കൊറോണ വൈറസിനെതിരെ ഓക്സ്ഫോർഡിൽ നിന്ന് വാക്സിൻ; പേരിൽ ഒരു ചിമ്പാൻസി! പ്രവർത്തനരീതി, ഗുണങ്ങൾ... അറിയാം
ലണ്ടന്‍: കൊറോണോ വൈറസിനെതിരെയുള്ള പ്രതിരോഘ വാക്‌സിന്‍ കണ്ടെത്താനുള്ള ശ്രമങ്ങള്‍ പല രാജ്യങ്ങളിലും നടന്നുകൊണ്ടിരിക്കുകയാണ്. ഏറ്റവും ഒടുവില്‍ ഇത്തരം ഒരു വാക്‌സിന്‍ കണ്ടുപിടിച്ചിട്ടുള്ളത് ബ്രിട്ടനില്‍ ആണ്. ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റി വാക്‌സിന്‍ ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ ആണ് പ്രതിരോധ മരുന്ന് കണ്ടെത്തിയിട്ടുള്ളത്.
വാക്‌സിന്‍ കണ്ടെത്തിയെങ്കിലും അവ മനുഷ്യരില്‍ പരീക്ഷിച്ചിട്ടില്ല. ഏപ്രില്‍ 23, വ്യാഴാഴ്ച മുതല്‍ ആണ് മരുന്ന് മനുഷ്യരില്‍ പരീക്ഷിച്ച് തുടങ്ങുന്നത്. ബ്രിട്ടനിലെ വിവിധ ഭാഗങ്ങളില്‍ ആയിട്ടാണ് മരുന്ന് പരീക്ഷണം നടക്കുക. ഇതിന് സന്നദ്ധരായി 550 പേരാണ് ബ്രിസ്റ്റോള്‍, തെംസ് വാലി, സതാംപ്റ്റണ്‍, ഗ്രേറ്റര്‍ ലണ്ടന്‍ എന്നീ മേഖലകളില്‍ നിന്ന് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. പ്രതിരോധ മരുന്നിന്റെ വിശദാംശങ്ങളിലേക്ക്...
എന്താണ് വാക്‌സിന്റെ പേര്?
ChAdOx1 nCoV-19 എന്നാണ് ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റി വാക്‌സിന്‍ ഗ്രൂപ്പ് കണ്ടെത്തിയ പ്രതിരോധ മരുന്നിന് നല്‍കിയിട്ടുള്ള പേര്. ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റി വാക്‌സിന്‍ ഗ്രൂപ്പും ജെന്നര്‍ ഇന്‍സ്റ്റിറ്റ്യൂട്ടും ചേര്‍ന്നാണ് ഈ പ്രതിരോധ മരുന്ന് വികസിപ്പിച്ചെടുത്തിട്ടുള്ളത്.
ചിമ്പാന്‍സി അഡിനോവൈറസ് വാക്‌സിന്‍ വെക്ടര്‍
സാധാരണ ഗതിയില്‍ പ്രതിരോധ വാക്‌സിനുകള്‍ നിര്‍മിക്കുന്ന പ്രാഥമിക രീതികള്‍ തന്നെയാണ് കൊവിഡ് വാക്‌സിന്‍ നിര്‍മാണത്തിനും ഉപയോഗിച്ചിരിക്കുന്നത് എന്ന് വേണമെങ്കില്‍ പറയാം. ജെന്നര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് വികസിപ്പിച്ചെടുത്ത ചിമ്പാന്‍സി അഡിനോവൈറസ് വാക്‌സിന്‍ വെക്ടര്‍ (ChAdOx1) ടെക്‌നോളജിയാണ് കൊറോണവൈറസ് വാക്‌സിന്‍ നിര്‍മാണത്തിന് ഏറ്റവും അനുയോജ്യമായത് എന്നാണ് വിലയിരുത്തുന്നത്. ഇതിന് ചില പ്രത്യേകതകളും ഉണ്ട്.
രോഗമുണ്ടാക്കില്ല, എന്നാല്‍...
ഈ വാക്‌സിന്‍ പ്രവര്‍ത്തിക്കുന്നത് രോഗകാരണമായ കൊറോണവൈറസിനെ നേരിട്ട് ഉപയോഗിച്ചുകൊണ്ടല്ല എന്നതാണ് പ്രത്യേകത. ഒറ്റ ഡോസില്‍ തന്നെ അതിശക്തമായ പ്രതിരോധ റെസ്‌പോണ്‍സ് ആണ് ഇത് സൃഷ്ടിക്കുക എന്നാണ് ഓക്‌സോര്‍ഡ് യൂണിവേഴ്‌സിറ്റി വാക്‌സിന്‍ ഗ്രൂപ്പ് അവകാശപ്പെടുന്നത്.
