കൊറോണ വൈറസ്: അമേരിക്കയിൽ മരിച്ച് വീണത് അരലക്ഷം പേർ, ഭീതി തുടരുന്നു, ദിനംപ്രതി മരിക്കുന്നത് 2000 മരണം
വാഷിംഗ്ടൺ: യുഎസിൽ കൊറോണ വൈറസ് മരണം 50,000 കടന്നു. പത്ത് ദിവസത്തിനുള്ളിൽ കൊറോണ വൈറസ് ബാധിച്ച് 10 ദിവസത്തിനിടെ രണ്ടിരട്ടി മരണങ്ങളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തതെന്നാണ് റോയിറ്റേഴ്സ് റിപ്പോർട്ട് ചെയ്യുന്നത്. 8, 75,000 പേർക്കാണ് രാജ്യത്ത് ഇതിനകം കൊറോണ വൈറസ് സ്ഥിരീകരിച്ചിട്ടുള്ളത്. ഈ മാസം പ്രതിദിനം 2000 പേരാണ് രാജ്യത്ത് മരിക്കുന്നത്. എന്നാൽ യഥാർത്ഥ കണക്കുകൾ ഇതിനേക്കാൾ അധികമാണെന്നാണ് കണക്കാക്കപ്പെടുന്നത്.
പരിശീലനം ലഭിച്ച ജീവനക്കാരുടെ അഭാവവും പരിശോധനാ സംവിധാനങ്ങളുടെ പരിമിതമായ ശേഷിയുമാണ് രാജ്യത്ത് രോഗവ്യാപനം നിയന്ത്രിക്കുന്നതിന് വെല്ലുവിളിയാവുന്നത്. മിക്ക സംസ്ഥാനങ്ങളിലും ആശുപത്രികളിലും നഴ്സിംഗ് ഹോമുകളിലും മരിക്കുന്നവരുടെ കണക്കുകൾ മാത്രമാണ് കൃത്യമായി രേഖപ്പെടുത്തുന്നത്. വീടുകളിൽ മരിക്കുന്നവരുടെ കണക്കുകൾ ഇതിൽ ഉൾപ്പെടുന്നില്ല. വൈറസിന്റെ പ്രഭവ കേന്ദ്രമായ ന്യൂയോർക്കിൽ മാത്രം 40 ശതമാനം മരണങ്ങളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ന്യൂജേഴ്സി, മിഷിഗൺ, മസാച്യൂസെറ്റ്സ് എന്നീ സംസ്ഥാനങ്ങളിലാണ് കൂടുതൽ മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

ലോകത്തിൽ കൊറോണ വൈറസ് ബാധിച്ച് ഏറ്റവുമധികം പേർ മരണമടഞ്ഞിട്ടുള്ളത് അമേരിക്കയിലാണ്. 1950-53ലെ കൊറിയൻ യുദ്ധത്തിൽ മരിച്ചതിനേക്കാൾ അധികം ആളുകളാണ് കൊറോണ ബാധിച്ച് മരിച്ചിട്ടുള്ളത്. 35,516 പേരാണ് യുദ്ധത്തിൽ മരിച്ചത്. കഴിഞ്ഞ ഒമ്പത് സീസണുകളിലായി ഫ്ലൂ വന്ന് മരച്ചതിനേക്കാൾ അധികം ആളുകളാണ് ഇതിനകം തന്നെ രാജ്യത്ത് പകർച്ചാവ്യാധി മൂലം മരിച്ചിട്ടുള്ളത്. 2011-12 കാലഘട്ടത്തിൽ 12000 പേരാണ് ഫ്ലൂ ബാധിച്ച് മരിച്ചത്. 2017-18 സീസണിൽ ഇത് 61000 ലേക്ക് ഉയരുകയും ചെയ്തിരുന്നു. സിഡിസി നൽകുന്ന കണക്ക് പ്രകാരം 1918ലെ സ്പാനിഷ് ഫ്ലൂ ബാധിച്ച് 675,000 അമേരിക്കക്കാരാണ് മരിച്ചത്. ഡിസംബറിൽ ചൈനയിൽ റിപ്പോർട്ട് ചെയ്ത വൈറസ് ബാധയേറ്റ് ആഗോള തലത്തിൽ 190,000 പേരാണ് ഇതിനകം മരിച്ചത്. അമേരിക്കയ്ക്ക് ശേഷം ഇറ്റലിയും സ്പെയിനുമാണ് കൊറോണ നാശം വിതച്ച മറ്റ് രാജ്യങ്ങൾ. 1000 പേരിൽ 1.5 പേരാണ് അമേരിക്കയിൽ രോഗം ബാധിച്ച് മരിച്ചത്. ബെൽജിയത്തിൽ ഇത് അഞ്ചാണ്.
കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി ആളുകളോട് വീട്ടിലിരിക്കാൻ നിർദേശിച്ചത് തിരിച്ചടിയായിട്ടുള്ളത് യുഎസ് സമ്പദ് വ്യവസ്ഥയ്ക്കാണ്. 26.5 മില്യൺ ജനങ്ങളാണ് രാജ്യത്ത് കഴിഞ്ഞ അഞ്ച് ആഴ്ചയായി സർക്കാരിൽ നിന്ന് തൊഴിലില്ലായ്മാ ആനുകൂല്യങ്ങൾ തേടുന്നത്. എന്നാൽ വരുന്ന ആഴ്ചകളിൽ തങ്ങളുടെ സമ്പദ് വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാമെന്ന കണക്കുകൂട്ടലിലാണ് പല സംസ്ഥാനങ്ങളും. എന്നാൽ പെട്ടെന്ന് നിയന്ത്രണങ്ങൾ നീക്കുന്നത് ഗുരുതര പ്രത്യാഘാതങ്ങൾക്ക് വഴിയൊരുക്കുമെന്നാണ് ആരോഗ്യ രംഗത്തെ വിദഗ്ധർ നൽകുന്ന മുന്നറിയിപ്പ്.












Click it and Unblock the Notifications