എന്താണ് സി 1.2 വകഭേദം; വ്യാപനം എവിടെയൊക്കെ, ലക്ഷണങ്ങള്‍ എന്ത്, പേടിക്കേണ്ടതുണ്ടോ?
ദില്ലി: കോവിഡിന്റെ പുതിയ വകഭേദമായ സി 1.2 വലിയ ഭീതിയാണ് ലോകം മുഴുവന്‍ വിതയ്ക്കുന്നത്. ദക്ഷിണാഫ്രിക്കയിലാണ് ഈ വകഭേദം ആദ്യമായി സ്ഥിരീകരിച്ചിരിക്കുന്നത്. നിലവില്‍ വിതരണം ചെയ്യുന്ന പല വാക്സിനുകളേയും അതിജീവിക്കാന്‍ കഴിയുമെന്നാണ് ഈ വകഭേദത്തെ കൂടുതല്‍ അപകടകരമാക്കുന്നത്.
മെയ് മാസത്തിലായിരുന്നു ദക്ഷിണാഫ്രിക്കയില്‍ ആദ്യമായി ഈ വകഭേദം സ്ഥിരീകരിച്ചത്. ഇതിനോടകം ചൈന ഉള്‍പ്പടെ ഏഴ് രാജ്യങ്ങളില്‍ സി 1.2 കണ്ടെത്തിയിട്ടുണ്ട്. മറ്റ് വകഭേദങ്ങളേക്കാള്‍ വളരെ വേഗത്തിൽ മ്യൂട്ടേഷൻ സംഭവിക്കുന്നുണ്ടെന്നതും ഇതന്‍റെ പ്രത്യേകതയാണ്. 41.9 ആണ് ഇതിന്റഎ മ്യൂട്ടേഷൻ നിരക്ക് എന്നും പഠനത്തിൽ പറയുന്നു.

ദക്ഷിണാഫ്രിക്കയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ കമ്യൂണിക്കബിൾ ഡിസീസസ് (എൻഐസിഡി), ക്വാസുലു-നേറ്റൽ റിസർച്ച് ഇന്നൊവേഷൻ ആൻഡ് സീക്വൻസിംഗ് പ്ലാറ്റ്ഫോം (കെആർഐഎസ്പി) എന്നിവിടങ്ങളിലെ ശാസ്ത്രജ്ഞന്‍മാര്‍ നടത്തിയ സംയുക്ത പഠനത്തിലാണ് കോവിഡിന്‍റെ ഈ പുതിയ വേരിയന്റ് കണ്ടെത്തിയത്.
വ്യാപന ശേഷി തന്നെയാണ് സി 1.2 വിനെ മറ്റ് വകഭേദങ്ങളില്‍ നിന്നും വ്യത്യസ്തമാക്കുന്നത്. ഈ വകഭേദത്തെ പ്രതിരോധിക്കാനുള്ള നിലവിലെ വാക്സിനുകളുടെ ശേഷിയേയും സംശയാസ്പദമാണ്. നിലവില്‍ പല രാജ്യങ്ങളിലും ലഭ്യമായിട്ടുള്ള വാക്സിനുകളേയെല്ലാം അതിജീവിക്കാന്‍ സി1.2 വിന് സാധിക്കുമെന്ന് പഠനത്തില്‍ പറയുന്നു. ചൈന, ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് ഓഫ് കോംഗോ, മൗറീഷ്യസ്, ഇംഗ്ലണ്ട്, ന്യൂസീലാൻഡ്, പോർച്ചുഗൽ, സ്വിറ്റ്സർലൻഡ് എന്നിവിടങ്ങിലാണ് പുതിയ വകഭേദം സ്ഥിരീകരിച്ചത്.

