അതിര്‍ത്തി പ്രശ്നം: തര്‍ക്കം ഇന്ത്യ ശരിയായ രീതിയില്‍ കൈകാര്യം ചെയ്തില്ലെങ്കില്‍ യുദ്ധം!!
തങ്ങളുടെ പരമാധികാരം സംരക്ഷിക്കാനുള്ള എന്ത് മാര്‍ഗ്ഗവും ചൈന സ്വീകരിക്കുമെന്നും ചൈന വ്യക്തമാക്കിയിട്ടുണ്ട്
ബീജിങ്: അതിര്‍ത്തി പ്രശ്നം ഇന്ത്യ ശരിയായ രീതിയില്‍ പരിഹരിച്ചില്ലെങ്കില്‍ യുദ്ധത്തില്‍ എത്തിയേക്കുമെന്ന് ചൈനീസ് മുന്നറിയിപ്പ്. ചൈനീസ് വിദഗ്ദരാണ് ഇന്ത്യയും ചൈനയും തമ്മിലുള്ള അതിര്‍ത്തി തര്‍ക്കം പരിഹരിക്കപ്പെടാതെ കിടക്കുന്ന സാഹചര്യത്തില്‍ മുന്നറിയിപ്പുമായി രംഗത്തെത്തിയിട്ടുള്ളത്. അതിര്‍ത്തിയില്‍ തങ്ങളുടെ പരമാധികാരം സംരക്ഷിക്കാനുള്ള എന്ത് മാര്‍ഗ്ഗവും ചൈന സ്വീകരിക്കുമെന്നും മുന്നറിയിപ്പില്‍ ചൂണ്ടിക്കാണിക്കുന്നു.
സിക്കിമിലെ ഡോക് ലയിലെ ചൈനയുമായുള്ള അതിര്‍ത്തി പ്രശ്നം ഇന്ത്യ ശരിയായി കൈകാര്യം ചെയ്തില്ലെങ്കില്‍ യുദ്ധത്തിന് സാധ്യതയുണ്ടെന്നാണ് ചൈനീസ് ഔദ്യോഗിക മാധ്യമത്തിലെ ഉദ്യോസ്ഥര്‍ ചൂണ്ടിക്കാണിക്കുന്നത്. ചൈനയുമായുള്ള പ്രശ്നങ്ങള്‍ ദിവസങ്ങള്‍ പിന്നിടുമ്പോഴും പരിഹാരം കാണാന്‍ സാധിക്കാത്ത സാഹചര്യത്തിലാണ് ചൈന ഇന്ത്യയ്ക്ക് മുന്നറിയിപ്പുമായി രംഗത്തെത്തിയിട്ടുള്ളത്. സിക്കിമിലെ ഇന്ത്യ- ചൈന തര്‍ക്കത്തില്‍ ഇന്ത്യയ്ക്ക് മുന്നറിയിപ്പുമായി ചൈനീസ് ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയും ചൈനീസ് ഔദ്യോഗിക മാധ്യമം ഗ്ലോബല്‍ ടൈംസും നേരത്തെ രംഗത്തെത്തിയിരുന്നു.
പരമാധികാരം സംരക്ഷിക്കും
സിക്കിമിലെ ഡോക് ലയില്‍ ഇന്ത്യന്‍ സൈന്യവുമായി നിലനില്‍ക്കുന്ന പ്രശ്നത്തില്‍ തങ്ങളുടെ ഭൂപ്രദേശത്തിന്‍റെ പരമാധികാരം സംരക്ഷിക്കാന്‍ അനിവാര്യമായതെല്ലാം ചെയ്യുമെന്ന് ചൈനയുടെ ഔദ്യോഗിക മാധ്യമം ഗ്ലോബല്‍ ടൈംസ് ഇതിനകം തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ചൈനീസ് വിദഗ്ദരെ ഉദ്ധരിച്ചാണ് ഗ്ലോബല്‍ ടൈംസിന്‍റെ റിപ്പോര്‍ട്ട്. എന്നാല്‍ നിലവിലെ പ്രതിസന്ധി പരിഹരിക്കാന്‍ ചര്‍ച്ചയാണ് അനിവാര്യമെന്ന് ചൈനീസ് വിദ്ഗദര്‍ ചൂണ്ടിക്കാണിക്കുന്നു.
