ഗള്‍ഫ് ചോരക്കളമാകും; യുഎഇയിലേക്ക് മിസൈല്‍ ആക്രമണം, ഞെട്ടിത്തരിച്ച് അറബ് ലോകം
അബൂദാബിയിലെ ബറക ആണവ നിലയം പ്രവര്‍ത്തനം തുടങ്ങിയിട്ടില്ല. കൊറിയന്‍ കമ്പനിയുടെ സഹായത്തോടെയാണ് ഇതുനിര്‍മിക്കുന്നത്.
ദുബായ്: ഗള്‍ഫ് ലോകത്തെ ചോരയില്‍ മുക്കാന്‍ യെമനിലെ ഹൂഥികള്‍ തയ്യാറെടുക്കുന്നു. യുഎഇ ലക്ഷ്യമിട്ട് അവര്‍ മിസൈല്‍ തൊടുത്തുവിട്ടു. അബൂദാബിയിലെ ആണവ നിലയം ലക്ഷ്യമിട്ടായിരുന്നു ആക്രമണം. യെമനില്‍ ഹൂഥികള്‍ക്കെതിരേ ആക്രമണം നടത്തുന്ന സൈനികരില്‍ യുഎഇയുടെ ഭടന്‍മാരുമുണ്ട്.
ഇതിലുള്ള പകയാണ് ആക്രമണമെന്ന് കരുതുന്നു. എന്താണ് അറബ് ലോകത്ത്, പ്രത്യേകിച്ച് ഗള്‍ഫില്‍ സംഭവിക്കുന്നതെന്ന് വ്യക്തമാകാത്ത സാഹചര്യമാണിപ്പോള്‍. സൗദിയിലേക്ക് അടുത്തിടെ ഹൂഥികള്‍ മിസൈല്‍ ആക്രമണം നടത്തിയിരുന്നു. തൊട്ടുപിന്നാലെയാണ് അബൂദാബിയിലേക്കും ആക്രമണം നടത്തുന്നത്. എന്താണ് ഏറ്റവും പുതിയ വിവരങ്ങള്‍....

ക്രൂയിസ് മിസൈല്‍
അബൂദാബിയിലെ ആണവ നിലയം ലക്ഷ്യമിട്ടാണ് ക്രൂയിസ് മിസൈല്‍ ആക്രമണം നടത്തിയത്. ഹൂഥികള്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. എന്നാല്‍ യുഎഇ ഭരണകൂടം ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല. അയല്‍രാജ്യങ്ങളും മൗനം പാലിക്കുകയാണ്. ഹൂഥികള്‍ക്ക് മിസൈല്‍ ആക്രമണം നടത്താന്‍ മാത്രം ദൂരമേ യുഎഇയിലേക്കുള്ളൂവെന്ന് യെമന്‍ കാര്യങ്ങള്‍ നിരീക്ഷിക്കുന്നവര്‍ അഭിപ്രായപ്പെടുന്നു.

എവിടെയാണ് പതിച്ചത്
ഹൂഥികളുടെ ടെലിവിഷനിലും വെബ് സൈറ്റിലും ആക്രമണം നടത്തി എന്ന് അവകാശപ്പെടുന്നുണ്ട്. എന്നാല്‍ ഇതുവരെ യുഎഇയില്‍ മിസൈല്‍ പതിച്ചതായി വിവരം ലഭിച്ചിട്ടില്ല. യുഎഇ സൈന്യം യെമനില്‍ ശക്തമായ ഇടപെടല്‍ നടത്തുന്നതിനിടെയാണ് പുതിയ ആക്രമണം.

ഹൂഥി പ്രശ്‌നം
സൗദി അറേബ്യയ്ക്ക് നേരെ ശക്തമായ ആക്രമണമാണ് യെമനിലെ ഹൂഥി വിമതര്‍ നടത്തുന്നത്. തുടര്‍ച്ചയായ മിസൈല്‍ ആക്രമണങ്ങള്‍ സൗദിക്ക് കടുത്ത വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. മേഖലയില്‍ സമാധാനാന്തരീക്ഷം തകര്‍ക്കുന്നതാണ് സൗദി-ഹൂഥി പ്രശ്നങ്ങള്‍. അതിനിടെയാണ് യുഎഇക്കു നേരെയും ആക്രമണം നടത്തിയെന്ന വാര്‍ത്ത വരുന്നത്.

