യുഎഇക്ക് 'ഉടുപ്പിടാന്‍'ചൈന മാത്രമല്ല ഇന്ത്യയും വേണം: നേട്ടം കൊയ്യാന്‍ ഇന്ത്യന്‍ കച്ചവടക്കാർ
ജിസിസി രാജ്യങ്ങളുമായുള്ള സ്വതന്ത്ര വ്യാപാര കരാർ ചർച്ചകള്‍ അടുത്തിടെ ഇന്ത്യ വീണ്ടും പുനഃരാരംഭിച്ചതായുള്ള റിപ്പോർട്ടുകള്‍ അടുത്തിടെ പുറത്ത് വന്നിരുന്നു. യു എ ഇയുമായി നേരത്തെ തന്നെ നിലവില്‍ വന്ന സ്വതന്ത്ര വ്യാപാര കരാർ ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരത്തില്‍ വലിയ വർധനവിന് ഇടയാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ജി സി സിയിലെ ആറ് രാജ്യങ്ങളുടെ സംഘടനയുമായുള്ള കരാർ സംബന്ധിച്ച ചർച്ചകള്‍ പുനഃരാരംഭിച്ചത്.
അതേസമയം ഇന്ത്യയും യുഎഇയും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാർ വസ്ത്ര മേഖലയ്ക്ക് വലിയ മുന്നേറ്റമാണ് നല്‍കിയതെന്നാണ് അപ്പാരൽ എക്‌സ്‌പോർട്ട് പ്രൊമോഷൻ കൗൺസിൽ (എഇപിസി) വ്യക്തമാക്കുന്നത്.

സ്വതന്ത്ര വ്യാപാര കരാർ വസ്ത്ര മേഖലയിലേക്ക് ഡ്യൂട്ടി ഫ്രീ ആക്‌സസ് നൽകുന്നുണ്ടെന്നും അത് രാജ്യത്തെ ആഭ്യന്തര കയറ്റുമതിയുടെ പങ്ക് വർദ്ധിപ്പിക്കാൻ സഹായിക്കുമെന്നുമാണ് അപ്പാരൽ എക്‌സ്‌പോർട്ട് പ്രൊമോഷൻ കൗൺസിൽ വ്യക്തമാക്കുന്നത്. അതോടൊപ്പം തന്നെ വ്യാപാരം വർധിപ്പിക്കുയെന്ന ലക്ഷ്യത്തോടെ കയറ്റുമതിക്കാർക്ക് തങ്ങളുടെ ഉൽപ്പന്നങ്ങൾ പ്രദർശിപ്പിക്കുന്നതിനായി ദുബായിൽ ആരംഭിച്ച ഇന്റർനാഷണൽ അപ്പാരൽ ആൻഡ് ടെക്സ്റ്റൈൽ മേള വലിയ വിജയമാണെന്നും സംഘടന വ്യക്തമാക്കി.

ചൈന കഴിഞ്ഞാൽ യുഎഇയിലേക്ക് ഏറ്റവും കൂടുതൽ റെഡിമെയ്ഡ് വസ്ത്രങ്ങൾ വിതരണം ചെയ്യുന്നത് ഇന്ത്യയാണെന്നാണ് ഫെയർ ആൻഡ് എക്‌സിബിഷൻസ ചെയർമാൻ അശോക് രജനി പറയുന്നത്. യു എ ഇ പരമ്പരാഗതമായി ഇന്ത്യൻ വസ്ത്ര കയറ്റുമതിയുടെ ഏറ്റവും മികച്ച വ്യാപാര പങ്കാളിയാണ്. യുഎഇ-ഇന്ത്യ സിഇപിഎ കരാർ ഒപ്പിട്ടതോടെ ഇന്ത്യൻ വസ്ത്ര കയറ്റുമതിക്ക് തീരുവ രഹിത പ്രവേശനമാണ് ലഭിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എക്സിബിഷനിലൂടെ പരമ്പരാഗത കോട്ടൺ, എംഎംഎഫ് (മനുഷ്യനിർമ്മിത നാരുകൾ) എന്നിവയ്ക്ക് പുറമെ വസ്ത്രങ്ങളുടെ വിപുലമായ ശ്രേണിയിൽ ഏറ്റവും പുതിയ ഫാഷൻ ട്രെൻഡുകൾക്ക് അനുസൃതമായി ഇന്ത്യയിലെ ഏറ്റവും മികച്ച വസ്ത്ര ഡിസൈനുകളും മോഡലുകളും പ്രദർശിപ്പിക്കാനാണ് കയറ്റുമതിക്കാർ ലക്ഷ്യമിടുന്നതെന്നും അശോക് രജനി വ്യക്തമാക്കി

