യുഎഇ അനുമതി നല്‍കിയില്ല; പ്രവാസികളെ കൊണ്ടുവരാന്‍ പോയ ഇന്ത്യന്‍ കപ്പലുകള്‍ പുറംകടലില്‍
ദില്ലി: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ വിദേശ രാജ്യങ്ങളില്‍ കുടുങ്ങിയ ഇന്ത്യക്കാരെ തിരിച്ചത്തെക്കാനുള്ള തയ്യാറെടുപ്പിലാണ് കേന്ദ്ര സര്‍ക്കാര്‍. 1990 ലെ കുവൈത്ത് യുദ്ധകാലത്തിന് ശേഷമുള്ള ഏറ്റവും വലിയ ഒഴിപ്പിക്കല്‍ ദൗദ്യത്തിനാവും വരും ദിവസങ്ങളില്‍ രാജ്യം സാക്ഷ്യം വഹിക്കാന്‍ പോവുന്നത്. വന്ദേഭാരത് മിഷന്‍ എന്നാണ് കേന്ദ്ര സര്‍ക്കാര്‍ ഈ ദൗത്യത്തിന് പേരിട്ടിരിക്കുന്നത്.
വിമാനമാര്‍ഗ്ഗവും കപ്പല്‍ മാര്‍ഗ്ഗവും പ്രവാസികളെ നാടുകളില്‍ എത്തിക്കും. വിമാന സര്‍വ്വീസ് അടുത്ത ദിവസം മാത്രമാണ് തുടങ്ങുകയെങ്കിലും നാവിക സേന ദൗത്യം ഇതിനോടകം തുടങ്ങിക്കഴിഞ്ഞു. മാലിദ്വീപിലേക്കും ദുബായിലേക്കുമാണ് നാവികസേനയുടെ കപ്പലുകള്‍ പുറപ്പെട്ടു കഴിഞ്ഞു.

രണ്ട് കപ്പല്‍
വിദേശ രാജ്യങ്ങളില്‍ കുടുങ്ങിപ്പോയ പ്രവാസികളെ നാട്ടില്‍ എത്തിക്കുന്നതിന് സമുദ്ര സേതു എന്നാണ് നാവികസേന ഇട്ടിരിക്കുന്ന പേര്. ഐഎന്‍എസ് മഗര്‍ എന്ന കപ്പലാണ് മാലദ്വീപിലേക്ക് പുറപ്പെട്ടത്. അതേസമയം ഐഎന്‍എസ് ഷര്‍ദുല്‍ എന്ന കപ്പലാണ് ദുബായില്‍ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കാനായി അയച്ചിരിക്കുന്നത്.

ആശയക്കുഴപ്പം
എന്നാല്‍ ഇന്ത്യന്‍ നാവികസേനയുടെ കപ്പലുകള്‍ ദുബായ് തീരത്ത് അടുപ്പിക്കുന്നതില്‍ ആശയക്കുഴപ്പം നിലനില്‍ക്കുന്നുവെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തു വരുന്നത്. വ്യാഴാഴ്ചയോടെ കപ്പലുകള്‍ ദുബായില്‍ എത്തുമെന്നായിരുന്നു നേരത്തെ ഉണ്ടായിരുന്ന അറിയിപ്പ്. എന്നാല്‍ ഇക്കാര്യം ഇപ്പോള്‍ സ്ഥിരീകരിക്കാന്‍ കഴിയില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

അനുമതിയില്ല, കൂടുതല്‍ സമയം വേണം
കപ്പലുകള്‍ തുറമുഖത്ത് അടുപ്പിക്കുന്നതിന് യുഎഇ സര്‍ക്കാറിന്‍റെ അനുമതി ലഭിക്കാത്തതാണ് ആശയക്കുഴപ്പത്തിന് ഇടയാക്കിയത്. കപ്പലുകള്‍ ദുബായ് തുറമുഖത്ത് പ്രവേശിപ്പിക്കാനുള്ള സജ്ജീകരണങ്ങള്‍ പൂര്‍ത്തിയായിട്ടില്ലെന്നും ഇതിനായി കുറച്ചു കൂടി സമയം വേണമെന്നും യുഎഇ സര്‍ക്കാര്‍ ഇന്ത്യയെ അറിയിച്ചതായാണ് സൂചന. ഇതോടെ കപ്പല്‍ വഴിയുള്ള പ്രവാസികളുടെ മടക്കം വൈകും.