ഭൂരിഭാഗവും നിയന്ത്രണത്തിലാക്കി
യുഎഇ തലസ്ഥാനത്തെ ബറക ആണവ നിലയമായിരുന്നു ഹൂഥികളുടെ ലക്ഷ്യം. സബ വാര്‍ത്താ ഏജന്‍സിയും ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എന്നാല്‍ എവിടെയെങ്കിലും മിസൈല്‍ പതിച്ചതായി യുഎഇയില്‍ നിന്നു ഇതുവരെ വിവരങ്ങള്‍ ലഭിച്ചിട്ടില്ല. യെമനിലെ ഭൂരിഭാഗം പ്രദേശങ്ങളും നിയന്ത്രണത്തിലാക്കിയ സായുധ സംഘമാണ് ഷിയാ വിഭാഗക്കാരായ ഹൂഥികള്‍.

2015ല്‍ തുടങ്ങിയ യുദ്ധം
2015 മാര്‍ച്ച് മുതലാണ് സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള അറബ് സഖ്യസേന യെമനില്‍ ആക്രമണം തുടങ്ങിയത്. അന്നു തന്നെ യുഎഇയും സഖ്യസേനയുടെ ഭാഗമായിരുന്നു. യെമനിലെ ആക്രമണത്തില്‍ നിരവധി യുഎഇ സൈനികര്‍ നേരത്തെ കൊല്ലപ്പെട്ടിരുന്നു.

സൗദിയിലേക്ക് രണ്ട് മിസൈലുകള്‍
സൗദി അറേബ്യയിലേക്ക് ഈ മാസം രണ്ടു മിസൈലുകളാണ് ഹൂഥികള്‍ തൊടുത്തുവിട്ടത്. ഈ മാസം ആദ്യദിനത്തില്‍ സൈനിക കേന്ദ്രം ലക്ഷ്യമിട്ടായിരുന്നു ആക്രമണം. നവംബര്‍ നാലിന് റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളം ലക്ഷ്യമിട്ടും ആക്രമണമുണ്ടായി.

ലക്ഷ്യം കാണാത്ത ഹൂഥികള്‍
എന്നാല്‍ സൗദിയിലേക്ക് ഇതുവരെ ഹൂഥികള്‍ തൊടുത്തുവിട്ട മിസൈലുകളെല്ലാം സൗദി സൈന്യം തടയുകയായിരുന്നു. സൗദിയിലെ മിസൈല്‍ പ്രതിരോധ കവചമാണ് ഹൂഥികളുടെ ആക്രമണം ചെറുത്തത്. ഈ സാഹചര്യം നിലനില്‍ക്കവെയാണ് യുഎഇയിലേക്കും ഹൂഥികള്‍ ആക്രമണം വ്യാപിപ്പിച്ചിരിക്കുന്നത്.

ഇറാന്റെ പങ്ക്
ആരാണ് ഹൂഥികള്‍ക്ക് മിസൈലുകളും ആയുധങ്ങളും നല്‍കുന്നത് എന്ന് വ്യക്തമല്ല. സൗദിയും യുഎഇയും ആരോപണം ഉന്നയിക്കുന്നത് ഇറാനെതിരേയാണ്. എന്നാല്‍ ഹൂഥികള്‍ക്ക് ആയുധം നല്‍കുന്നില്ലെന്നാണ് ഇറാന്റെ വാദം. അത്യാധുനിക ആയുധങ്ങളാണിപ്പോള്‍ ഹൂഥികള്‍ ഉപയോഗിക്കുന്നത്. ഇവര്‍ക്ക് ഇറാനുമാല്ലാതെ മറ്റൊരു രാജ്യവുമായി ബന്ധമില്ല.

പുകയുന്ന അതിര്‍ത്തികള്‍
മുമ്പും യുഎഇയെ ആക്രമിച്ചുവെന്ന് ഹൂഥികള്‍ അവകാശപ്പെട്ടിരുന്നു. എന്നാല്‍ ആക്രമണം എവിടെ നടന്നുവെന്ന് ഇതുവരെ വ്യക്തമായില്ല. ഇപ്പോഴുണ്ടായിരിക്കുന്നത് രണ്ടാമത്തെ ആക്രമണമാണ്. യുഎഇ ഭരണകൂടം ഇതുവരെ ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല. യുഎഇയുമായും സൗദിയുമായും ഇറാന് അതിര്‍ത്തിപ്രശ്‌നമുണ്ട്.

