'ഉക്രൈന്‍ വിമാനം വീഴ്ത്തിയത് ഇറാന്‍റെ മിസൈല്‍'; ജോര്‍ദാന്‍ വാര്‍ത്താ ഏജന്‍സിയുടെ റിപ്പോര്‍ട്ട്
ടെഹ്റാന്‍: ഇറാന്‍-അമേരിക്ക സംഘര്‍ഷം രൂക്ഷമായിരിക്കുന്ന സാഹചര്യത്തിലായിരുന്നു 180 യാത്രക്കാരുമായി പറന്നുയര്‍ന്ന ഉക്രൈന്‍ വിമാനം ടെഹ്റാന്‍ വിമാനത്താവളത്തിന് സമീപം തകര്‍ന്നു വീണത്. ടെഹ്റാനില്‍ നിന്ന് ഉക്രൈന്‍ തലസ്ഥാനമായ കീവിലേക്ക് പുറപ്പെട്ട യാത്രാവിമാനം പറന്നുയര്‍ന്ന ഉടന്‍ തന്നെ തകര്‍ന്നു വീഴുകയായിരുന്നു.
അപകടത്തില്‍ വിമാനത്തിലെ 180 യാത്രക്കാരും മറിച്ചെന്നാണ് അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. സാങ്കേതിക തകരാറിനെ തുടര്‍ന്നാണ് വിമാനം തകര്‍ന്ന് വീണതെന്നായിരുന്നു വിമാന കമ്പനിയുടെ പ്രാഥമിക നിഗമനം. എന്നാല്‍ ഇപ്പോള്‍ ഉക്രൈന്‍റെ സംശയമുന ഇറാന് നേര്‍ക്കും നീളുന്നുവെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ..
180 യാത്രക്കാരുമായി
ടെഹാറാനിലെ ഇമാം ഖമേനേയി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് പ്രാദേശിക സമയം രാവിലെ 6.10 നാണ് ഉക്രൈന്‍ ഇന്‍റന്‍റര്‍ നാഷണല്‍ എയര്‍ലൈന്‍സിന്‍റെ ബോയിങ് 737-800 വിമാനം 180 യാത്രക്കാരുമായി പറന്നുയര്‍ന്നത്. പുറപ്പെട്ട് രണ്ട് മിനിറ്റിനുള്ളില്‍ വിമാനം തകര്‍ന്നു വീണതയാണ് വിമാന നിയന്ത്രണ വെബ്സൈറ്റുകള്‍ സൂചിപ്പിക്കുന്നത്.
45 കിലോമീറ്റര്‍ ദൂരെ
വിമാനത്താവളത്തില്‍ നിന്ന് 45 കിലോമീറ്റര്‍ ദൂരെ ഷഹരിയാര്‍ കൗണ്ടിയിലെ ഖലജ് അബാദില്‍ പാടത്താണ് വിമാനം തകര്‍ന്നു വീണത്. തകര്‍ന്നു വീണ വിമാനത്തിന് തീപിടിച്ചതായിട്ടാണ് ഇറാന്‍ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ വിമാനം തകര്‍ന്നു വീഴുമ്പോള്‍ തന്നെ തീപിടിച്ചിരുന്നതായി ഇറാന്‍റെ ഇസ്ന വാര്‍ത്താ ഏജന്‍സി പുറത്തു വിട്ട വീഡിയോയില്‍ കാണുന്നുണ്ട്.
ഇറാന്‍റെ മിസൈല്‍
ഇതോടെയാണ് ഉക്രൈന്‍ വിമാനം തകര്‍ന്നു വീണതുമായി ബന്ധപ്പെട്ട ഊഹാപോഹങ്ങള്‍ പ്രചരിക്കാന്‍ തുടങ്ങിയത്. ഇറാന്‍റെ മിസൈല്‍ പതിച്ചാണ് വിമാനം തകര്‍ന്നതെന്നാണ് ജോര്‍ദാന്‍ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതോടൊപ്പം തന്നെയാണ് ഇറാനിലെ ഉക്രൈന്‍ എംബസി എഞ്ചിന്‍ തകരാറിനെക്കുറിച്ചുള്ള പരാമര്‍ശങ്ങളെല്ലാം പിന്‍വലിച്ചതായുള്ള റിപ്പോര്‍ട്ടുകളും പുറത്തുവരുന്നു.
കാരണം കണ്ടെത്തണം
വിമാനപകടത്തിന്‍റെ കാരണം കണ്ടത്തണമെന്ന് ഉക്രൈന്‍ പ്രധാനമന്ത്രി ഒലെക്സി ഹോഞ്ചാരുക് ആവശ്യപ്പെട്ടിട്ടുണ്ട്. ഇറാനിയില്‍ വ്യോമാതിര്‍ത്തി വഴിയുള്ള വിമാന സര്‍വീസുകളും താല്‍ക്കാലികമായി നിരോധിച്ചതായും ഹോഞ്ചാരുക് ആവശ്യപ്പെട്ടിട്ടുണ്ട്.
ഇറാനും അമേരിക്കയും
ഇറാനും അമേരിക്കയും തമ്മില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ വിമാനം തകര്‍ന്നു വീണതിന് പിന്നില്‍ റോക്കറ്റാക്രമണമോ മറ്റെന്തെങ്കിലും തരത്തിലുള്ള ആക്രമണമോ ഉണ്ടോയെന്നത് സംബന്ധിച്ച സാധ്യതകൾ തങ്ങള്‍ തള്ളിക്കളയുന്നില്ലെന്നും ഉക്രൈൻ പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.