ചൈന പഴയ ചൈനയല്ല
ചൈന പഴയ ചൈനയല്ലെന്നും 1962ലെ ചൈനയില്‍ നിന്ന് ഏറെ വ്യത്യസ്തമാണെന്നും ഇന്ത്യന്‍ പ്രതിരോധമന്ത്രി അരുണ്‍ ജയ്റ്റ്ലിയ്ക്കുള്ള മറുപടിയായി ചൈനയിലെ ഷാങ് ഹായ് മുനിസിപ്പില്‍ സെന്‍റര്‍ ഫോര്‍ ഇന്‍റര്‍നാഷണല്‍ സ്റ്റഡീസിലെ പ്രൊഫസര്‍ വാങ് ദെഹുവ പ്രതികരിച്ചിരുന്നു. 1962ലെ ഇന്ത്യയല്ല 2017ലെ ഇന്ത്യയെന്ന ജെയ്റ്റിലിയുടെ പ്രതികരണം കഴിഞ്ഞ ആഴ്ചയാണ് പുറത്തുവന്നത്. 1962ലെ സ്ഥിതിയാണ് ചൈന ഓര്‍മ്മിപ്പിക്കാന്‍ ശ്രമിക്കുന്നതെങ്കില്‍ 2017 ലെ ഇന്ത്യ അന്നത്തേതില്‍ നിന്ന് വ്യത്യസ്തമാണെന്നായിരുന്നു അരുണ്‍ ജെയ്റ്റ്ലി ചൂണ്ടിക്കാണിച്ചത്.
1962 ഇന്ത്യാ - ചൈന യുദ്ധം
ഇന്ത്യയ്ക്ക് ചൈനയില്‍ നിന്ന് തിരിച്ചടി നേരിട്ട 1962ലെ ഇന്ത്യ- ചൈന യുദ്ധത്തില്‍ 722 പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി ഉദ്യോഗസ്ഥരും 4,383 ഇന്ത്യന്‍ സൈനികരുമാണ് കൊല്ലപ്പെട്ടതെന്നും ഗ്ലോബല്‍ ടൈംസ് ചൂണ്ടിക്കാണിക്കുന്നു. ഇന്ത്യ ചൈനീസ് ഭൂപ്രദേശം കയ്യേറിയതാണ് യുദ്ധത്തില്‍ കലാശിച്ചതെന്നും മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. ജനസംഖ്യയിലും വികസ്വര രാഷ്ട്രങ്ങളിലും സാമ്യതയുള്ള ഇന്ത്യ ചൈനയെ 1962ലെ യുദ്ധത്തിന് ശേഷം വലിയ എതിരാളിയാണ് കാണുന്നതെന്നും മാധ്യമം പറയുന്നു.
സൈനിക വിന്യാസത്തില്‍ ശ്രദ്ധ
അതിര്‍ത്തിയില്‍ ചൈന പ്രകോപനം സൃഷ്ടിക്കുന്ന സാഹചര്യത്തില്‍ ചൈനയുടെ കടന്നുകയറ്റത്തെ പ്രതിരോധിക്കുന്നതിനായി ഇന്ത്യ കൂടുതല്‍ സൈന്യത്തെ വിന്യസിച്ചിരുന്നു. ഇന്ത്യന്‍ അതിര്‍ത്തി കടന്ന് ചൈനയുടെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി രണ്ട് ഇന്ത്യന്‍ ബങ്കറുകള്‍ തകര്‍ത്തതാണ് പ്രശ്നം ഗുരുതരമാക്കിയത്. ഇന്ത്യാ- ചൈനാ യുദ്ധത്തിന് ശേഷം ഇരു രാജ്യങ്ങളും തമ്മില്‍ ഒരു മാസത്തോളം നീണ്ടുനില്‍ക്കുന്ന തര്‍ക്കം ഇതാദ്യമായാണ് ഉടലെടുക്കുന്നത്.
