ആണവപരീക്ഷണം നടത്താതിരിക്കാന്‍ ബില്‍ ക്ലിന്‍റണ്‍ അഞ്ച് ബില്യണ്‍ വാഗ്ദാനം ചെയ്തെന്ന് നവാസ് ഷെറീഫ്
ആണവപരീക്ഷണം നടത്താതിരിക്കാന്‍ 1998ല്‍ അമേരിക്ക അഞ്ച് ബില്യണ്‍ ഡോളര്‍ വാഗ്ദാനം ചെയ്തുവെന്ന് ഷെരീഫ്
ഇസ്ലാമാബാദ്: അമേരിക്കയെക്കുറിച്ച് വെളിപ്പെടുത്തലുമായി പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ്. പാകിസ്താന്‍ ആണവപരീക്ഷണം നടത്താതിരിക്കാന്‍ 1998ല്‍ അമേരിക്കന്‍ പ്രസിഡന്‍റായിരുന്ന ബില്‍ ക്ലിന്‍റണ്‍ അഞ്ച് ബില്യണ്‍ ഡോളര്‍ വാഗ്ദാനം ചെയ്തുവെന്നാണ് നവാസ് ഷെരീഫിന്‍റെ വെളിപ്പെടുത്തല്‍. എന്നാല്‍ രാജ്യത്തോട് കൂറുള്ള താന്‍ ആ പണം നിരസിച്ചുവെന്നും ഷെരീഫ് ചൂണ്ടിക്കാണിക്കുന്നു.
അഴിമതി, സാമ്പത്തിക ക്രമക്കേടുകള്‍ എന്നിവയ്ക്കെതിരെ പ്രധാമന്ത്രിയുടെ ഓഫീസ് നടത്തുന്ന പോരാട്ടങ്ങളെക്കുറിച്ച് വ്യക്തമാക്കുന്നതിന് വേണ്ടിയാണ് നവാസ് ഷെരീഫ് വര്‍ഷങ്ങള്‍ക്ക് ശേഷം ഇക്കാര്യം വെളിപ്പെടുത്തിയിട്ടുള്ളത്. അമേരിക്കയുടെ വാഗ്ദാനത്തില്‍ താന്‍ വീണില്ലെന്നും പാകിസ്താന്‍ ആണവപരീക്ഷണം നടത്തിയെന്നും ഷെരീഫ് വ്യക്തമാക്കി. പാനമ ഇടപാടുമായി ബന്ധപ്പെട്ട് സംയുക്ത സംഘം സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടില്‍ നവാസ് ഷെരീഫിനും കുടുംബാംഗങ്ങള്‍ക്കുമെതിരെ അന്വേഷണം നടത്താന്‍ ശുപാര്‍ശ ചെയ്തിരുന്നു. ഈ പ്രത്യേക സാഹചര്യത്തിലാണ് നവാസ് ഷെരീഫ് തന്‍റെ ഓഫീസിന്‍റെ പ്രവര്‍ത്തന രീതിയെക്കുറിച്ച് ഇപ്രകാരം വെളിപ്പെടുത്തിയിട്ടുള്ളത്.
പാനമ പേപ്പറില്‍ കുരുങ്ങി
പാനമ പേപ്പര്‍ അഴിമതിക്കേസില്‍ സംയുക്ത സമിതി റിപ്പോര്‍ട്ടിന്‍റെ പേരില്‍ പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ് രാജിവെയ്ക്കമെന്ന ആവശ്യം പ്രതിപക്ഷം ഉന്നയിച്ചതോടെയാണ് നവാസ് ഷെരീഫ് ഇക്കാര്യം വെളിപ്പെടുത്തുന്നത്. പനാമ കള്ളപ്പണമിടപാടിൽ ഷെരീഫിനെതിരായ നിലപാടാണ് സൈന്യവും സ്വീകരിച്ചിരിക്കുന്നത്. ഇടപാടുമായി ബന്ധപ്പെട്ട് അന്വേഷണ സംഘം സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ നവാസ് ഷെരീഫിനും കുടുംബാംഗങ്ങള്‍ക്കുമെതിരെ അന്വേഷണം നടത്താന്‍ ശുപാര്‍ശ ചെയ്തിരുന്നു. സുപ്രീംകോടതിയുടെ മുന്നിലാണ് ഷെരീഫിനെതിരായ റിപ്പോര്‍ട്ട് ഇപ്പോഴുള്ളത്. ഈ സാഹചര്യത്തില്‍ പഞ്ചാബിലെ സില്‍ക്കോട്ടില്‍ ഒരു പൊതുപരിപാടിക്കിടെയാണ് നവാസ് ഷെരീഫ് ഇക്കാര്യം വെളിപ്പെടുത്തിയിട്ടുള്ളത്.
