കിഴക്കന്‍ ഗൗത്ത: ദുരിതത്തിന് അറുതിവരുത്തണമെന്ന് യുഎന്‍, സിറിയയെ ആക്രമിക്കാന്‍ തയ്യാറെന്ന് യുഎസ്
ന്യുയോര്‍ക്ക്: സിറിയയിലെ വിമത പ്രദേശമായ കിഴക്കന്‍ ഗൗത്തയ്ക്കു നേരെ സര്‍ക്കാര്‍ സൈന്യം നടത്തുന്ന ആക്രമണത്തില്‍ കുട്ടികളും സ്ത്രീകളുമടക്കം 1000ത്തിലേറെ പേര്‍ കൊല്ലപ്പെട്ട പശ്ചാത്തലത്തില്‍ സിറിയക്കെതിരേ അന്താരാഷ്ട്ര സമ്മര്‍ദ്ദം ശക്തമാവുന്നു. സിറിയൻ ജനതയുടെ ദുരിതം ഏറെ നാളായി തുടരുന്ന സാഹചര്യത്തിൽ അന്താരാഷ്ട്ര സമൂഹം ഒന്നായി വിഷയത്തിൽ ഇടപെടണമെന്നാണ് യുഎന്ന് പറയുന്നത്.
സെക്രട്ടറി ജനറലിന്റെ ആഹ്വാനം
സിറിയന്‍ ജനതയുടെ ദുരിതം അവസാനിപ്പിക്കാന്‍ അന്താരാഷ്ട്ര സമൂഹം അടിയന്തരമായി ഇടപടെണമെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറെസ് ആഹ്വാനം ചെയ്തു. 2013 മുതല്‍ സൈനിക ഉപരോധത്തില്‍ കഴിയുന്ന വിമത പ്രദേശത്തിനെതിരായ സിറിയ-റഷ്യ സൈന്യത്തിന്റെ ആക്രമണം മൂന്നാഴ്ച പിന്നിട്ടിരിക്കെയാണ് യുഎന്‍ തലവന്റെ ആഹ്വാനം വന്നിരിക്കുന്നത്. ഉടന്‍ വെടിനിര്‍ത്തല്‍ നടപ്പിലാക്കണമെന്ന് യു.എന്‍ രക്ഷാസമിതി പ്രമേയം നിരന്തരമായി ലംഘിക്കപ്പെട്ടതിനെ തുടര്‍ന്നാണിത്.
മുമ്പില്‍ ഒരു അജണ്ട മാത്രം
കിഴക്കന്‍ ഗൗത്തയിലെ ജനങ്ങളുടെ ദുരിതം ഇങ്ങനെ തുടരുന്നതില്‍ നിരാശയുണ്ടെന്ന് യുഎന്‍ ആസ്ഥാനത്ത് നടന്ന വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം വ്യക്തമാക്കി. നമുക്ക് മുമ്പില്‍ ഒരു അജണ്ട മാത്രമേയുള്ളൂ എന്നും സിറിയന്‍ ജനങ്ങളുടെ ദുരിതത്തിന് അറുതിവരുത്തലായിരിക്കണം അതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആക്രമണത്തിന് തയ്യാര്‍: യുഎസ്
അതിനിടെ, യു.എന്‍ പ്രമേയം കാറ്റില്‍പ്പറത്തി ജനങ്ങള്‍ക്കെതിരേ വ്യോമാക്രമണം തുടരുന്ന സിറിയക്കെതിരേ ആക്രമണം നടത്താന്‍ അമേരിക്ക തയ്യാറാണെന്ന് യു.എന്നിലെ യു.എസ് അംബാസഡര്‍ നിക്കി ഹാലെ അറിയിച്ചു. കൂടുതല്‍ ശക്തമായ വെടിനിര്‍ത്തല്‍ പ്രമേയം അമേരിക്ക തയ്യാറാക്കി വരികയാണെന്നും ആവശ്യമായി വരുന്ന ഘട്ടത്തില്‍ ആക്രമണം നടത്താന്‍ രാജ്യം ഒരുക്കമാണെന്നും അവര്‍ പറഞ്ഞു. അതേസമയം, ആക്രമണത്തിനല്ല തങ്ങള്‍ മുന്‍ഗണന നില്‍കുന്നതെന്നും അതല്ലാതെ വേറെ വഴിയില്ലെങ്കില്‍ പിന്നെ രക്ഷയില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ആക്രമണത്തെ ന്യായീകരിച്ച് റഷ്യ
എന്നാല്‍ സിറിയന്‍ ജനങ്ങള്‍ക്കെതിരായ ഭീഷണി ഇല്ലാതാക്കുന്നതിന്റെ ഭാഗമായാണ് വിമത പ്രദേശമായ കിഴക്കന്‍ ഗൗത്തയ്‌ക്കെതിരായ ആക്രമണമെന്ന് യുഎന്‍ രക്ഷാസമതിയില്‍ റഷ്യ വാദിച്ചു. സ്വന്തം ജനതയുടെ സുരക്ഷ ഉറപ്പുവരുത്തുവാനുള്ള അധികാരം ഭരണകൂടത്തിനുണ്ടെന്നും യുഎന്നിലെ റഷ്യന്‍ അംബാസഡര്‍ വാസിലി നെബെന്‍സിയ പറഞ്ഞു. കിഴക്കന്‍ ഗൗത്ത ഭീകരവാദത്തിന്റെ പ്രഭവ കേന്ദ്രമാണെന്ന് വിശേഷിപ്പിച്ച, അദ്ദേഹം, ഭീകരവാദികള്‍ക്കെതിരേയാണ് സിറിയയുടെ പോരാട്ടമെന്നും അറിയിച്ചു.
റോഹിംഗ്യൻ അഭയാർത്ഥികളുടെ ഭൂമിയിൽ മ്യാന്‍മര്‍ സൈനിക താവളങ്ങള്‍ നിര്‍മിക്കുന്നു
സ്‌കൂള്‍ ഭൂമി പിടിച്ചെടുക്കാന്‍ ഇസ്രായേല്‍ സേനയുടെ ശ്രമം
നടുക്കം മാറാതെ തുര്‍ക്കി ജനത; വിമാനാപകടത്തില്‍ മരിച്ചത് കോടീശ്വരന്റെ മകളും ഏഴു കൂട്ടുകാരികളും