ഇന്ത്യന്‍ ബങ്കറുകള്‍
ഇന്ത്യ- ചൈന അതിര്‍ത്തിയിലെ ഡോക് ലയിലെ ലാല്‍ടെനിലെ ഇന്ത്യന്‍ നിര്‍മിത ബങ്കറുകള്‍ പൊളിച്ചുനീക്കാനുള്ള ചൈനയുടെ ആവശ്യം ഇന്ത്യ നിരസിച്ചതാണ് ചൈനീസ് സൈന്യം ബങ്കറുകള്‍ തകര്‍ക്കുന്നതിലേക്ക് എത്തിയത്. അതിര്‍ത്തിയിലെ സംഘര്‍ഷത്തോടെ നാഥുല ചുരം വഴിയുള്ള കൈലാസ്- മാനസസരോവര്‍ യാത്ര നിര്‍ത്തിവയ്ക്കുന്നതില്‍ കലാശിക്കുകയും ചെയ്തു. ചൈന തീര്‍ത്ഥാടകരെ തടഞ്ഞതോടെ ഇന്ത്യ നാഥുല ചുരം വഴിയുള്ള തീര്‍ത്ഥാടനവും റദ്ദാക്കി.
ചൈന കടന്നുകയറുന്നു
ഭൂട്ടാനും ചൈനയുമായി തര്‍ക്കത്തിലുള്ള പ്രദേശമാണ് സിക്കിമിലെ ഡോക് ല. അതിര്‍ത്തി തര്‍ക്കത്തില്‍ അന്തിമ തീരുമാനത്തിലെത്താതെ കിടക്കുന്നുണ്ടെങ്കിലും മേഖലയില്‍ ഇതുവരെയും ഇരു രാജ്യങ്ങളും തമ്മില്‍ പറയത്തക്ക സമാധാന പ്രശ്നങ്ങളോ തര്‍ക്കങ്ങളോ ഉടലെടുത്തിരുന്നില്ലെന്ന് ഭൂട്ടാന്‍ അംബാഡര്‍ വെസ്റ്റോപ്പ് നാംഗ്യേല്‍ പറഞ്ഞു. കരാര്‍ പ്രകാരം ഇരു രാജ്യങ്ങളും നിലവിലുള്ള സ്ഥിതി തുടരണമെന്നാണ് ചട്ടം. ഡോക് ലാമിലെ സോമ്പ്ലിരിയിലുള്ള ഭൂട്ടാന്‍ സൈനിക ക്യാമ്പിന് സമീപത്തേയ്ക്ക് ചൈന നടത്തുന്ന റോഡ് നിര്‍മാണം ഉടന്‍ നിര്‍ത്തിവയ്ക്കാന്‍ കഴിഞ്ഞ ദിവസം ഭൂട്ടാന്‍ ചൈനയോട് ആവശ്യപ്പെട്ടിരുന്നു.
തര്‍ക്കത്തില്‍ ഭൂട്ടാനും
സിക്കിമില്‍ ഭൂട്ടനീസ് സൈനിക ക്യാമ്പിന് സമീപത്തേയ്ക്ക് ചൈനയുടെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി നടത്തിവരുന്ന റോഡ് നിര്‍മാണം നിര്‍ത്തിവയ്ക്കാന്‍ ചൈനയോട് ആവശ്യപ്പെട്ടിരുന്നതായി ഭൂട്ടാന്‍ വ്യക്തമാക്കുന്നു. എന്നാല്‍ റോഡ് നിര്‍മാണം തടയുന്നതിന് പിന്നില്‍ ഇന്ത്യയ്ക്ക് രഹസ്യ അജന്‍ഡയുണ്ടെന്ന ആരോപണമാണ് ചൈന ഇന്ത്യയ്ക്കെതിരെ ഉന്നയിച്ചത്. അതിര്‍ത്തി പ്രശ്നത്തില്‍ ഇന്ത്യയുമായി ഇടഞ്ഞ ചൈന ഭൂട്ടാനുമായും പുതിയ തര്‍ക്കങ്ങള്‍ക്ക് വഴിയൊരുക്കിയിട്ടുണ്ട്.
