സുധാകരന്റെ വിവാദ നെഹ്‌റു പരാമര്‍ശം; രൂക്ഷ വിമര്‍ശമനവുമായി മുസ്ലീം ലീഗ്
കണ്ണൂര്‍: സംഘപരിവാറുമായി സന്ധി ചെയ്യാന്‍ ജവഹര്‍ലാല്‍ നെഹ്‌റു സന്മനസ് കാണിച്ചുവെന്ന പരാമര്‍ശത്തിനെതിരെ മുസ്ലീം ലീഗ്. മുസ്ലീം ലീഗ് കണ്ണൂര്‍ ജില്ലാ സെക്രട്ടറി അഡ്വ. അബ്ദുള്‍ കരീം ചേലേരിയാണ് സുധാകനെതിരെ രംഗത്തെത്തിയത്. കെ. സുധാകന്റെ അനവസരത്തിലുള്ള പ്രതികരണങ്ങള്‍ ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ ആശങ്കയുണ്ടാക്കുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
അനവസരത്തിലുള്ള പ്രതികരണങ്ങളിലൂടെ വിവാദം സൃഷ്ടിക്കുന്നത് ദൗര്‍ഭാഗ്യകമാണ്. രാഷ്ട്രീയ ശത്രുക്കള്‍ക്ക് പാര്‍ട്ടിയെയും സഹയാത്രികരെയും കുത്തി നോവിക്കാന്‍ സുധാകരന്‍ വടി കൊടുക്കുകയാണ്. വിവാദങ്ങളിലേക്ക് നെഹ്‌റുവിനെയും വലിച്ചിഴച്ചത് ശരിയല്ല.
എന്ത് സ്വാതന്ത്ര്യത്തിന്റെ പേരിലായാലും ആര്‍ എസ് എസ് ശാഖക്ക് സംരക്ഷണം കൊടുക്കേണ്ട ബാധ്യത പൗരന്മാര്‍ക്കില്ല എന്നും അദ്ദേഹം പറഞ്ഞു. നെഹ്റുവിനെ കൂട്ടുപിടിച്ച് വര്‍ഗ്ഗീയ ഫാസിസത്തോട് സന്ധിചെയ്യാന്‍ പാലം പണിയേണ്ടെന്നും അബ്ദുള്‍ കരീം ചേലേരി വ്യക്തമാക്കി.
ആര്‍ എസ് എസ് നേതാവ് ശ്യാം പ്രസാദ് മുഖര്‍ജിയെ നെഹ്‌റു മന്ത്രിസഭയില്‍ മന്ത്രിയാക്കിയ സംഭവം ചൂണ്ടിക്കാട്ടിയായിരുന്നു സുധാകരന്റെ പ്രസംഗം. അംഗീകൃത പ്രതിപക്ഷമില്ലാഞ്ഞിട്ടും എ കെ ഗോപാലന് പ്രതിപക്ഷ നേതൃപദവി നല്‍കിയതും ഉയര്‍ന്ന ജനാധിപത്യ ബോധത്തിന്റെ ഭാഗമായാണെന്നും സുധാകരന്‍ പറഞ്ഞിരുന്നു.
വിദേശത്ത് ജോലി, ആഡംബര വാഹനം..; 10 ദിവസം കഴിഞ്ഞാല്‍ ഈ രാശിക്കാര്‍ക്ക് തുടര്‍ച്ചയായി ഭാഗ്യം വരും
അതേസമയം നെഹ്‌റുവിനെ ചാരി തന്റെ വര്‍ഗ്ഗീയ മനസ്സിനെയും ആര്‍എസ്എസ് പ്രണയത്തെയും ന്യായീകരിക്കുന്ന കെപിസിസി പ്രസിഡന്റ് കോണ്‍ഗ്രസ്സിന്റെ അധഃപതനത്തിന്റെ പ്രതീകമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. 'വര്‍ഗീയ ഫാസിസത്തോടു പോലും സന്ധി ചെയ്യാന്‍ തയാറായ വലിയ മനസാണു ജവഹര്‍ലാല്‍നെഹ്റുവിന്റേതെ'ന്നാണ് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ പറഞ്ഞത്.
