ദുബായിലെ ഏറ്റവും വലിയ ഹിന്ദുക്ഷേത്രം ഭക്തര്‍ക്കായി സമര്‍പ്പിക്കുന്നു; ഇനി ആനന്ദക്കാഴ്ച
ദുബായ് ജബൽ അലിയിലെ ആദ്യ ഹിന്ദു ക്ഷേത്രം ചൊവ്വാഴ്ച വിശ്വാസികൾക്കായി സമർപ്പിക്കും. ഒരു മാസം മുൻപേ ക്ഷേത്രത്തിന്റെ വാതിലുകൾ വിശ്വാസികൾക്കായി തുറന്നിരുന്നു. ദസറ ഉത്സവ ദിനമായ ഒക്ടോബർ 5 മുതൽ പൊതുജനങ്ങൾക്കായി ഔദ്യോഗികമായി ക്ഷേത്രം തുറന്ന് കൊടുക്കും, 16 ദേവതകളും മറ്റ് ഇന്റീരിയർ വർക്കുകളും കാണാൻ ഭക്തർക്കും മറ്റ് സന്ദർശകർക്കും അവസരം ഉണ്ടാവും.
സഹിഷ്ണുതാ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാനും ഇന്ത്യൻ സ്ഥാനപതി സഞ്ജയ് സുധീറും ഉൾപ്പെടെ ഉള്ള അതിഥികളുടെ സാന്നിധ്യത്തിലാണ് ക്ഷേത്ര നടകൾ ഔദ്യോഗികമായി തുറക്കുന്നത്. ക്ഷേത്രം രാവിലെ 6.30 മുതൽ രാത്രി 8 വരെ തുറന്നിരിക്കും. ഒക്‌ടോബർ അവസാനം വരെയുള്ള മിക്ക വാരാന്ത്യങ്ങളിലേയും അപ്പോയിന്റ്‌മെന്റുകൾ ഇതിനോടകം ബുക്ക് ചെയ്‌തതായാണ് റിപ്പോർട്ടുകൾ.

ബുക്കിംഗ് സംവിധാനം ഒക്ടോബർ അവസാനം വരെ തുടരും, അതിനുശേഷം പൊതുജനങ്ങൾക്ക് ക്ഷേത്രം തുറക്കുന്ന സമയങ്ങളിൽ എപ്പോൾ വേണം എങ്കിലും സന്ദർശിക്കാം.3 വർഷമെടുത്താണ് എമിറേറ്റിലെ ഏറ്റവും വലിയ ഹിന്ദു ക്ഷേത്രം നിർമാണം പൂർത്തിയാക്കിയത്. ദുബായിലെ ആദ്യ സ്വതന്ത്ര ഹിന്ദു ക്ഷേത്രം എന്ന പദവിയും ജബൽ അലിയിലെ ഈ ക്ഷേത്രത്തിന് സ്വന്തമാണ്.

ക്ഷേത്രത്തിന്റെ അകത്തളങ്ങളിലേക്കു കയറുമ്പോൾ ആദ്യം കാണാനാവുന്നത് അയ്യപ്പനെയും ഗുരുവായൂരപ്പനെയും ആണ്. കൊത്തുപണികളാൽ ക്ഷേത്രം അലങ്കരിച്ചിട്ടുണ്ട്. ചുവരും തറയുമെല്ലാം വെളുത്ത കല്ലുക പതിച്ചിരിക്കുന്നു. ശിവൻ ആണ് പ്രധാന പ്രതിഷ്ഠ. കൃഷ്ണൻ, മഹാലക്ഷ്മി, ഗണപതി, നന്ദി, ഹനുമാൻ, ഷിർദി സായി ബാബ പ്രതിഷ്ഠകളുമുണ്ട്. സിഖ് മത വിശ്വാസികളുടെ വിശുദ്ധ ഗ്രന്ഥമായ ഗുരുഗ്രന്ഥ് സാഹിബും പ്രത്യേക പ്രതിഷ്ഠയായി ക്ഷേത്രത്തിലുണ്ട്. ഇതിനുള്ളിൽ പ്രവേശിക്കാൻ മാത്രം ആചാര പ്രകാരം തലയിൽ തുണി ധരിക്കണമെന്ന നിബന്ധനയുണ്ട്. മറ്റു സ്ഥലങ്ങളിൽ പ്രത്യേക വേഷ നിബന്ധനകളില്ല.

സാധാരണ ദിവസങ്ങളിൽ രാവിലെ 6 മുതൽ രാത്രി 8.30വരെയാണ് ദർശന സമയം. ജബൽ അലിയിലെ ഗുരുനാനാക് ദർബാറിനോടു ചേർന്നാണ് പുതിയ ക്ഷേത്രമുള്ളത്. ശ്രീകോവിലുകൾക്കു പുറമെ താഴത്തെ നിലയിൽ വലിയ ഹാളുണ്ട്. പ്രതിഷ്ഠകൾ മുഴുവൻ ക്ഷേത്രത്തിന്റെ മുകൾ നിലയില്ഡ ആണുള്ളത്.

മച്ചിൽ നിറയെ ക്ഷേത്ര മണികൾ സ്ഥാപിച്ചിട്ടുണ്ട്. മലയാളത്തിലും ഹിന്ദിയിലും തമിഴിലും തെലുങ്കിലും കന്നടയിലും ഇംഗ്ലിഷുമെല്ലാം ഇവിടെ പ്രാർഥനകൾ മുഴങ്ങി കേൾക്കുന്നു. ക്ഷേത്രത്തിന്റെ ചുവരിൽ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെയും ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെയും ചിത്രങ്ങളുണ്ട്..












Click it and Unblock the Notifications