അടിക്ക് തിരിച്ചടി; കാബൂള്‍ ഭീകരാക്രമണത്തിന്റെ സൂത്രധാരനെ വധിച്ച് അമേരിക്ക, ഞെട്ടിച്ച് വ്യോമാക്രമണം
കാബൂള്‍: ലോകത്തെ തന്നെ ഞെട്ടിച്ചുകൊണ്ടായിരുന്നു അഫ്ഗാനിസ്ഥാന്റെ തലസ്ഥാനമായ കാബൂളില്‍ കഴിഞ്ഞ ദിവസം ഭീകരാക്രമണം ഉണ്ടായത്. 100ഓളം പേരാണ് കൊല്ലപ്പെട്ടത്. ഇവരില്‍ അമേരിക്കയുടെ 13ഓളം സൈനികരും ഉള്‍പ്പെടുന്നു. 150 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ആഗോള ഭീകര സംഘടനയായ ഐസിസിന്റെ അഫ്ഗാനിസ്ഥാനിലെ അനുബന്ധ സംഘടനയായ ഐസിസ് ഖൊറാസന്‍ ആണ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിരിക്കുന്നത്.
'ഐശ്വര്യ റായി അല്ലേ'.. ഞെട്ടിച്ച് ബിഗ് ബോസ് താരം സൂര്യ.. ഫോട്ടോകൾ വൈറൽ
സംഭവത്തിന് പിന്നാലെ തിരിച്ചടി നല്‍കിയിരിക്കുകയാണ് യുഎസ്. കാബൂള്‍ വിമാനത്താവളത്തില്‍ നടന്ന ചാവേര്‍ ബോംബാക്രമണത്തിന്റെ ഉത്തരവാദിത്തം അവകാശപ്പെട്ട ഇസ്ലാമിക് സ്റ്റേറ്റ്-ഖൊറാസന്റെ സ്ൂത്രധാരനെ വധിച്ചതായി അമേരിക്ക അറിയിച്ചു. അഫ്ഗാനിസ്ഥാനിലെ നന്‍ഗര്‍ഹാര്‍ പ്രവിശ്യയിലാണ് ആളില്ലാ വ്യോമാക്രമണം നടന്നത്. ചാവേറാക്രമണത്തിന്റെ സൂത്രധാരനെ വധിച്ചെന്നാണ് സെന്‍ട്രല്‍ കമാന്‍ഡിലെ ക്യാപ്റ്റന്‍ ബില്‍ അര്‍ബന്‍ പറയുന്നത്.
ഐസിസിന്റെ ശക്തി കേന്ദ്രങ്ങളിലാണ് ഇപ്പോള്‍ അമേരിക്കയുടെ ആക്രമണം നടത്തിയിരിക്കുന്നത്. ഇക്കാര്യം പെന്റഗണ്‍ സ്ഥിരീകരിക്കുകയും ചെയ്തു. ചാവേറാക്രമണത്തിന്റെ സൂത്രധാരനെ ലക്ഷ്യമിട്ടാണ് അമേരിക്ക ആക്രമണം പദ്ധതിയിട്ടത്. പ്രസിഡന്റ് ജോ ബൈഡന്റെ നിര്‍ദ്ദേശ പ്രകാരമാണ് ആക്രമണം നടന്നത് എന്നാണ് സൂചന.
കാബൂളിലെ ഹമീദ് കര്‍സായി അന്താരാഷ്ട്ര വിമാനത്താവളത്തിന് പുറത്താണ് ഭീകരാക്രമണം നടന്നത്. അഫ്ഗാന്‍ ഭരണം താലിബാന്‍ പിടിച്ചെടുത്തതോടെ രാജ്യം വിടുന്നതിനായി വിമാനത്താവളത്തില്‍ എത്തിയവരും അമേരിക്കന്‍ സുരക്ഷ ഉദ്യോഗസ്ഥരുമാണ് കൊല്ലപ്പെട്ടത്. ആക്രമണത്തിന് പിന്നാലെ ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ വേട്ടയാടി പിടിക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞിരുന്നു.
അതേസമയം, കാബുള്‍ ഭീകരാക്രമണത്തിന് പിന്നാലെ പ്രതികരിച്ച് അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രംഗത്തെത്തിയിരുന്നു. അമേരിക്കയുടെ ഇപ്പോഴത്തെ പ്രസിഡന്റ് താനായിരുന്നെങ്കില്‍ ഇങ്ങനെ ഒരു ദുരന്തം സംഭവിക്കില്ലെന്ന് ട്രംപ് പ്രസ്താവനയിലൂടെ പറഞ്ഞു.
ഈ ദുരന്തം ഒരിക്കലും സംഭവിക്കാന്‍ പാടില്ലായിരുന്നു, ഞാന്‍ നിങ്ങളുടെ പ്രസിഡന്റായിരുന്നെങ്കില്‍ അത് സംഭവിക്കില്ലായിരുന്നെന്ന് ട്രംപ് പറഞ്ഞു.
Recommended Video
അഫ്ഗാനിസ്ഥാനില്‍ നടന്ന കാട്ടാളവും ക്രൂരവുമായ ഭീകരാക്രമണത്തില്‍ നമ്മുടെ ധീരരും മിടുക്കരുമായ അമേരിക്കന്‍ സേവന അംഗങ്ങളെ നഷ്ടപ്പെട്ടതിന് അമേരിക്ക വിലപിക്കുന്നു. അമേരിക്കന്‍ യോദ്ധാക്കള്‍ കടമ നിര്‍വഹിക്കുന്നതില്‍ തങ്ങളുടെ ജീവന്‍ ബലിയര്‍പ്പിച്ചു- ട്രംപ് പ്രസ്താവനയിലൂടെ അറിയിച്ചു. അതേസമയം, ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം ഉയരുകയാണ്. 200ഓളം പേര്‍ കൊല്ലപ്പെട്ടെന്ന് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ആഗസ്റ്റ് പതിനഞ്ചിനാണ് അഫ്ഗാനിസ്ഥാനിലെ അഷ്റഫ് ഗനി സര്‍ക്കാരിനെ അട്ടിമറിച്ച് താലിബാന്‍ തീവ്രവാദികള്‍ ഭരണം പിടിക്കുന്നത്. ഇതോട സ്വദേശികളും വിദേശികളുമായ നിരവധി പേര്‍ അഫ്ഗാനിസ്ഥാന്‍ വിട്ട് പലായനം ചെയ്തിരുന്നു. രാജ്യം വിടാന്‍ വിമാനത്താവളങ്ങളില്‍ നിരവധി പേരാണ് എത്തുന്നത്.