ബറക ആണവ നിലയം
അബൂദാബിയിലെ ബറക ആണവ നിലയം പ്രവര്‍ത്തനം തുടങ്ങിയിട്ടില്ല. കൊറിയന്‍ കമ്പനിയുടെ സഹായത്തോടെയാണ് ഇതുനിര്‍മിക്കുന്നത്. അടുത്ത വര്‍ഷം പ്രവര്‍ത്തന ക്ഷമമാകുമെന്നാണ് കരുതുന്നതെന്ന് യുഎഇ ഊര്‍ജ മന്ത്രി അടുത്തിടെ വ്യക്തമാക്കിയിരുന്നു. ആണവ നിലയത്തിന് നേരെ ആക്രമണമുണ്ടായാല്‍ മേഖല മൊത്തം നശിക്കുന്ന സാഹചര്യമുണ്ടാകും.

യമന്‍ പ്രസിഡന്റ് എവിടെ
യമന്‍ പ്രസിഡന്റ് അബ്ദുറബ്ബ് മന്‍സൂര്‍ ഹാദിയെയും സംഘത്തെയും സൗദിയില്‍ അറസ്റ്റ് ചെയ്തിരിക്കുകയാണെന്ന് അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. പ്രസിഡന്റിനെ മാത്രമല്ല, ആ രാജ്യത്തെ പ്രമുഖരായ ഉദ്യോഗസ്ഥരെയെല്ലാം സൗദിയില്‍ വീട്ടുതടങ്കലിലാക്കിയിരിക്കുകയാണെന്നായിരുന്നു റിപ്പോര്‍ട്ട്. യമനിലെ ആഭ്യന്തര പ്രശ്നങ്ങളെ തുടര്‍ന്ന് സൗദിയിലെത്തിയ ഹാദിയെ വീട്ടുതടങ്കലിലാക്കിയതിന് പിന്നില്‍ യുഎഇയാണെന്നാണ് യമന്‍ സര്‍ക്കാര്‍ വൃത്തങ്ങള്‍ ആരോപിക്കുന്നത്.

ഭരണകൂടം അനുവദിക്കുന്നില്ല
യമന്‍ പ്രസിഡന്റിനെയും സംഘത്തെയും പുറത്തിറങ്ങാന്‍ സൗദി ഭരണകൂടം അനുവദിക്കുന്നില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രസിഡന്റ് ഹാദിക്കും യുഎഇക്കുമിടയിലെ അസ്വാരസ്യങ്ങളാണ് പുതിയ പ്രശ്നത്തിന് കാരണമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. യമനിന്റെ ഭൂരിഭാഗം മേഖലകളും ഷിയാക്കളായ ഹൂഥി വിമതര്‍ കൈയടക്കിയതോടെ രാജ്യം വിട്ടതായിരുന്നു ഹാദി.

സൗദിയുടെ ആരോപണം
സൗദി സഖ്യസേനയിലെ പ്രമുഖരാജയങ്ങളാണ് സൗദി അറേബ്യയും യുഎഇയും. യമനിലെ ഹാദി ഭരണകൂടത്തിന് എല്ലാ പിന്തുണയും ഇരുരാജ്യങ്ങളും നല്‍കുന്നുണ്ട്. സഖ്യസേനയാണ് ഇന്ന് പ്രധാനമായും ഹൂഥികളുമായി ഏറ്റുമുട്ടുന്നത്. ഹൂഥികള്‍ക്ക് ഇറാന്‍ ആയുധങ്ങള്‍ നല്‍കുന്നുവെന്നാണ് സൗദിയുടെ ആരോപണം.

