ഖത്തറിലേക്ക് കൂടുതല്‍ വിദേശ സൈന്യം; തുര്‍ക്കി പട താവളത്തിലെത്തി, സുരക്ഷ ശക്തമാക്കി അമീര്‍
ഖത്തര്‍ അമീറിനെ ഒന്നും ചെയ്യാന്‍ ശത്രുക്കള്‍ക്ക് സാധിക്കാത്ത വിധമുള്ള സുരക്ഷ തുര്‍ക്കി സൈന്യം നല്‍കിയെന്ന് ലേഖനത്തിലുണ്ട്.
ദോഹ: ഖത്തറിലേക്ക് കൂടുതല്‍ വിദേശ സൈനികരെ കൊണ്ടുവരാന്‍ തീരുമാനം. ഇതിന്റെ ഭാഗമായി തുര്‍ക്കിയില്‍ നിന്ന് സൈനികര്‍ എത്തി. ദോഹയിലെ അല്‍ ഉബൈദ് വ്യോമതാവളത്തില്‍ സൈനികരെത്തിയ കാര്യം ഖത്തര്‍ പ്രതിരോധ മന്ത്രാലയം തന്നെയാണ് പുറത്തുവിട്ടത്. നേരത്തെ ഖത്തറില്‍ തുര്‍ക്കി സൈന്യമുണ്ട്. ഇപ്പോള്‍ അവരുടെ എണ്ണം വര്‍ധിപ്പിക്കുകയാണ്. കൂടാതെ അമേരിക്കന്‍ സൈന്യത്തിനും ദോഹയില്‍ താവളമുണ്ട്. വിദേശ ആക്രമണമുണ്ടായാല്‍ ഭരണകൂടത്തെ സംരക്ഷിക്കാനാണ് ഇത്രയും സൈനികരെ ദോഹയിലേക്ക് എത്തിക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. സൗദി സഖ്യം ഖത്തറിനെതിരേ ഉപരോധം തുടരുന്ന പശ്ചാത്തലത്തിലാണ് വിദേശ സൈനികരെ കൂടുതലായി ഖത്തറിലേക്ക് കൊണ്ടുവരുന്നത്...
2015 മുതല്‍
2015 മുതല്‍ ദോഹയില്‍ തുര്‍ക്കി സൈന്യം ക്യാംപ് ചെയ്യുന്നുണ്ട്. സൈനികരുടെ എണ്ണം വര്‍ധിപ്പിക്കാന്‍ തുര്‍ക്കിയും ഖത്തറും തമ്മില്‍ ധാരണയിലെത്തിയിരുന്നെങ്കിലും തുടര്‍ നടപടികളുണ്ടായിരുന്നില്ല. എന്നാല്‍ സൗദിയും യുഎഇയും ബഹ്‌റൈനും ഈജിപ്തും ചേര്‍ന്ന് ഖത്തറിനെതിരേ ഉപരോധം പ്രഖ്യാപിച്ച ഉടനെയാണ് തുര്‍ക്കി നടപടികള്‍ വേഗത്തിലാക്കിയത്.
ജൂണിലെ തീരുമാനം
ഖത്തറിനെതിരേ ഉപരോധം പ്രഖ്യാപിച്ച ജൂണില്‍ തന്നെയാണ് ഖത്തറിലേക്ക് കൂടുതല്‍ സൈന്യത്തെ അയക്കാന്‍ തുര്‍ക്കി തീരുമാനിച്ചത്. തുടര്‍ന്ന് ജൂണില്‍ തന്നെ കുറച്ച് സൈനികരെ കൂടി അയച്ചിരുന്നു. അതിന് പുറമെയാണ് ഇപ്പോള്‍ എത്തിയിരിക്കുന്നത്.
അത്യാധുനിക ആയുധങ്ങള്‍
അത്യാധുനിക ആയുധങ്ങള്‍ ഉപയോഗിക്കാന്‍ പരിശീലനം ലഭിച്ച തുര്‍ക്കിഷ് ജോയിന്റ് ഫോഴ്‌സ്ഡ് കമാന്റില്‍ നിന്നുള്ള സൈനികരാണ് ഇപ്പോള്‍ ദോഹയില്‍ എത്തിയിരിക്കുന്നത്. തെക്കന്‍ ദോഹയിലെ താരിഖ് ബിന്‍ സിയാദ് സൈനിക താവളത്തിലാണ് തുര്‍ക്കി സൈന്യമുള്ളത്. പുതിയ സംഘവും അവരോടൊപ്പം ചേരും.