ഭൂട്ടാന്‍ അതിര്‍ത്തി
ഇന്ത്യ- ചൈന അതിര്‍ത്തി നിര്‍ണയിച്ചിട്ടുള്ളത് ഇരു രാഷ്ട്രങ്ങളും തമ്മിലുള്ള കരാറിന്മേലാണ്. ഇതേ രീതിയില്‍ തന്നെയാണ് ഭൂട്ടാന്‍ -ചൈന അതിര്‍ത്തിയും നിര്‍ണയിക്കപ്പെട്ടിട്ടുള്ളത്. ഇക്കാലം വരെയും അതിര്‍ത്തി തര്‍ക്കങ്ങള്‍ ഈ രാജ്യങ്ങളുടെ ഭാഗത്തുനിന്ന് ഉടലെടുത്തിരുന്നില്ല. ഇന്ത്യന്‍ സൈന്യം ചൈനീസ് ലിബറേഷന്‍ ആര്‍മിയുടെ റോഡ് നിര്‍മാണം തടഞ്ഞെന്ന് ആരോപിച്ചാണ് ചൈനീസ് സൈന്യം സിക്കിമില്‍ ഇന്ത്യന്‍ അതിര്‍ത്തി കടന്ന് ഇന്ത്യന്‍ ബങ്കറുകളില്‍ രണ്ടെണ്ണം തകര്‍ത്തത്. ഇത് ഇന്ത്യ- ചൈനാ ബന്ധത്തില്‍ കനത്ത വിള്ളലാണുണ്ടാക്കിയത്. ഇന്ത്യന്‍ നീക്കത്തിന് പിന്നാലെയാണ് ഭൂട്ടാനും ചൈനയ്ക്കെതിരെ രംഗത്തെത്തുന്നത്.
സിക്കിം- ചൈന അതിർത്തി
സിക്കിമിലെ ഇന്ത്യ- ചൈന അതിർത്തി ഇരുരാജ്യങ്ങളും തമ്മിലുള്ള ചരിത്രപരമായ ഉടമ്പടി വഴിയാണ് നിർണയിക്കപ്പെട്ടിട്ടുള്ളത്. അതിനാല്‍ സ്വാതന്ത്ര്യത്തിന് ശേഷം ഇരു രാജ്യങ്ങളും തമ്മിൽ സിക്കിമിന്‍റെ അതിർത്തി സംബന്ധിച്ച പ്രശ്നങ്ങളൊന്നും തന്നെ ഉടലെടുത്തിരുന്നില്ല. തര്‍ക്കങ്ങളില്ലെന്ന് ഇന്ത്യ ആവർത്തിച്ച് സ്ഥിരീകരിക്കുകയും ചെയ്തിരുന്നതായും ചൈനീസ് വിദേശകാര്യമന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ ചൂണ്ടിക്കാണിക്കുന്നു. സിക്കിമിൽ റോഡ് നിർമിക്കാനുള്ള ചൈനയുടെ നീക്കം പരമാധികാരത്തിന്‍റെ ഭാഗമാണെന്നും അല്ലാതെ ഇടപടലിനുള്ള അവകാശമില്ലെന്നുമാണ് ചൈന ഉന്നയിക്കുന്ന വാദം.
ചൈനയുടെ വാദം പൊള്ള!!