കേസ് വന്നവഴി
പാനമ ആസ്ഥാനമായുള്ള മൊസാക് ഫൊന്‍സെക എന്ന നിയമസ്ഥാപനം വഴി ഷെരീഫിന്റെ മക്കളായ മറിയം, ഹസന്‍, ഹുസൈന്‍ എന്നിവര്‍ ഇംഗ്ലണ്ടില്‍ വസ്തുവകകള്‍ വാങ്ങിയെന്നാണ് ആരോപണം. ഈ ഇടപാടുകളിലേറെയും നിയമവിരുദ്ധമാണെന്നതാണ്. പാനമ രേഖകളില്‍ പേരുള്ളവരെ സംശയത്തിന്റെ നിഴലിലാക്കുന്നുണ്ട്. എന്നാല്‍ ഇടപാടുകള്‍ നിയമാനുസൃതമാണെന്ന വാദത്തിലുറച്ചുനില്‍ക്കുകയാണ് ഷെരീഫും കുടുംബവും.
രാജി ആവശ്യം ശക്തം
പ്രതിപക്ഷം ഷെരീഫിന്‍റെ രാജി ആവശ്യപ്പെടുന്നതിന് പിന്നാലെ പാക് ബാർ കൗൺസിലും രാജി ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു. നവാസ് ഷെരീഫ് രാജിവെച്ചില്ലെങ്കില്‍ രാജ്യവ്യാപകമായ പ്രക്ഷോഭം നടത്തുമെന്ന് പാക് സുപ്രീം കോടതി ബാര്‍ അസോസിയേഷനും ലാഹോര്‍ ഹൈക്കോടതി ബാര്‍ അസോസിയേഷനും മുഴക്കുന്ന ഭീഷണി. രാജ്യത്തും പ്രധാനമന്ത്രിക്കെതിരെ ശക്തമായ പ്രതിഷേധമാണ് ഉയര്‍ന്നിട്ടുള്ളത്.
ഇന്ത്യന്‍ ആണവ പരീക്ഷണം
1998 മെയ് മാസത്തില്‍ അടല്‍ ബിഹാരി വാജ് പേജ് ഇന്ത്യന്‍ പ്രധാനമന്ത്രി ആയിരിക്കെ ഇന്ത്യ പൊക്രാനില്‍ ആണവപരീക്ഷണം നടത്തിയതിന് പിന്നാലെയാണ് ബില്‍ ക്ലിന്‍റണ്‍ ആണവപരീക്ഷണത്തില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ പണം വാഗ്ദാനം ചെയ്തതെന്നാണ് നവാസ് ഷെരീഫ് വ്യക്തമാക്കുന്നത്. എന്നാല്‍ അമേരിക്കയുടെ ആവശ്യത്തിന് മുമ്പിലസ്‍ താന്‍ മുട്ടുമടക്കിയില്ലെന്നും പാകിസ്താന്‍ ആണവ പരീക്ഷണം നടത്തിയെന്നും ഷെരീഫ് ചൂണ്ടിക്കാണിക്കുന്നു.
എല്ലാവരും ഷെരീഫിനെതിരെ
അഴിതിപ്പണം ഉപയോഗിച്ച് നവാസ് ഷെരീഫിന്‍റെ മക്കള്‍ ലണ്ടനില്‍ നാല് വീടുകള്‍ വാങ്ങിയെന്നാണ് പാനമ രേഖകളില്‍ വെളിപ്പെടുത്തിയിട്ടുള്ളത്. ഇത് സംബന്ധിച്ച് അന്വേഷണം നടത്തിയ സംയുക്ത അന്വേഷണ സമിതി സുപ്രീം കോടതിയില്‍ നേരത്തെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ആരോപണങ്ങള്‍ നവാസ് ഷെരീഫ് തള്ളിക്കളഞ്ഞെങ്കിലും പ്രധാനമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് തെഹരികെ ഇന്‍സാഫ് അധ്യക്ഷനും മുന്‍ പാക് ക്രിക്കറ്റ് താരവുമായ ഇമ്രാന്‍ ഉള്‍പ്പെടെ പലരും പരസ്യമായി രംഗത്തെത്തിയിരുന്നു.