നിര്‍മിച്ചതെങ്ങനെ
നേരത്തെ സൂചിപ്പിച്ചതുപോലെ ചിമ്പാന്‍സി അഡിനോവൈറസ് വാകിസിന്‍ വെക്ടര്‍ സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ഈ പ്രതിരോധമരുന്ന് നിര്‍മിച്ചിരിക്കുന്നത്. കൊറോണ വൈറസിന്റെ ജനിതക വിവരങ്ങള്‍ (റൈബോ ന്യൂക്ലിക് ആസിഡ്- ആര്‍എന്‍എ) അഡിനോവൈറസിലേക്ക് (സാധാരണ വൈറസ്) സന്നിവേശിപ്പിക്കും. ഈ അഡിനോവൈറസ് പിന്നീട് കൊറോണ വൈറസിനെ അനുകരിക്കുംവിധം ആയിരിക്കും പ്രവര്‍ത്തിക്കു. ഇങ്ങനെ ജനതികമാറ്റം വരുത്തിയ അഡിനോ വൈറസിനെ ആണ് മനുഷ്യശരീരത്തിലേക്ക് കുത്തിവയ്ക്കുന്നത്. ഈ വൈറസ്സുകളെ അഡിനോവൈറസ് വാകിസിന്‍ വെക്ടര്‍ എന്നാണ് വിളിക്കുക.
പ്രവര്‍ത്തനം എങ്ങനെ
ഗദയുടെ ആകൃതിയിലോ ക്ലാവര്‍ ആകൃതിയിലോ പുറത്തേക്ക് തള്ളിനില്‍ക്കുന്ന (സ്‌പൈക്ക്‌സ്) ഭാഗങ്ങളാണ് കൊറോണവൈറസിന്റെ പുറം ആവരണത്തില്‍ ഉള്ളത്. പ്രോട്ടീന്‍ നിര്‍മിതമാണ് ഇവ. ഈ സ്‌പൈക്കുകളാണ് കൊറോണവൈറസ് വാക്‌സിന്‍ നിര്‍മാണത്തില്‍ ഏറ്റവും നിര്‍ണായകം.
പുതിയതായി നിര്‍മിച്ച വാക്‌സിനില്‍ കൊറോണവൈറസിന്റെ പുറം ആവരണത്തിലെ സ്‌പൈക്ക് പ്രോട്ടീനുകളുടെ ജനിതക സീക്വന്‍സ് ആണ് ഉള്ളത്. വാക്‌സിന്‍ ശരീരത്തില്‍ എത്തുമ്പോള്‍, കൊറോണവൈറസ് പ്രതിരോധത്തിനുള്ള ആന്റിബോഡികള്‍ ശരീരം സ്വയം സൃഷ്ടിക്കും. ഒരിക്കല്‍ ഇത്തരം ആന്റിബോഡികള്‍ സൃഷ്ടിക്കപ്പെട്ടാല്‍ പിന്നീട് ശരിയായ വൈറസ് ബാധയുണ്ടായാല്‍ ശരീരം പെട്ടെന്ന് അതിനോട് പ്രതികരിക്കുകയും ആന്റിബോഡികള്‍ ഉപയോഗിച്ച് വൈറസിനെ പ്രതിരോധിക്കുകയും ചെയ്യും. ഇതാണ് പ്രതിരോധ മരുന്നുകളുടെ അടിസ്ഥാന പ്രമാണം.
മുന്‍ അനുഭവങ്ങള്‍
ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയിലെ ഡോ സാറാ ഗില്‍ബര്‍ട്ട്, പ്രൊഫ ആന്‍ഡ്ര്യു പൊള്ളാര്‍ഡ്, പ്ര1ഫ തെരാസ ലാംബെ, ഡോ സാന്‍ഡി ഡഗ്ലസ്, പ്രൊഫ അഡ്രിയാന്‍ ഹില്‍ എന്നിവരുടെ നേതൃത്വത്തിലാണ് വൈറസിന് പ്രതിരോധ മരുന്ന് തയ്യാറാക്കിയിരിക്കുന്നത്. ഡോ ഗില്‍ബര്‍ട്ടിന്റെ നേതൃത്വത്തിലുള്ള സംഘം ഇതിന് മുമ്പ് മെര്‍സ് രോഗം പരത്തുന്ന കൊറോണവൈറസിനെതിരെ പ്രതിരോധ മരുന്ന് കണ്ടെത്തിയിരുന്നു. പ്രാഥമിക ക്ലിനിക്കല്‍ പരീക്ഷണങ്ങളില്‍ ഏറെ പ്രതീക്ഷ നല്‍കിയിരുന്ന വാക്‌സിന്‍ ആയിരുന്നു ഇത്.