അതും രാജ്യം ജവഹര്‍ലാല്‍ നെഹ്‌റുവിനെ സ്മരിക്കുന്ന ശിശുദിനത്തില്‍. ആര്‍എസ്എസിനെ വെള്ള പൂശുന്നതില്‍എന്ത് മഹത്വമാണ് അദ്ദേഹം കാണുന്നത്?. തികഞ്ഞ മതേതര ചിന്താഗതി പുലര്‍ത്തിയ നേതാവാണ് ജവഹര്‍ലാല്‍നെഹ്‌റുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
1947 ഡിസംബര്‍ 7-ന് മുഖ്യമന്ത്രിമാര്‍ക്ക് എഴുതിയ കത്തില്‍, ആര്‍എസ്എസ് ഉയര്‍ത്തുന്ന അപകടത്തിന്റെ സ്വഭാവം അദ്ദേഹം വിശദീകരിച്ചു: ''ആര്‍എസ്എസ് ഒരു സ്വകാര്യ സൈന്യത്തിന്റെ സ്വഭാവത്തിലുള്ള ഒരു സംഘടനയാണ്, അത് തീര്‍ച്ചയായും കര്‍ശനമായ നാസി സ്വഭാവമാണ് തുടരുന്നത്.' മറ്റൊരു കത്തില്‍, ആര്‍എസ്എസ് ഒരു രാഷ്ട്രീയ സംഘടനയല്ലെന്ന അവകാശവാദങ്ങളില്‍അകപ്പെടരുതെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
ഗാന്ധിജിയുടെ കൊലപാതകത്തിന് തൊട്ടുപിന്നാലെ, 1948 ഫെബ്രുവരി 5-നു മുഖ്യമന്ത്രിമാര്‍ക്കെഴുതിയ കത്തില്‍: ' ഗാന്ധി വധത്തിന്റെ ഗൂഢാലോചനക്കാര്‍ അവരുടെ സെല്ലുകള്‍ വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും സേവനങ്ങളിലും കടത്തി വിടാനുള്ള ശ്രമം കുറച്ചെങ്കിലും വിജയിച്ചിട്ടുണ്ട് എന്നത് വാസ്തവമാണ്. നമ്മള്‍ അതിനെ അടിച്ചമര്‍ത്തുകയും ഭരണവും സേവനങ്ങളും ശുദ്ധീകരിക്കുകയും വേണം.' എന്നാണ് നെഹ്‌റു എഴുതിയത്.
ആര്‍ട്ടിക്കിള്‍ 370 നെ എതിര്‍ത്ത് 1953 ല്‍കശ്മീരില്‍ പ്രവേശിക്കവേ ശ്യാമ പ്രസാദ് മുഖര്‍ജി അറസ്റ്റ് ചെയ്യപ്പെടുമ്പോള്‍ ഇന്ത്യയുടെ പ്രധാനമന്ത്രി നെഹ്‌റു ആയിരുന്നു എന്ന ചരിത്ര വസ്തുത പോലും ഒരു സംസ്ഥാനത്തെ കോണ്‍ഗ്രസ്സിനെ നയിക്കുന്ന വ്യക്തി അറിയാതെ പോകുന്നത് അത്ഭുതകരമാണ്. കോണ്‍ഗ്രസ്സില്‍ എക്കാലത്തും സുധാകരന്റെ മാനസിക നിലയുള്ള വര്‍ഗീയ വാദികളും ആര്‍എസ്എസ് പക്ഷപാതികളും ഉണ്ടായിരുന്നു. അത്തരക്കാരുടെ സമ്മര്‍ദത്തിന് വഴങ്ങി ശ്യാമപ്രസാദ് മുഖര്‍ജിയെ മന്ത്രിയാക്കിയ കോണ്‍ഗ്രസ്സ് നടപടിയില്‍ എന്ത് മഹത്തായ ജനാധിപത്യ ബോധമാണ് ഉറങ്ങിക്കിടക്കുന്നത്?
ശ്യാമ പ്രസാദ് മുഖര്‍ജിയെയും ഡോക്ടര്‍ അംബേദ്കറെയും താരതമ്യപ്പെടുത്തുക വഴി ചരിത്രത്തെ വക്രീകരിക്കുക മാത്രമല്ല, ഡോ. അംബേദ്കറെ അവഹേളിക്കുക കൂടിയാണ്. തനിക്കു തോന്നിയാല്‍ ബിജെപിയില്‍ പോകുമെന്നും ആളെ അയച്ച് ആര്‍എസ്എസ് ശാഖയ്ക്കു സംരക്ഷണം നല്‍കിയിട്ടുണ്ടെന്നും പറഞ്ഞ ശേഷം തന്റെ ആ ചെയ്തികളെ ജവഹര്‍ലാല്‍ നെഹ്രുവുമായി സമീകരിക്കാനുള്ള സുധാകരന്റെ ശ്രമത്തോട് പ്രതികരിക്കാനുള്ള ബാധ്യത യഥാര്‍ത്ഥ കോണ്‍ഗ്രസ്സുകാര്‍ക്കുണ്ട്.
ഗാന്ധിയെ കൊന്നാണ് ഹിന്ദുത്വ വാദികള്‍ വര്‍ഗീയ അജണ്ടയ്ക്ക് കളമൊരുക്കിയത്. അന്ന് ആര്‍എസ്എസിനെ നിരോധിച്ച പ്രധാനമന്ത്രി നെഹ്രുവാണ്. ആ നെഹ്‌റുവിനെ ആര്‍എസ്എസിനോട് മമതകാട്ടിയ നേതാവാക്കി ചിത്രീകരിച്ചാല്‍ സന്തോഷിക്കുന്നത് ആര്‍എസ്എസ് മാത്രമാണ്. അങ്ങനെ സന്തോഷിപ്പിക്കുന്നതാണോ കോണ്‍ഗ്രസ്സിന്റെ നയം എന്ന് അവര്‍തന്നെ വ്യക്തമാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.