ബിൻ ലാദന്റെ മകനെ കുറിച്ച് വിവരം നൽകുന്നവർക്ക് 10 ലക്ഷം ഡോളർ പാരിതോഷികം പ്രഖ്യാപിച്ച് അമേരിക്ക
ന്യൂയോർക്ക്: കൊല്ലപ്പെട്ട അൽ ഖ്വയ്ദ തലവൻ ഒസാമ ബിൽ ലാദന്റെ മകനെ കുറിച്ച് വിവരം നൽകുന്നവർക്ക് വൻ തുക പാരിതോഷികം പ്രഖ്യാപിച്ച് അമേരിക്ക. ലാദന്റെ മകൻ ഹംസ ബിൻ ലാദനെ കണ്ടെത്താൻ സഹായകരമാകുന്ന വിവരങ്ങൾ കൈമാറുന്നവർക്ക് 10 ലക്ഷം ഡോളറാണ് അമേരിക്ക വാഗ്ദാനം ചെയ്യുന്നത്.
അൽ ഖ്വയ്ത ഭീകരവാദ സംഘടനയുടെ നേതൃസ്ഥാനത്തേയ്ക്ക് ഹംസ ലാദൻ എത്തിയെന്ന വിവരത്തെ തുടർന്നാണ് ഇയാളെ പിടികൂടാനാണ് അമേരിക്ക ശ്രമങ്ങൾ ഊർജ്ജിതമാക്കുന്നത്. 2011 മേയിലാണ് പാകിസ്താനിലെ അബോട്ടാബാദിൽ വെച്ച് അമേരിക്കയുടെ പ്രത്യേക ദൗത്യസംഘം ബിൻ ലാദനെ വധിക്കുന്നത്. 2001ൽ അമേരിക്കയിലുണ്ടായ ഭീകരാക്രമണത്തിന് പിന്നിൽ ലാദന്റെ അൽ ഖ്വയ്ദയാണെന്ന് വ്യക്തമായതിനെ തുടർന്നായിരുന്നു ഇത്.

2017ൽ ഹംസ ബിൻ ലാദനെ ആഗോള ഭീകരനായി പ്രഖ്യാപിച്ചിരുന്നു. അമേരിക്കയ്ക്കും സഖ്യ കക്ഷികൾക്കും എതിരെ ആക്രമണത്തിന് ആഹ്വാനം ചെയ്യുന്ന ശബ്ദ സന്ദേശങ്ങൾ ഹംസ ലാദൻ പുറത്ത് വിട്ടിരുന്നു. പാകിസ്താനിയോ, അഫ്ഗാനിസ്താനിലോ, സിറിയയിലോ ഇയാൾ ഇപ്പോൾ ഉണ്ടെന്നാണ് കരുതപ്പെടുന്നത്. ഹംസ ബിൻലാദന് ഇപ്പോൾ 30 വയസ് പ്രായം ഉണ്ടെന്നാണ് കരുതപ്പെടുന്നത്.
തന്റെ പിതാവിനെ വധിച്ച അമേരിക്കയോട് പകരം ചോദിക്കാൻ ആഹ്വാനം ചെയ്തു കൊണ്ടുള്ള ഓഡിയോ വീഡിയോ സന്ദേശങ്ങൾ ഹംസ ലാദൻ പുറത്ത് വിട്ടിരുന്നു. ലാദനെ വധിച്ചതിന് ശേഷം ഇയാളുടെ ഭാര്യമാർക്കും മക്കൾക്കും സൗദിയിലേക്ക് പോകാൻ അനുമതി ലഭിച്ചിരുന്നു. സെപ്റ്റംബർ 11ൽ അമേരിക്കിയെ നടുക്കിയ ഭീകരാക്രമണത്തിൽ പങ്കെടുത്ത മൊഹമ്മദ് ആത്തയുടെ മകളെ ഹംസ ബിൻ ലാദൻ വിവാഹം കഴിച്ചതായും റിപ്പോർട്ടുകളുണ്ട്.












Click it and Unblock the Notifications