ഇന്ത്യൻ വസ്ത്ര വ്യവസായം ഇപ്പോൾ 16 ബില്യൺ യുഎസ് ഡോളറുമായി ആഗോള വസ്ത്ര വിപണയിടെ ആറ് ശതമാനം സ്വന്തമാക്കിയിരിക്കുകയാണ്. വിവിധ അസംസ്‌കൃത വസ്തുക്കളുടെ ലഭ്യതയും മറ്റ് കാര്യങ്ങളും കണക്കിലെടുത്ത് ഇന്ത്യയുമായുള്ള വസ്ത്ര വ്യാപാരമായിരിക്കും യു എ ഇയ്ക്ക് കൂടുതല്‍ സഹായകരമാവുക. ഇന്ത്യയും യു എ ഇയും സംബന്ധിച്ച കരാർ ഇതില്‍ പ്രധാന പങ്ക് വഹിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, ഫെബ്രുവരി 18 ന് നടന്ന വെർച്വൽ ഉച്ചകോടിയിലാിരുന്നു, ഇരു രാജ്യങ്ങളും സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിൽ ഒപ്പുവച്ചത്. കരാർ മെയ് 01 മുതൽ പ്രാബല്യത്തിൽ വരികയും ചെയ്തു. ഈ കരാർ ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരവും നിക്ഷേപവും കൂടുതൽ വർധിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2021-22 സാമ്പത്തിക വർഷത്തിൽ ഉഭയകക്ഷി വ്യാപാരം ഏകദേശം 72 ബില്യൺ യുഎസ് ഡോളറായിരുന്നു.

ഇന്ത്യയുടെ മൂന്നാമത്തെ വലിയ വ്യാപാര പങ്കാളിയും രണ്ടാമത്തെ വലിയ കയറ്റുമതി ലക്ഷ്യസ്ഥാനവുമാണ് യുഎഇ. ഇന്ത്യയിലെ യുഎഇ എഫ്ഡിഐ കഴിഞ്ഞ കുറച്ച് വർഷങ്ങളായി തുടർച്ചയായി വർദ്ധിച്ചു. നിലവിൽ ഇത് 12 ബില്യൺ ഡോളറിലധികം ആണ്. വ്യാപാരം, നിക്ഷേപം, പുനരുപയോഗ ഊർജം ഉൾപ്പെടെയുള്ള ഊർജം, ഭക്ഷ്യസുരക്ഷ, ആരോഗ്യം, പ്രതിരോധം, നൈപുണ്യങ്ങൾ, വിദ്യാഭ്യാസം, സംസ്‌കാരം തുടങ്ങി വിവിധ മേഖലകളിൽ വരും വർഷങ്ങളിൽ ഉഭയകക്ഷി സഹകരണത്തിനുള്ള മാർഗരേഖ തയാറാക്കിയ വിഷൻ സ്‌റ്റേറ്റ്‌മെന്റും വെർച്വൽ ഉച്ചകോടിയിൽ ഇരു നേതാക്കളും പുറത്തിറക്കിയിരുന്നു.

ഇന്ത്യയും -യുഎഇയും തമ്മിൽ ശക്തമായ ഊർജ്ജ പങ്കാളിത്തമുണ്ട്. അത് ഇപ്പോൾ പുനരുപയോഗ ഊർജ്ജത്തിൽ പുതിയ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. യുഎഇയിലെ 3.5 മില്യൺ ഇന്ത്യൻ സമൂഹത്തെ പ്രത്യേകിച്ച് കോവിഡ്-19 പകർച്ചവ്യാധിയുടെ കാലത്ത് വളരെയധികം സഹായിച്ചത് യുഎഇ പ്രസിഡന്റും അബുദാബി ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനോട് പ്രധാനമന്ത്രി നന്ദി പറയുകയും ചെയ്തിരുന്നു.












Click it and Unblock the Notifications