടോബറില്‍ സഖ്യസേനയുടെ ആക്രമണം വന്‍ വിവാദമായിരുന്നു. ഒരുസംസ്‌കാര ചടങ്ങ് നടക്കുന്ന സ്ഥലത്തായിരുന്നു ആക്രമണം.
ആയുധം കൈമാറുന്നത് തടഞ്ഞിരുന്നു
ഈ സംഭവത്തെ തുടര്‍ന്ന് സൗദി അറേബ്യക്കും മറ്റ് ഗള്‍ഫ് രാജ്യങ്ങള്‍ക്കും ആയുധങ്ങള്‍ കൈമാറുന്നത് ഒബാമ ഭരണകൂടം താല്‍ക്കാലികമായി റദ്ദാക്കുകയായിരുന്നു. എന്നാല്‍ ട്രംപ് പ്രസിഡന്റായതോടെ എല്ലാ വിലക്കും നീക്കി. തുടര്‍ന്നാണ് നടപടികള് വേഗത്തിലായത്.
റിയാദ് സന്ദര്‍ശനം
ട്രംപ് അധികാരത്തിലെത്തിയപ്പോള്‍ ആദ്യം ചെയ്തത് സൗദിക്കെതിരേ ആയുധ കൈമാറ്റത്തിനുള്ള വിലക്ക് നീക്കുകയായിരുന്നു. തുടര്‍ന്ന് സൗദിയുമായി വന്‍ ആയുധ കരാര്‍ ഒപ്പിടുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. അതാണ് കഴിഞ്ഞ മാസം റിയാദ് സന്ദര്‍ശനത്തിനിടെ നടന്നത്.
യമന്‍ ആക്രമണം
2015 മാര്‍ച്ചിലാണ് സൗദി നേതൃത്വത്തിലുള്ള അറബ് സേന യമനില്‍ ആക്രമണം തുടങ്ങിയത്. ഹൂഥി വിമതരെ യമന്‍ തലസ്ഥാനമായ സന്‍ആയില്‍ നിന്നു പുറത്താക്കിയ സൈന്യം ശക്തമായ ആക്രമണം തുടര്‍ന്നു. അമേരിക്ക യമനെതിരേ നാവിക ഉപരോധം പ്രഖ്യാപിച്ച് സൗദിക്ക് പിന്തുണ നല്‍കി.
ഖത്തര്‍ പ്രതിസന്ധിയാണ് കാരണം
ബറാക് ഒബാമ അധികാരത്തിലുള്ളപ്പോഴും യമനിലെ സൗദി നടപടിക്ക് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചിരുന്നു. രഹസ്യാന്വേഷണ വിഭാഗം സൗദിക്ക് വിവരങ്ങള്‍ കൈമാറിയിരുന്നു. എന്നാല്‍ അമേരിക്കയില്‍ നടക്കുന്ന പുതിയ നീക്കങ്ങള്‍ ഖത്തര്‍ പ്രതിസന്ധിയുടെ പശ്ചാത്തലത്തിലായണെന്നാണ് പറയപ്പെടുന്നത്. സൗദിയെ പിന്തുണയ്ക്കുന്നത് ഖത്തറിനെ കൂടുതല്‍ അകറ്റുമെന്നാണ് അമേരിക്കന്‍ വിദേശകാര്യ വകുപ്പിന്റെ നിലപാട്. 11000 അമേരിക്കന്‍ സൈനികരാണ് ഖത്തറിലുള്ളത്.