മെയ് മുതല്‍ ഓഗസ്റ്റ് 13 വരെയുള്ള പഠനത്തിലാണ് ഈ കണ്ടെത്തല്‍. ഇതുവരെ കണ്ടെത്തിയ മറ്റ് വേരിയന്റുകളേക്കാള്‍ പുതിയ വേരിയന്റിന് കൂടുതല്‍ മ്യൂട്ടേഷനുകള്‍ ഉണ്ടെന്നും ഗവേഷകര്‍ പറയുന്നു. പുതിയ വകഭേദത്തിന് മ്യൂട്ടേഷന്‍ നിരക്ക് 41.9 ആണ്. പ്രതിരോധ സംവിധാനങ്ങളെ മറികടക്കാന്‍ ശേഷിയുള്ള പരിവര്‍ത്തനങ്ങളാണ് വൈറസിന്‍റെ സ്പൈക്ക് മേഖലയില്‍ കണ്ടെത്തിയിരിക്കുന്നതെന്നും പഠനത്തില്‍ പറയുന്നു.
സ്പൈക്ക് പ്രോട്ടീൻ SARS-CoV-2 വൈറസ് മനുഷ്യകോശങ്ങളെ ബാധിക്കുന്നതിനും പ്രവേശിക്കുന്നതിനും ഉപയോഗിക്കുന്നു. മിക്ക വാക്സിനുകളും ഈ മേഖലയേയായണ് ലക്ഷ്യമിടുന്നത്. N440K, Y449H എന്നീ വകഭേദങ്ങള്‍ ചില ആന്റിബോഡികളുടെ ഇമ്മ്യൂണ്‍ എസ്‌കേപ്പുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇവയും പുതിയ സി.1.2 വകഭേദത്തിലുണ്ട്. ഇത്തരം മാറ്റങ്ങള്‍ എല്ലാം കൂടി വൈറസിന്റെ മറ്റ് ഭാഗങ്ങളില്‍ കൂടി മാറ്റംവരുത്തി ആന്റിബോഡികളെയും ഇമ്മ്യൂണ്‍ റെസ്‌പോണ്‍സിനെയും ക്രമിക്കാന്‍ വൈറസിനെ സഹായിക്കുന്ന സാഹചര്യമുണ്ടാക്കുന്നു.
ആല്‍ഫ, ബീറ്റാ വകഭേദങ്ങള്‍ ഉണ്ടായത് വഴി നേടിയെടുത്ത ആന്റിബോഡികളെയും ആക്രമിക്കാന്‍ ഇത് വഴിയൊരുക്കുന്നുവെന്നും പഠനത്തില്‍ പറയുന്നു. ദക്ഷിണാഫ്രിക്കയിലെ ഭൂരിഭാഗം പ്രവിശ്യകളിലും ആഫ്രിക്ക, യൂറോപ്പ്, ഏഷ്യ, ഓഷ്യാനിയ എന്നിവിടങ്ങളിൽ വ്യാപിച്ചുകിടക്കുന്ന മറ്റ് ഏഴ് രാജ്യങ്ങളിലും നിലവില്‍ പുതിയ വകഭേദം സ്ഥിരീകരിച്ചിട്ടുണ്ട്.

സി 1.2 വകഭേദവുമായി ബന്ധപ്പെട്ട പുതിയ ലക്ഷണങ്ങളും ആരോഗ്യ വിദഗ്ധർ സ്ഥിരീകരിക്കേണ്ടതുണ്ട്. എന്നിരുന്നാലും, മൂക്കൊലിപ്പ്, തുടർച്ചയായ ചുമ, തൊണ്ടവേദന, ശരീരവേദന, മണം, രുചി നഷ്ടപ്പെടൽ, പനി, പേശിവേദന, പിങ്ക് കണ്ണുകൾ, വയറിളക്കം മുതലായവയാണ് വേരിയന്റുകളുടെ പൊതുവായ ചില ലക്ഷണങ്ങൾ എന്നും വിദഗ്ധര്‍ വ്യക്തമാക്കുന്നു.
പുതിയ വകഭേദത്തെ കുറിച്ചുള്ള മുന്നറിയിപ്പുകള്‍ വന്നതോടെ ഇന്ത്യയും അതീവ ജാഗ്രതയിലാണ്. രണ്ടാം തരംഗത്തില്‍ നിന്നും ഇതുവരെ പൂര്‍ണ്ണമായി മോചിതരാകാത്ത രാജ്യത്ത് പുതിയ വകഭേദം കൂടി സ്ഥിരീകരിച്ചാല്‍ സാഹചര്യങ്ങള്‍ കൂടുതല്‍ ദുഷ്കരമാക്കിയേക്കാം. നിലവില്‍ രാജ്യത്ത് പകുതി പേര്‍ക്ക് പോലും വാക്സിനേഷന്‍ നല്‍കാന്‍ സാധിച്ചിട്ടില്ല. പുതിയ വകഭേദത്തിന്‍റെ സാന്നിധ്യം നിലവില്‍ രാജ്യത്ത് സ്ഥിരീകരിച്ചിട്ടില്ലെങ്കിലും ഇന്ത്യയുള്‍പ്പടേയുള്ള രാജ്യങ്ങളിലേക്കുള്ള വ്യാപനം തള്ളിക്കളയാന്‍ സാധിക്കുകയുമില്ല.

