പാകിസ്താന്‍ സമ്മര്‍ദ്ദത്തിന് വഴങ്ങി; ഹാഫിസ് സഈദ് വീണ്ടും അകത്ത്, പുതിയ കേസുകള്‍
ദില്ലി: അന്താരാഷ്ട്ര സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ജമാഅത്തുദ്ദഅ്‌വ നേതാവ് ഹാഫിസ് സഈദിനെ പാകിസ്താന്‍ വീണ്ടും അറസ്റ്റ് ചെയ്തു. മുംബൈ ആക്രമണക്കേസിലെ മുഖ്യ സൂത്രധാരനായ സഈദിനെ വീട്ടുതടങ്കലില്‍ നിന്നു വിട്ടയച്ചത് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു.
ഭീകരവാദക്കേസുകളുമായി ബന്ധപ്പെട്ടാണ് നേരത്തെ സഈദിനെ പാകിസ്താന്‍ തടവിലാക്കിയത്. എന്നാല്‍ വ്യക്തമായ തെളിവുകള്‍ ഹാജരാക്കാന്‍ സാധിക്കാത്തതിനാല്‍ ലാഹോര്‍ കോടതി പോലീസിനെ വിമര്‍ശിച്ചിരുന്നു.
ഈ പശ്ചാത്തലത്തില്‍ കോടതി സര്‍ക്കാരില്‍ നിന്നു വിശദീകരണം ആവശ്യപ്പെട്ടു. എന്നാല്‍ ഓരോ തവണ വിശദീകരണം ചോദിക്കുമ്പോഴും പുതിയ ന്യായങ്ങള്‍ പറഞ്ഞ് കസ്റ്റഡി കാലാവധി നീട്ടിക്കൊണ്ടുപോയി. ഒടുവില്‍ തെളിവുകള്‍ ഹാജരാക്കാന്‍ സാധിക്കാത്തതിനാല്‍ കഴിഞ്ഞാഴ്ചയാണ് സഈദിനെ കോടതി മോചിപ്പിച്ചത്.
പാകിസ്താന്‍ കൃത്യമായ തെളിവുകള്‍ ഹാജരാക്കാത്തത് ഏറെ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. മുംബൈ ആക്രമണത്തില്‍ സഈദിന് പങ്കുണ്ടെന്ന് കാണിക്കുന്ന തെളിവുകള്‍ കൈമാറിയിരുന്നുവെന്നാണ് ഇന്ത്യ അറിയിച്ചത്. എന്നിട്ടും പാകിസ്താന്‍ നിലപാട് മയപ്പെടുത്തിയതാണ് സഈദിന്റെ മോചനത്തിലേക്ക് നയിച്ചതെന്നായിരുന്നു ആക്ഷേപം.
സഈദിനെ മോചിപ്പിക്കരുതെന്നും അന്താരാഷ്ട്ര തലത്തില്‍ സമ്മര്‍ദ്ദമുണ്ടാകുമെന്നും സര്‍ക്കാര്‍ ലഹോര്‍ കോടതിയെ ബോധിപ്പിച്ചിരുന്നു. അപ്പോഴും കോടതി തെളിവുകള്‍ ഹാജരാക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. സഈദിനെതിരേ പുതിയ കേസുകള്‍ ചുമത്തുമെന്നാണ് ഇപ്പോള്‍ സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്‍കുന്ന വിവരം. സഈദിനെ പിന്തുണയ്ക്കുന്നുവെന്നും താന്‍ നേരത്തെ ഇദ്ദേഹത്തെ കണ്ടിട്ടുണ്ടെന്നും പാകിസ്താന്‍ മുന്‍ പ്രസിഡന്റ് പര്‍വേസ് മുശര്‍റഫ് കഴിഞ്ഞദിവസം വെളിപ്പെടുത്തിയിരുന്നു.