സൈനിക അഭ്യാസം
ഖത്തര്‍ സൈന്യവും തുര്‍ക്കി സൈന്യവും ചേര്‍ന്ന് സൈനിക അഭ്യാസം നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. 5000 സൈനികരെ വരെ ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ള സൈനിക കേന്ദ്രമാണ് താരിഖ് ബിന്‍ സിയാദ് താവളം. പശ്ചിമേഷ്യയില്‍ തുര്‍ക്കിക്ക് വിദേശത്ത് സൈനിക താവളമുള്ളത് ഖത്തറില്‍ മാത്രമാണ്.
3000 സൈനികര്‍
2014ലാണ് ഖത്തറും തുര്‍ക്കിയും തമ്മില്‍ സൈനിക താവള കരാര്‍ ഒപ്പുവയ്ക്കുന്നത്. 2015ല്‍ തുര്‍ക്കി സൈന്യത്തിന്റെ ആദ്യ സംഘമെത്തി. പിന്നീട് ജൂണിലാണ് കൂടുതല്‍ സൈനികര്‍ വന്നത്. ഇപ്പോള്‍ എത്തിയ സൈനികര്‍ കൂടിയാകുമ്പോള്‍ തുര്‍ക്കി സൈനികരുടെ എണ്ണം ആയിരം കവിയും. 3000 സൈനികരെ ഖത്തറിലെത്തിക്കാനാണ് തുര്‍ക്കിയുടെ തീരുമാനം.
ഭരണകൂടത്തിന് വിശ്വാസം
ഉപരോധം പ്രഖ്യാപിച്ച ശേഷം തുര്‍ക്കി സൈന്യം ഖത്തര്‍ ഭരണകൂടത്തിന് സുരക്ഷ ഒരുക്കുന്നതില്‍ മുന്നിലുണ്ടായിരുന്നു. ഖത്തര്‍ അമീര്‍ തമീം ബിന്‍ ഹമദ് അല്‍ഥാനിയുടെ വസതിക്കും ഓഫീസിനും സുരക്ഷ ഒരുക്കിയത് തുര്‍ക്കി സൈന്യമായിരുന്നു. തുര്‍ക്കി സൈന്യത്തില്‍ ഖത്തര്‍ ഭരണകൂടത്തിന് വിശ്വാസം വര്‍ധിച്ചിട്ടുണ്ട്.
ആദ്യ വാഗ്ദാനം
ഉപരോധത്തെ തുടര്‍ന്ന് പ്രതിസന്ധിയിലായ ഖത്തറിന് എല്ലാവിധ സഹായവും ആദ്യം വാഗ്ദാനം ചെയ്തത് തുര്‍ക്കിയായിരുന്നു. അവശ്യ വസ്തുക്കള്‍ ഖത്തറിലെത്തിച്ചത് മാത്രമല്ല, സൈനിക സുരക്ഷയും തുര്‍ക്കി നല്‍കി. അതിന് പുറമെ സൗദിയിലേക്കും സൈനികരെ അയക്കാന്‍ തുര്‍ക്കി തീരുമാനിച്ചിരുന്നെങ്കിലും വേണ്ടെന്ന് സൗദി പറയുകയായിരുന്നു.
രാഷ്ട്രീയ അട്ടിമറി
ഖത്തറില്‍ ജൂണില്‍ രാഷ്ട്രീയ അട്ടിമറിക്ക് ശ്രമമുണ്ടായെന്നും അത് തടഞ്ഞത് തുര്‍ക്കി സൈന്യമാണെന്നും കഴിഞ്ഞദിവസം വെളിപ്പെടുത്തലുണ്ടായിരുന്നു. തുര്‍ക്കിയിലേയും ഖത്തറിലെയും ഭരണകൂടവുമായി അടുത്ത ബന്ധമുള്ളവരില്‍ നിന്ന് ലഭിച്ച വിവരങ്ങളാണ് മുഹമ്മദ് അജത് എന്ന കോളമിസ്റ്റ് പുറത്തുവിട്ടത്. അന്ന് ഖത്തര്‍ അമീറിന് എല്ലാ സഹായവും അന്ന് ചെയ്തുകൊടുത്തത് തുര്‍ക്കി സൈന്യമായിരുന്നുവത്രെ.
യനി സഫാക്ക്
ഖത്തര്‍ അമീറിനെ അട്ടിമറിക്കാനായിരുന്നു അന്ന് ശ്രമം നടന്നത്. എന്നാല്‍ തുര്‍ക്കി സൈന്യം എല്ലാവിധ പിന്തുണയും ഖത്തര്‍ അമീറിന് നല്‍കി. അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ഥാനിയുടെ വസതിക്ക് സുരക്ഷ ഒരുക്കിയതും തുര്‍ക്കി സൈന്യമായിരുന്നുവെന്നും യനി സഫാക്ക് പത്രത്തില്‍ എഴുതിയ ലേഖനത്തില്‍ അജത് പറയുന്നു.