അതേസമയം സി 1.2 വകഭേദം സബന്ധിച്ച് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ഐഎംഎ സമൂഹമാധ്യമ വിഭാഗം നാഷനല്‍ കോഓര്‍ഡിനേറ്റര്‍ ഡോ. സുൽഫി നൂഹു അഭിപ്രായപ്പെടുന്നത്. അദ്ദേഹം ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..
സി 1.2. വേരിയന്റ് വാക്സിനെ മറികടക്കുമെന്നും പെട്ടെന്ന് രോഗം വ്യാപിപ്പിക്കുമെന്നുമുള്ള വാർത്തയാണ് മാധ്യമങ്ങളിൽ. ഭയക്കാൻ വരട്ടെ. കോവിഡ്-19 വൈറസിന് നൂറുകണക്കിന് വാരിയെൻകൾ ഇന്ന് നിലവിലുണ്ട്. അതിൽ ചിലത് മാത്രമാണ് ലോകാരോഗ്യസംഘടനയും മറ്റു ശാസ്ത്ര സംഘടനകളും വാര്യയെന്റ് ഓഫ് കൺസെൻ എന്ന് വിലയിരുത്തുന്നത്. അതിൽ ഡെൽറ്റാ മാത്രമാണ് ലോകത്തെമ്പാടും പ്രത്യേകിച്ച് ഭാരതത്തിൽ ഇപ്പോഴും പ്രസക്തമായത്.
കേരളത്തിൽ ഡെൽറ്റ അപകടകരമായി തുടരുന്നു
സി വൺ ടു എന്ന പുതിയ ജനിതകമാറ്റം കഴിഞ്ഞ മേയിൽ തന്നെ തിരിച്ചറിഞ്ഞതാണ്. ഈ ജനിതിക മാറ്റത്തിൻറെ പ്രത്യേകതകളെ കുറിച്ച് നിരന്തരം പഠനങ്ങൾ നടന്നുവരുന്നുണ്ട്.അതിനുമപ്പുറം അവർ മറ്റൊന്നും പറഞ്ഞില്ല. പ്രത്യേകിച്ച് ഇത് വാക്സിനെ മറികടക്കുമെന്ന് ഒരിക്കലും പറഞ്ഞിട്ടില്ല. കോവിഡ് വാക്സിനുകൾ രോഗം വരാതിരിക്കുവാനുള്ളതല്ലയെന്നും ഗുരുതരമായ രോഗം ഉണ്ടാക്കുന്നത് തടയുന്നതിനാണെന്നും നമുക്കറിയാമല്ലോ.
ഈ ജനിതകമാറ്റം വന്ന വൈറസിനെതിരെയും വാക്സിൻ പ്രവർത്തിക്കും. ഗുരുതരമായ രോഗം ഉണ്ടാകാതിരിക്കാൻ സഹായിക്കും. അത്രതന്നെ. ഈ വേരിയെന്റ് പേരുകളൊന്നും പറഞ്ഞ് ഭയപ്പെടുത്തരുതെന്ന് അഭ്യർത്ഥന. അല്ലെങ്കിൽ തന്നെ കേരള ജനത കഴിഞ്ഞ രണ്ടു കൊല്ലത്തെ കോവിഡ് വ്യാപനത്തിൽ നിരാശരാണ്. കടുത്ത ഭയാശങ്കയിൽ കഴിയുന്നവരാണ്. വാരിയന്റെ ഓഫ് കൺസെൻ പോലുമായി അംഗീകരിക്കപ്പെടാത്ത ആ ജനിതിക മാറ്റത്തെക്കുറിച്ച് നമുക്ക് തൽക്കാലം ആശങ്കപ്പെടേണ്ട.
വാക്സിൻ കിട്ടുന്ന അവസരത്തിൽ പ്രത്യേകിച്ച് മുതിർന്ന ആൾക്കാരിൽ എത്രയും പെട്ടെന്ന് നൽകാൻ നമുക്ക് കഴിയണം. ജനിതക മാറ്റങ്ങൾ അവിടെ നിൽക്കട്ടെ. കേരളത്തിലും അത്തരം ജീനോമിക്സ് പഠനങ്ങൾ കൂടുതൽ വേണമെന്നുള്ളത് മറ്റൊരു കാര്യം. ഭയക്കാൻ വരട്ടെ. അത്രതന്നെ- ഡോക്ടര്‍ സുല്‍ഫി നൂഹ് കുറിപ്പ് അവസാനിപ്പിക്കുന്നു.
Recommended Video
കിടിലന്‍ ലുക്കില്‍ സ്റ്റാര്‍ മാജിക് താരം അന്ന ചാക്കോ: വൈറലായി ചിത്രങ്ങള്‍












Click it and Unblock the Notifications