കിഴക്കന്‍ ഗൗത്ത ആക്രമണം മൂന്നാഴ്ച പിന്നിട്ടു; പൊരിഞ്ഞ പോരാട്ടം, മരണം 1000 കവിഞ്ഞു
ദമസ്‌ക്കസ്: സിറിയയിലെ വിമത പ്രദേശമായ കിഴക്കന്‍ ഗൗത്തയ്ക്കു നേരെ സര്‍ക്കാര്‍ സൈന്യം നടത്തുന്ന ആക്രമണം മൂന്നാഴ്ച പിന്നിട്ടപ്പോള്‍ കുട്ടികളും സ്ത്രീകളുമടക്കം മരിച്ചവരുടെ എണ്ണം 1000 കവിഞ്ഞു. തുടക്കത്തിലെ തിരിച്ചടികള്‍ക്കു ശേഷം ഞായറാഴ്ച ശക്തമായ പോരാട്ടമാണ് വിമതസൈന്യം നടത്തിയതെന്ന് സിറിയന്‍ ഒബ്‌സര്‍വേറ്ററി ഫോര്‍ ഹ്യൂമണ്‍ റൈറ്റ്‌സ് അറിയിച്ചു. റഷ്യന്‍ പിന്തുണയോടെയുള്ള വ്യോമ-കരയാക്രമണങ്ങളില്‍ മൂന്നാഴ്ചയ്ക്കകം 1099 പേര്‍ കൊല്ലപ്പെട്ടതായും സംഘടന വ്യക്തമാക്കി. ഇവരില്‍ 227 പേര്‍ കുട്ടികളും 154 പേര്‍ സ്ത്രീകളുമാണ്. അയ്യായിരത്തോളം പേര്‍ക്ക് പരിക്കേറ്റതായും അവര്‍ അറിയിച്ചു.
ആകാശം നിറയെ യുദ്ധവിമാനങ്ങളായിരുന്നുവെന്ന് ദൗമ പട്ടണത്തിനെ സാമൂഹ്യപ്രവര്‍ത്തകന്‍ അബ്ദുല്‍മലിക്ക് അബൂദ് പറഞ്ഞു. വ്യോമാക്രമണത്തില്‍ നിന്ന് രക്ഷനേടാന്‍ വിമതസൈനികര്‍ ഒളിച്ചിരുന്ന ഭൂഗര്‍ഭ അറകളും പള്ളികളും മറ്റും ലക്ഷ്യമാക്കിയായിരുന്നു ആക്രമണം. അതിനിടെ കിഴക്കന്‍ ഗൗത്തയിലെ ഇര്‍ബിന്‍ പട്ടണത്തില്‍ കഴിഞ്ഞ ദിവസം രാസായുധ പ്രയോഗം നടത്തിയതായും ആരോപണമുയര്‍ന്നു.

സിറിയന്‍ ഭരണകൂടം ക്ലോറിന്‍ വാതകം, ഫോസ്ഫറസ്-നപാം ബോംബുകള്‍ എന്നിവ ഇര്‍ബിനു മേല്‍ പ്രയോഗിച്ചതായാണ് ആരോപണം. ഒരാഴ്ചയ്ക്കിടയില്‍ രണ്ടാം തവണയാണ് രാസായുധ പ്രയോഗത്തെ കുറിച്ച് പരാതി ഉയരുന്നത്. കഴിഞ്ഞ ബുധനാഴ്ച ഹമൂറിയ പട്ടണത്തില്‍ ഫോര്‍ഫറസ് ബോംബ് വര്‍ഷിക്കുന്നതിന്റെയും ആളുകള്‍ ശ്വസിക്കാന്‍ പാടുപെടുന്നതിന്റെയും വീഡിയോ വലിയ വിവാദം സൃഷ്ടിച്ചിരുന്നു. എന്നാല്‍ രാസായുധം പ്രയോഗിച്ചുവെന്ന വാര്‍ത്തകള്‍ സിറിയന്‍ ഡെപ്യൂട്ടി വിദേശകാര്യമന്ത്രി ഫൈസല്‍ മിഖ്ദാദ് നിഷേധിച്ചിട്ടുണ്ട്.
നാലു ലക്ഷത്തിലേറെ പേര്‍ അധിവസിക്കുന്ന കിഴക്കന്‍ ഗൗത്തയ്‌ക്കെതിരേ 2013ല്‍ ആരംഭിച്ച ഉപരോധത്തെ തുടര്‍ന്ന് ജനങ്ങള്‍ ഭക്ഷണമോ മരുന്നോ ഇല്ലാതെ കഷ്ടപ്പെടുകയാണെന്ന് റിപ്പോര്‍ട്ടുണ്ട്. യു.എന്നിന്റെ നേതൃത്വത്തില്‍ ഭക്ഷണവും മറ്റ് അടിയന്തര സഹായങ്ങളും എത്തിക്കുന്നുണ്ടെങ്കിലും വളരെ കുറച്ചു പേര്‍ക്ക് മാത്രമേ ഇത് ലഭിക്കുന്നുള്ളൂ. ആക്രമണത്തെ തുടര്‍ന്ന് ഇവിടെ നിന്നും ആയിരക്കണക്കിനാളുകള്‍ പലായനം ചെയ്യുന്നതായും വാര്‍ത്തകളുണ്ട്. കിഴക്കന്‍ ഗൗത്തയുടെ പകുതിയോളം പ്രദേശങ്ങള്‍ ഇതിനകം സിറിയന്‍ സൈന്യം പിടിച്ചെടുത്തതായി സിറിയന്‍ ഒബ്‌സര്‍വേറ്ററി ഫോര്‍ ഹ്യൂമണ്‍ റൈറ്റ്‌സ് അറിയിച്ചു. യു.എന്‍ രക്ഷാസമിതി സിറിയയില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിരുന്നുവെങ്കിലും അത് പൂര്‍ണമായും നടപ്പായിട്ടില്ല.












Click it and Unblock the Notifications