ലോക ജനസംഖ്യ 800 കോടി!! ജനസംഖ്യയിൽ 2023 ഓടെ ഇന്ത്യ ഒന്നാമതെത്തും
ഇന്ന് ലോകജനസംഖ്യ 800 കോടിയിൽ എത്തുമെന്ന് ഐക്യരാഷ്ട്ര സഭ. 1974 ൽ 400 കോടി ഉണ്ടായിരുന്ന ജനസംഖ്യ 48 വർഷമെടുത്താണ് 800 കോടിയിൽ എത്തിയിരിക്കുന്നത്. ജനസംഖ്യ 900 കോടിയെത്താൻ ഏകദേശം 15 വർഷം എടുക്കുമെന്നാണ് സൂചന. 2057 ആകുമ്പോഴേക്കും ലോകത്ത് 1000 കോടിയായേക്കും ലോക ജനസംഖ്യ എന്നാണ് കണക്കാക്കപ്പെടുന്നത്.
മരണനിരക്ക് കുറയുകയും ആയുർദൈർഘ്യം വർദ്ധിക്കുകയും ചെയ്യുന്നതിനാലാണ് ജനസംഖ്യ ഉയരുന്നതെന്ന് 2022 ലെ ലോകജനസംഖ്യ സംബന്ധിച്ച യുഎൻ റിപ്പോർട്ടിൽ പറയുന്നു. വൈകാതെ തന്നെ ജനസംഖ്യയിൽ ചൈനയെ ഇന്ത്യ മറികടക്കുമെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
നിലവിൽ ഏറ്റവു കൂടുതൽ ജനസംഖ്യയുള്ള രാജ്യം ചൈനയാണ്. 145.2 കോടിയാണ് ഇവിടുത്തെ ജനസംഖ്യ. രണ്ടാം സ്ഥാനത്താണ് ഇന്ത്യ, 141.2 കോടി. ലോകത്തെ ആകെ ജനസംഖ്യയുടെ 17.7 ശതമാനമാണിത്. ലോക ജനസംഖ്യയുടെ 18.47 ശതമാനമാണ് ചൈനക്കാർ. 2023 ൽ ഇന്ത്യ ചൈനയെ മറികടക്കുമെന്ന് റിപ്പോർട്ടിൽ പറയുന്നു.
ചൈനയും ഇന്ത്യയും കഴിഞ്ഞാൽ യുഎസ്, ഇന്തോനേഷ്യ, പാകിസ്ഥാൻ, ബ്രസീൽ, നൈജീരിയ, ബംഗ്ലാദേശ്, റഷ്യ, മെക്സിക്കോ എന്നിവയാണ് ലോകത്ത് ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള പത്ത് രാജ്യങ്ങൾ. 2050 ആകുമ്പോഴേക്കും ഇന്ത്യ, പാക്കിസ്ഥാൻ, ഈജിപ്ത്, എത്യോപ്യ, നൈജീരിയ, കോംഗോ, ഫിലിപ്പൈൻസ്, ടാൻസാനിയ എന്നീ എട്ട് രാജ്യങ്ങളുടെ ജനസംഖ്യയിൽ വൻ വർധനവ് ഉണ്ടാകുമെന്നാണ് യുഎൻ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നത്. 2022 നും 2050 നും ഇടയിൽ 61 രാജ്യങ്ങളിലെ ജനസംഖ്യ ഒരു ശതമാനമോ അതിൽ കൂടുതലോ കുറയാനുള്ള സാധ്യത ഉണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.