വിദേശ ശക്തികള്‍
ഖത്തറിലെ ഉദ്യോഗസ്ഥരും രാഷ്ട്രീയ പ്രമുഖരും അട്ടിമറിക്ക് കൂട്ടുനിന്നിരുന്നില്ല. പുറത്തുനിന്നുള്ള ശക്തികളാണ് അമീറിനെ പുറത്താക്കാന്‍ ശ്രമിച്ചത്. ഈ വിവരം തുര്‍ക്കിക്ക് ലഭിച്ച ഉടനെ ഖത്തറിലെ തുര്‍ക്കി സൈന്യത്തിന് നിര്‍ദേശങ്ങള്‍ കൈമാറികൊണ്ടിരുന്നു. ഖത്തറിന്റെ പരമാധികാരം സംരക്ഷിപ്പെടണം, സുരക്ഷ നിലനിര്‍ത്തണം എന്നീ രണ്ട് കാര്യങ്ങളാണ് തുര്‍ക്കിയില്‍ നിന്ന് ദോഹയിലെ സൈനികര്‍ക്ക് ലഭിച്ച നിര്‍ദേശം.
വലയം തീര്‍ത്തു
ഖത്തര്‍ അമീറിനെ ഒന്നും ചെയ്യാന്‍ ശത്രുക്കള്‍ക്ക് സാധിക്കാത്ത വിധമുള്ള സുരക്ഷ തുര്‍ക്കി സൈന്യം നല്‍കിയെന്ന് ലേഖനത്തിലുണ്ട്. 200 തുര്‍ക്കി സൈനികരാണ് അമീറിന്റെ വസതിക്ക് പുറത്ത് നിമിഷ നേരങ്ങള്‍ കൊണ്ട് വലയം തീര്‍ത്തത്. ഖത്തര്‍ അമീറിന് അപായം വരുത്താനോ അദ്ദേഹത്തെ അട്ടിമറിക്കാനോ നീക്കമുണ്ടായാല്‍ ശക്തമായി നേരിടാനും തുര്‍ക്കി സൈന്യത്തിന് നിര്‍ദേശം ലഭിച്ചിരുന്നുവത്രെ. തുര്‍ക്കി വ്യോമ സേനയുടെ വിമാനങ്ങള്‍ എന്ത് നടപടിക്കും തയ്യാറാക്കി നിര്‍ത്തിയിരുന്നു.
ഫോണില്‍ ബന്ധപ്പെട്ടു
ഉപരോധം പ്രഖ്യാപിച്ച ഉടനെ ഖത്തര്‍ അമീര്‍ ശൈഖ് തമീം തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാനെ ഫോണില്‍ വിളിച്ചിരുന്നു. ഖത്തര്‍ പ്രതിസന്ധിയിലാണെന്നും രക്ഷിക്കണമെന്നുമായിരുന്നു അമീറിന്റെ ആവശ്യം. എന്തുവില കൊടുത്തും ഖത്തറിനൊപ്പം നില്‍ക്കുമെന്ന് ഉര്‍ദുഗാന്‍ ഉറപ്പ് നല്‍കുകയും ചെയ്തു. ഇരുരാജ്യങ്ങളുടെയും സൈനികര്‍ തമ്മില്‍ മികച്ച ബന്ധമാണ് പുലര്‍ത്തുന്നതെന്നും ലേഖനത്തില്‍ വിശദീകരിക്കുന്നു.
കയറ്റുമതി വ്യാപാരം
അതിര്‍ത്തികള്‍ അടച്ചതോടെ പ്രതിസന്ധിയിലായ ഖത്തറിന് ഭക്ഷണം ആദ്യമെത്തിച്ച രാജ്യം തുര്‍ക്കിയായിരുന്നു. ഒരു വര്‍ഷം മുമ്പുള്ള സാഹചര്യവുമായി താരതമ്യം ചെയ്യുമ്പോള്‍ ഖത്തര്‍-തുര്‍ക്കി കയറ്റുമതി ഇറക്കുമതി ഇരട്ടിയായി വര്‍ധിച്ചിട്ടുണ്ട്. ദിവസവും 200ഓളം ചരക്കുവിമാനങ്ങളില്‍ ഖത്തറിലേക്ക് തുര്‍ക്കി ചരക്കുകള്‍ എത്തുന്നുണ്ട്.