ഉപരോധം പ്രഖ്യാപിച്ചു
യമനിന്റെ തെക്കന്‍ പ്രദേശങ്ങളിലാണ് യുഎഇ സൈന്യം നിലയുറപ്പിച്ചിരിക്കുന്നത്. ഹൂഥികള്‍ വടക്കന്‍ പ്രദേശത്തും. ഹൂഥികള്‍ക്ക് ഇറാന്‍ ആയുധം നല്‍കുന്നത് തടയാന്‍ സൗദി സഖ്യസേന ഉപരോധം പ്രഖ്യാപിച്ചിരുന്നെങ്കിലും അന്താരാഷ്ട്ര സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ഇളവ് വരുത്തി. സൗദി തലസ്ഥാനത്തേക്ക് ഹൂഥികള്‍ മിസൈല്‍ ആക്രമണം നടത്തിയ പശ്ചാത്തലത്തിലായിരുന്നു ഉപരോധം.

എങ്ങനെ സൗദിയിലെത്തി
ഹൂഥികളുടെ മുന്നേറ്റം തടയാന്‍ സാധിക്കാതെ വന്നതോടെയാണ് ഹാദിക്ക് പ്രസിഡന്റിന്റെ അധികാരം പൂര്‍ണമായി ഉപയോഗിക്കാന്‍ കഴിയാതെ വന്നത്. ഹാദിയുടെ നിയന്ത്രണത്തിലുള്ള തെക്കന്‍ പ്രദേശത്ത് പോലും അദ്ദേഹത്തിന് തീരെ സ്വാധീനമില്ലാത്ത സാഹചര്യമുണ്ടായതോടെ സൗദിയിലേക്ക് പോരുകയായിരുന്നു അദ്ദേഹം.

ഏദന്‍ പട്ടണം
യമന്‍ തലസ്ഥാനം സന്‍ആയാണ്. പക്ഷേ അധികാര പരിധി ചുരുങ്ങിയതോടെ ഹാദി ഏദന്‍ പട്ടണം കേന്ദ്രമായാണ് ഭരണം നടത്തിയിരുന്നത്. നേരത്തെ ഹാദി യമനിന്റെ വൈസ് പ്രസിഡന്റായിരുന്നു. അലി അബ്ദുല്ലാ സ്വാലിഹായിരുന്നു പ്രസിഡന്റ്. സ്വാലിഹിനെ 2011ല്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭകര്‍ പുറത്താക്കുകയായിരുന്നു. പിന്നീട് അദ്ദേഹം സൗദിയിലേക്ക് പോയെങ്കിലും തിരിച്ചെത്തി, ശേഷം പ്രസിഡന്റായ ഹാദിക്കെതിരേ പോരാട്ടം തുടങ്ങുകയായിരുന്നു. ഇന്ന് ഹൂഥികളെ പോലെ ഹാദിക്കെതിരേ ആക്രമണം നടത്തുകയാണ് സ്വാലിഹും അനുയായികളും. എങ്കിലും സൗദി ആക്രമണം നിര്‍ത്തിയാല്‍ ഹൂഥികള്‍ക്കെതിരേ പോരാടാന്‍ തയ്യാറാണെന്ന് സ്വാലിഹ് വ്യക്തമക്കിയിട്ടുണ്ട്.

18 ജയിലുകള്‍
അതേസമയം, ഹാദിയെ പിന്തുണയ്ക്കുന്ന യുഎഇ സൈന്യം അവര്‍ക്ക് സ്വാധീനമുള്ള തെക്കന്‍ പ്രദേശങ്ങളില്‍ 18 ജയിലുകള്‍ സ്ഥാപിച്ചിട്ടുണ്ടത്രെ. ഇവിടെ വിമര്‍ശകരെ ക്രൂരമായി പീഡിപ്പിക്കുന്നുവെന്നാണ് ആരോപണം. എന്നാല്‍ യുഎഇ സൈന്യം ആരോപണം നിഷേധിച്ചിരുന്നു. എല്ലാ ജയിലുകളും ഹാദിയുടെ നിയന്ത്രണത്തിലാണെന്നാണ് യുഎഇയുടെ പ്രതികരണം. യമനില്‍ സാഹചര്യങ്ങള്‍ ഈ തോതില്‍ എത്തി നില്‍ക്കെയാണ് പുതിയ മിസൈല്‍ ആക്രമണം അബൂദാബിയെ ലക്ഷ്യമിട്ടുണ്ടായിരിക്കുന്നത്.












Click it and Unblock the Notifications