കൊച്ചിയിലേക്ക്
യുഎഇ സര്‍ക്കാറിന്‍റെ അനുമതി ലഭിക്കുന്ന മുറക്കായിരിക്കും കപ്പല്‍ ഇനി തുറമുഖത്ത് അടുപ്പിക്കുക. അതിനിടെ കപ്പലുകള്‍ ഇറാന്‍ തീരത്തേക്ക് വഴി തിരിച്ചു വിട്ടേക്കാമെന്ന റിപ്പോര്‍ട്ടുകളും പുറത്തു വരുന്നുണ്ട്. ഒഴിപ്പിക്കല്‍ ദൗത്തിനായി പുറപ്പെട്ട ആദ്യ രണ്ട് ഐഎന്‍എസ് മഗറും ഐഎന്‍എസ് ഷര്‍ദുലും ദക്ഷിണ നാവിക സേനയുടെ കപ്പലുകളാണ്. പ്രവാസികളുമായി കപ്പലുകള്‍ കൊച്ചിയിലേക്കാണ് എത്തുക.

ഒരുക്കം പൂര്‍ണ്ണം
സാധാരണഗതിയില്‍ ഒരു കപ്പലിൽ 500-600 പേർക്ക് യാത്ര ചെയ്യാന്‍ സാധിക്കുക. എന്നാല്‍ സാമൂഹ്യ അകലം പാലിക്കല്‍ നടപ്പിലാക്കുമ്പോള്‍ ഈ സംഖ്യയില്‍ വലിയ കുറവ് വരും. പ്രവാസികളുടെ മടക്കം കണക്കിലെടുത്ത് കൊച്ചി തുറമുഖത്ത് ആവശ്യമായ സജ്ജീകരണം ഒരുക്കുമെന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇതുസംബന്ധിച്ച് കൊച്ചി തുറമുഖ ട്രസ്റ്റുമായി ബന്ധപ്പെട്ട് ആവശ്യമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുന്നുണ്ട്. നാവികസേനാ അധികൃതരുമായി ചീഫ് സെക്രട്ടറി ഇക്കാര്യം സംസാരിച്ചിട്ടുണ്ട്.

ക്വാറന്‍റൈന്‍
കേന്ദ്രം കൊണ്ടുവരുന്നവരുടെ കൂട്ടത്തില്‍ മറ്റു സംസ്ഥാനക്കാരും ഉണ്ടായേക്കാം. ഉണ്ടെങ്കില്‍ അവരെ ബന്ധപ്പെട്ട സംസ്ഥാനത്തേക്ക് അയക്കും.
വിമാനത്താവളങ്ങളോടനുബന്ധിച്ചുള്ള ക്വാറന്‍റൈന്‍ കേന്ദ്രങ്ങളില്‍ മാത്രമല്ല വിദേശത്തുനിന്ന് എത്തുന്നവരെ താമസിപ്പിക്കുക. അവരുടെ ജില്ലയിലെ സ്വന്തം പ്രദേശങ്ങള്‍ക്ക് അടുത്തുള്ള ക്വാറന്‍റൈന്‍ കേന്ദ്രങ്ങള്‍ ഇതിനായി ഉപയോഗിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
മഹാദൗത്യത്തിന് നാളെ തുടക്കം, ചരിത്രത്തിലെ ഏറ്റവും വലിയ ഒഴിപ്പിക്കല്‍; കേരളം കനത്ത ജാഗ്രതയില്‍
ഷാര്‍ജയില്‍ മലയാളികളടക്കം താമസിക്കുന്ന 50 നില കെട്ടിടത്തിന് തീപിടിച്ചു, 12 പേര്‍ക്ക് പരിക്ക്