24 മണിക്കൂർ 18 വിമാനങ്ങൾ: അഫ്ഗാനിസ്ഥാനിൽ നിന്ന് യുഎസ് ഒഴിപ്പിച്ചത് 2000 പേരെയെന്ന് പെന്റഗൺ
ബ്രസ്സൽസ്: അഫ്ഗാനിസ്ഥാനിൽ താലിബാൻ അധികാരമുറപ്പിച്ചതിന് പിന്നാലെ 24 മണിക്കൂറിനിടെ രണ്ടായിരത്തോളം പേരെ ഒഴിപ്പിച്ചെന്ന് യുഎസ് പ്രതിരോധ ആസ്ഥാനമായ പെന്റഗണിന്റെ വക്താവ് ജോൺ കെർബി വ്യക്തമാക്കി. 18 വിമാനങ്ങളിലായി 2000 പേരെ ഒഴിപ്പിച്ചതിൽ 325 പേരും യുഎസ് പൌരന്മാരാണ്. നിലവിലെ സാഹചര്യത്തിൽ ദിവസേന 9000 പേരെ വരെ ഒഴിപ്പിക്കാനാണ് യുഎസ് ലക്ഷ്യമിടുന്നത്.
ബ്രാഹ്മണർ ബിജെപിയെ കൈവിടുമോ? യുപിയിൽ നടക്കാൻ പോകുന്നത്.. സർവ്വേ ഫലം
കാബൂൾ വിമാനത്താവളത്തിലേക്ക് എത്തുന്ന അഫ്ഗാൻകാരുടെ യാത്ര തടസ്സപ്പെടുത്താതിരിക്കുന്നതിന് വേണ്ടി താലിബാനുമായി യുഎസ് സൈന്യം നിരന്തരം സമ്പർക്കം പുലർത്തി വരുന്നുണ്ട്. നിലവിൽ യുഎസ് സൈന്യത്തിന്റെ നിയന്ത്രണത്തിലുള്ള കാബൂൾ വിമാനത്താവളത്തിൽ 4500 സൈനികരെയാണ് വിന്യസിച്ചിട്ടുള്ളത്. കൂടുതൽ സൈനികരെ രാജ്യത്തേക്ക് എത്തിക്കാനാണ് യുഎസ് നീക്കം. ഇതോടെ വരും ദിവസങ്ങളിൽ 6000 സൈനികരെയായിരിക്കും വിമാനത്താവളത്തിന്റെ സുരക്ഷയ്ക്ക് വേണ്ടി ഇവിടെ വിന്യസിക്കുക.
കഴിഞ്ഞ ദിവസം അഫ്ഗാനിൽ നിന്ന് ജനങ്ങൾ കൂട്ടത്തോടെ കാബൂൾ വിമാനത്താവളത്തിലേക്ക് ഇരച്ചെത്തിയതോടെ ആൾക്കൂട്ടത്തെ പിരിച്ചുവിടാൻ യുഎസ് സൈന്യം വെടിയുതിർത്തിരുന്നു. ഇതോടെ കുറച്ച് പേർ വെടിയേറ്റ് മരിക്കുകയും ചെയ്തിരുന്നു. കാബൂൾ വിമാനത്താവളത്തിലെ ജനത്തിരക്ക് നിയന്ത്രിക്കുന്നതിന് വേണ്ടി താലിബാനും ആകാശത്തേക്ക് വെടിയുതിർത്തതായി താലിബാൻ വക്താവ് വ്യക്തമാക്കിയിരുന്നു. എന്നാൽ ആരെയും പരിക്കേൽപ്പിക്കണമെന്ന ഉദ്യേശത്തോടെയായിരുന്നില്ല അതെന്നും താലിബാനെ ഉദ്ധരിച്ച് റോയിറ്റേഴ്സ് റിപ്പോർട്ട് ചെയ്യുന്നു. ഇന്നലെ താലിബാൻ വിരുദ്ധ പ്രതിഷേധത്തിനിടെ മൂന്ന് പേർ ജലാലാബാദിൽ വെടിയേറ്റ് കൊല്ലപ്പെട്ടിരുന്നു.
താലിബാൻ രാജ്യത്ത് സർക്കാർ രൂപീകരിക്കാനുള്ള ശ്രമങ്ങൾ നടത്തുന്നതിനിടെ യുഎസ് സർക്കാർ സൈനിക പിന്തുണയോടെ നയതന്ത്ര ഉദ്യോഗസ്ഥരെയും ജനങ്ങളെയും ഒഴിപ്പിക്കുന്ന തിരക്കിലാണ്. ആഗസ്റ്റ് 31നകം ഒഴിപ്പിക്കൽ പൂർത്തിയാക്കുമെന്നാണ് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ വ്യക്തമാക്കിയിട്ടുള്ളത്. ഈ സമയത്തിനുള്ളിൽ രാജ്യത്തിനകത്ത് നിന്ന് പുറത്ത് കടക്കാനുള്ള ശ്രമത്തിലാണ് അഫ്ഗാൻ പൌരന്മാർ അടക്കമുള്ളവർ. ഇതിനായി സൈനിക വിമാനങ്ങൾ നിരന്തരം സർവീസ് നടത്തിവരികയാണ്. വിദേശരാജ്യങ്ങളിൽ നിന്നുള്ള കരാർ അടിസ്ഥാനത്തിലുള്ള ചില വിമാനങ്ങളും പ്രവർത്തിച്ചുവരുന്നുണ്ട്. അമേരിക്കൻ സൈന്യത്തിന്റെ നേതൃത്വത്തിൽ ആഗസ്റ്റ് 31നകം വിദേശികളെയും രാജ്യം വിടാൻ ആഗ്രഹിക്കുന്ന അഫ്ഗാനികളെയും ഒഴിപ്പിക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോൾ നടന്നുവരുന്നത്. ദിവസങ്ങൾ കടന്നുപോകുംതോറും താലിബാൻ ചെക്ക്പോയിന്റുകളിൽ പരിശോധന കർശനമാക്കുന്നുണ്ട്.
ഗ്രൂപ്പുകൾ ചരടുവലിച്ചാൽ കളിമാറും? ഇടുക്കിയിൽ കാത്തിരിക്കുന്നത് സർപ്രൈസ്..വെല്ലുവിളിയും
ഗ്രൂപ്പുകൾ ചരടുവലിച്ചാൽ കളിമാറും? ഇടുക്കിയിൽ കാത്തിരിക്കുന്നത് സർപ്രൈസ്..വെല്ലുവിളിയും