സൗദിയില്‍ ശക്തമായ ആക്രമണം; 2 പേര്‍ കൊല്ലപ്പെട്ടു, ഇന്ത്യക്കാരന് പരിക്ക്, കാറുകളും വീടും തകര്‍ന്നു
റിയാദ്: സൗദി അറേബ്യയില്‍ ശക്തമായ ആക്രമണം. മിസൈല്‍ ആക്രമണത്തില്‍ രണ്ടു പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ ഇന്ത്യക്കാരനും ഉള്‍പ്പെടും. കാറുകളും വീടുകളും തകര്‍ന്നു. വര്‍ഷങ്ങളായി തുടരുന്ന സൗദി-ഹൂത്തി യുദ്ധത്തിന്റെ തുടര്‍ച്ചയായിട്ടാണ് ആക്രമണമുണ്ടായത്. അതിര്‍ത്തില്‍ ഇരുഭാഗവും ആക്രമണങ്ങള്‍ തുടരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇനിയും മിസൈല്‍ ആക്രമണം സൈന്യം പ്രതീക്ഷിക്കുന്നുണ്ട്.
യമനില്‍ സൗദി സഖ്യസേന ആക്രമണം ശക്തമാക്കിയിരിക്കുകയാണ്. ഇതിനുള്ള തിരിച്ചടിയുടെ ഭാഗമായിട്ടാണ് സൗദിയിലേക്ക് ഹൂത്തികള്‍ ആക്രമണം നടത്തുന്നത്. 2014ല്‍ തുടങ്ങിയ യുദ്ധം അവസാനിപ്പിക്കാന്‍ വിദേശ ഇടപെടലുകള്‍ നടക്കുന്നുണ്ടെങ്കിലും സമാധാനം പുലര്‍ന്നിട്ടില്ല. പുതിയ സംഭവത്തിന്റെ വിശദാംശങ്ങള്‍ ഇങ്ങനെ...

സൗദിയിലെ ജസാന്‍ നഗരത്തെ ലക്ഷ്യമിട്ടായിരുന്നു ഹൂത്തുകളുടെ ആക്രമണം. രണ്ടു പേര്‍ കൊല്ലപ്പെട്ടുവെന്ന് സൗദി സ്റ്റേറ്റ് മിഡിയ ആണ് റിപ്പോര്‍ട്ട് ചെയ്തത്. കൊല്ലപ്പെട്ടതില്‍ ഒരാള്‍ സൗദിക്കാരനാണ്. മറ്റൊരാള്‍ യമന്‍ സ്വദേശിയും. പരിക്കറ്റവരില്‍ ആറ് പേര്‍ സൗദിക്കാരാണ്. ഒരു ഇന്ത്യക്കാരനുമുണ്ട്. ഇദ്ദേഹം ബംഗാളില്‍ നിന്നുള്ള വ്യക്തിയാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ആക്രമണത്തില്‍ നിരവധി കാറുകള്‍ കത്തി നശിച്ചു. വീടുകള്‍ തകര്‍ന്നിട്ടുണ്ട്. ശക്തമായ ആക്രമണമാണ് ഹൂത്തികളുടെ ഭാഗത്ത് നിന്നുണ്ടായത്. ഹൂത്തികളെ സൗദി അറേബ്യ തീവ്രവാദ സംഘടനയായിട്ടാണ് കരുതുന്നത്. ഇവരുടെ സൈനിക കേന്ദ്രങ്ങളില്‍ സൗദി സഖ്യ സേന കഴിഞ്ഞ ദിവസം ആക്രണം നടത്തിയിരുന്നു. ഇതിനുള്ള തിരിച്ചടിയാണ് ജസാനിലുണ്ടായത്.

അതേസമയം, സൗദി സൈന്യം യമനില്‍ നടത്തിയ ആക്രമണത്തില്‍ രണ്ടു പേര്‍ കൊല്ലപ്പെട്ടു. ഒരു സ്ത്രീയും കുട്ടിയുമാണ് കൊല്ലപ്പെട്ടതെന്ന് ഹൂത്തികളുടെ നിയന്ത്രണത്തിലുള്ള അല്‍ മസീറ ടെലിവിഷന്‍ റിപ്പോര്‍ട്ട് ചെയ്തു. യമനിലെ അല്‍ മഹ്‌വിത് ഗവര്‍ണറേറ്റിലായിരുന്നു ആക്രമണം. തൊട്ടുപിന്നാലെ സൗദിയിലെ നജ്‌റാന്‍ ലക്ഷ്യമിട്ട് മിസൈലുകള്‍ എത്തി.