സിക്കിമിൽ റോഡ് നിർമാണം തടഞ്ഞുകൊണ്ടുള്ള നീക്കം ഇന്ത്യന്‍ സൈന്യത്തിന്‍റെ ഭാഗത്തുനിന്നുള്ള അനാവശ്യപ്രകോപനമാണെന്നും ഇന്ത്യയുടേയും ചൈനയുടേയും നേതാക്കന്മാർ തമ്മിൽ ഒപ്പുവച്ചിട്ടുള്ള കരാറിന്റേയും ഉഭയ സമ്മതങ്ങളുടേയും ലംഘനമാണ് ഇന്ത്യയുടെ ഭാഗത്തിനിന്നുണ്ടായിട്ടുള്ളതെന്നുമാണ് ചൈനീസ് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കുന്നത്. ഇത് അതിർത്തിയിലെ സമാധാന അന്തരീക്ഷത്തിന് കളങ്കമേൽപ്പിക്കുമെന്നും ഇന്ത്യയുമായുള്ള ഉഭയകക്ഷി ബന്ധങ്ങൾ മെച്ചപ്പെടുത്താനാണ് ചൈന ആഗ്രഹിക്കുന്നതെന്നും അതിനൊപ്പം അവകാശങ്ങളെയും താൽപ്പര്യങ്ങളെയും പ്രതിരോധിക്കാനും ചൈന ശ്രമിക്കുമെന്നും വിദേശകാര്യമന്ത്രാലയം ചൂണ്ടിക്കാണിക്കുന്നു.
ഇന്ത്യന്‍ സൈന്യത്തിനെതിരെ
സിക്കിമില്‍ റോഡ് നിർമിക്കുന്നതിൽ ഇന്ത്യൻ സൈന്യം തങ്ങളെ വിലക്കിയെന്നാണ് ചൈനയുടെ പീപ്പിള്‍സ് ലിബറേഷന്‍ ആർമിയുടെ ആരോപണം. ഇന്ത്യ- ചൈനാ അതിര്‍ത്തിയിലുള്ള സിക്കിമിന്‍റെ ഭാഗം തങ്ങളുടെ അധികാരപരിധിയില്‍ വരുന്ന ഭൂപ്രദേശമാണെന്നാണ് ചൈനീസ് സൈന്യത്തിന്‍റെ വാദം. ഇത് സംബന്ധിച്ച തർക്കമാണ് അതിർത്തിയിൽ ഇന്ത്യയും ചൈനയും തമ്മിലുള്ള അസ്വാരസ്യങ്ങള്‍ക്ക് വഴിവെച്ചിട്ടുള്ളത്. ഇന്ത്യ ചൈനയുടെ പരമാധികാരത്തെ മാനിച്ചില്ലെന്നും ചൈന ആരോപിക്കുന്നു. ചൈനീസ് വിദേശകാര്യമന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. സിക്കിമിലെ ഡോംഗാലാംഗ് പ്രദേശത്ത് നടക്കുന്ന റോഡ് നിർമാണം ഇന്ത്യ- ചൈന അതിർത്തിയായ ലൈൻ ഓഫ് ആകച്വൽ കണ്‍ട്രോൾ കടന്നതോടെയാണ് ഇന്ത്യൻ സൈന്യം തടഞ്ഞത്.
തീര്‍ത്ഥാടകരെ തടഞ്ഞു
നാഥുലാ ചുരത്തില്‍ ചൈന 47 കൈലാസ-മാനസസരോവര്‍ തീര്‍ത്ഥാടകരെ തടഞ്ഞ സംഭവത്തില്‍ ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം ഇടപെട്ടിരുന്നു. ഇതോടെയാണ് ചൈനയുടെ ഭാഗത്തുനിന്നുള്ള പ്രതികരണം പുറത്തുവരുന്നത്. ഈ വിഷയത്തില്‍ രണ്ട് രാജ്യങ്ങളും തമ്മില്‍ ആശയവിനിമയം നടത്തുന്നുണ്ടെന്നും ചൈനീസ് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. എന്നാല്‍ തീര്‍ത്ഥാടകരെ തടഞ്ഞുവച്ചതിനുള്ള യഥാര്‍ത്ഥ കാരണം ചൈന വ്യക്തമാക്കിയിട്ടില്ല. നാഥുലാ ചുരത്തില്‍ തീര്‍ത്ഥാടകരെ തടഞ്ഞതിന് പിന്നാലെ ചൈന ഇന്ത്യന്‍ സൈന്യം പ്രകോപനം തുടര്‍ന്നാല്‍ നാഥുലാ ചുരം അടച്ചിട്ടുമെന്നും ഭീഷണി മുഴക്കിയിരുന്നു.