ബ്ലാക്ക് ബോക്സ് നല്‍കില്ല
എന്നാല്‍ വിമാനപകടത്തിന്‍റെ കാരണം കണ്ടെത്തുന്നതില്‍ നിര്‍ണ്ണായകമാവുന്ന ബ്ലാക്ക് ബോക്സ് അമേരിക്കന്‍ കമ്പനിയായ ബോയിങ്ങിന് നല്‍കില്ലെന്നാണ് ഇറാന്‍ ഔദ്യോഗികമായി അറിയിച്ചത്. വിമാന നിര്‍മാതാക്കാളായ ബോയിങിന് ബ്ലാക്ക് ബോക്സ് നല്‍കില്ലെന്ന് ടെഹ്റാനിലെ സിവില്‍ ഏവിയേഷന്‍ അതോറിറ്റിയുടെ തലവനാണ് പറഞ്ഞത്.
ഇപ്പോള്‍ പറയാന്‍ കഴിയില്ല
വിമാന അപകടത്തിന്‍റെ കാരണം വിശകലനം ചെയ്യുന്നതിനായി ഇറാന്‍ ഏത് രാജ്യത്തേക്ക് ബ്ലാക്ക് ബോക്സ് അയക്കുമെന്ന് ഇപ്പോള്‍ വ്യക്തമാക്കാന്‍ കഴിയില്ലെന്നും സിവില്‍ ഏവിയേഷന്‍ അതോറിറ്റിയുടെ തലവനായ അല്‍ അബൈദ്സൈദെ പറഞ്ഞു. ഇറാന്‍ വാര്‍ത്താ ഏജന്‍സിയായ മെഹറും ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
സജീവ ചര്‍ച്ചാ വിഷയം
ഇറാന്‍ മിസൈല്‍ പതിച്ചാണ് ഉക്രൈന്‍ വിമാനം തകര്‍ന്നതെന്ന ജോര്‍ദാന്‍ വാര്‍ത്താ എജന്‍സിയുടെ റിപ്പോര്‍ട്ട് സജീവ ചര്‍ച്ചാ വിഷയമായതോടെ നിരന്തരം ഇറാന്‍ വിരുദ്ധ വാര്‍ത്തകള്‍ പുറത്തുവിടുന്ന ഏജന്‍സിയാണ് ഇതെന്നാണ് ഇറാന്‍ മാധ്യമങ്ങള്‍ പ്രതികരിക്കുന്നത്. എന്തായാലും വിശദമായ അന്വേഷണം നടത്തണം എന്നാണ് ഉക്രൈന്‍റെ അഭിപ്രായം.
|
ട്വീറ്റ്
ജോര്‍ദാന്‍ വാര്‍ത്താ ഏജന്‍സിയായ അല്‍ഹാദത്തിന്‍റെ ട്വീറ്റ്
വഴിതിരിച്ചു വിട്ടു
അതേസമയം, ഇറാഖിലെ യുഎസ് സൈനിക താവളങ്ങള്‍ക്ക് നേരേ ഇറാന്‍ മിസൈലാക്രമണം നടത്തിയതിന് പിന്നാലെ ഗള്‍ഫ് മേഖലയില്‍ നിരവധി വിമാനങ്ങള്‍ വഴിതിരിച്ചു വിട്ടിരുന്നു. ഇറാഖ്, ഇറാന്‍, പേര്‍ഷ്യന്‍ ഗള്‍ഫ്, ഒമാന്‍ ഉള്‍ക്കടല്‍ തുടങ്ങിയ മേഖലകളുടെ വ്യോമാര്‍ത്തിക്കുള്ളില്‍ പ്രവേശിക്കരുതെന്ന് യുഎസ് യാത്രാവിമാനങ്ങള്‍ക്ക് ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്ട്രേഷന്‍ കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ഇന്ത്യന്‍ വിദേശ കാര്യമന്ത്രാലയവും
ഇറാഖിലേക്ക് യാത്രാ മുന്നറിയിപ്പുമായി ഇന്ത്യന്‍ വിദേശ കാര്യമന്ത്രാലയവും രംഗത്ത് എത്തിയിരുന്നു. അത്യാവശ്യമില്ലെങ്കില്‍ ഇറാഖിലേക്ക് യാത്ര ചെയ്യരുതെന്ന് വിദേശ കാര്യമന്ത്രാലം അറിയിച്ചു. ഇറാഖിലെ ഇന്ത്യക്കാര്‍ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറണം. ഇറാഖില്‍ നിന്ന് മറ്റു രാജ്യങ്ങളിലേക്കുള്ള യാത്രകള്‍ പരമാവധി ഒഴിവാക്കണം. ഇറാഖ്-ഇറാന്‍ വ്യോമപാത ഉപയോഗിക്കരുതെന്നും വിദേശ കാര്യമന്ത്രാലയം നിര്‍ദ്ദേശിച്ചു.
'ഒരു ടിക്കറ്റ് എങ്ങനെ ഇത്രപേര് ക്യാന്‍സല്‍ ചെയ്തു'; ദീപികാ ചിത്രത്തിനെതിരേയുള്ള പ്രചരണം പൊളിയുന്നു
ഷെയിന്‍ നിഗത്തിന്റെ സിനിമാ ഭാവിയെന്ത്; ഇനി എല്ലാം 'അമ്മ'യുടെ കൈകകളില്‍