യമന്‍ തലസ്ഥാനമായ സന്‍ആയില്‍ ഹൂത്തി സൈനികരുടെ ക്യാമ്പുണ്ട്. ഇവിടെ സൗദി സൈന്യം മിസൈല്‍ ആക്രമണം നടത്തി. ഇതാണ് മേഖലയില്‍ വീണ്ടും സംഘര്‍ഷ സാഹചര്യമുണ്ടാകാന്‍ കാരണം. ഇപ്പോള്‍ ഇരുഭാഗത്തും ആക്രമണവും തിരിച്ചടിയും നടക്കുന്നുണ്ട്. അതിര്‍ത്തിയുള്ളവര്‍ ജാഗ്രത പാലിക്കുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ജസാനിലെ സംത ഗവര്‍ണറേറ്റിലേക്കാണ് മിസൈലുകള്‍ വന്നതെന്നും യമനില്‍ നിന്നാണ് മിസൈല്‍ ആക്രമണമുണ്ടായതെന്നും സിവില്‍ ഡിഫന്‍സ് ഡയറക്ട്രേറ്റ് ജനറല്‍ ഓഫീസ് വക്താവ് കേണല്‍ മുഹമ്മദ് അല്‍ ഹമ്മദ് പറഞ്ഞു. മേഖലയില്‍ രക്ഷാപ്രവര്‍ത്തനത്തിന് ഉദ്യോഗസ്ഥരെ നിയമിച്ചെന്നും അദ്ദേഹം അറിയിച്ചു. ഒരു കച്ചവട സ്ഥാപനം പൂര്‍ണമായി തകര്‍ന്നിട്ടുണ്ട്.

ലോകത്തിലെ ഏറ്റവും ദരിദ്ര്യ രാജ്യങ്ങളിലൊന്നാണ് യമന്‍. ഇവിടെ 2014ലാണ് സൈനിക അട്ടിമറി നടന്നത്. രാജ്യം ആഭ്യന്തര കലാപത്തിലേക്ക് നീങ്ങിയതോടെ ഹൂത്തികള്‍ അധികാരം പിടിക്കുകയായിരുന്നു. ഗോത്രങ്ങള്‍ക്ക് സൈനിക ശക്തിയുള്ള രാജ്യമാണ് യമന്‍. ആയുധങ്ങളുടെ ഉപയോഗം വ്യാപകമാണ്. ഹൂത്തികള്‍ അധികാരം പിടിച്ചതോടെ പ്രസിഡന്റ് സൗദിയിലേക്ക് നാടുവിടുകയായിരുന്നു.

യമന്‍ സര്‍ക്കാരിനെ സഹായിക്കാനാണ് സൗദി സൈന്യം യമനില്‍ ഇടപെട്ടത്. പിന്നീട് സൗദിയും ഹൂത്തികളും തമ്മിലായി യുദ്ധം. ഇതിന്റെ തുടര്‍ച്ചയാണ് ഇപ്പോഴുണ്ടാകുന്ന ആക്രമണങ്ങള്‍. സൗദിയിലെ പ്രധാന നഗരങ്ങളിലേക്ക് വരെ ഹൂത്തികളുടെ മിസൈലുകള്‍ എത്താറുണ്ട്. ഹൂത്തികള്‍ക്ക് ഇറാന്റെ സഹായമുണ്ടെന്ന് സൗദി ആരോപിക്കുന്നു. ദീര്‍ഘദൂര മിസൈലുകള്‍ ഉപയോഗിക്കാന്‍ ഹൂത്തികള്‍ക്ക് സാധിക്കുന്നത് ഇറാന്റെ സഹായമുള്ളതിനാലാണ് എന്നാണ് പറയപ്പെടുന്നത്. ഇക്കാര്യം ഇറാന്‍ നിഷേധിക്കുന്നു.












Click it and Unblock the Notifications