കണ്ണൂരിൽ സമ്പർക്ക രോഗബാധ പടരുന്നു: 62 പേരിൽ 56 പേർക്കും സമ്പർക്കത്തിലൂടെ വൈറസ്ബാധ!!
കണ്ണൂർ: സമൂഹ വ്യാപന ഭീതി പരത്തി കൊണ്ട് കണ്ണൂരിൽ സമ്പർക്കത്തിലൂടെ കൊറോണ വൈറസ് വ്യാപനം വർധിക്കുന്നു. കണ്ണൂർ ജില്ലയില്‍ പുതുതായി 62 പേര്‍ക്ക് കൂടി കൊവിഡ് 19 വൈറസ് രോഗം സ്ഥിരീകരിച്ചു. ഇവരിൽ 56 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. ഒരാള്‍ വിദേശത്തു നിന്നും നാല് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. ഒരു ആരോഗ്യ പ്രവര്‍ത്തകനും പുതുതായി രോഗം സ്ഥിരീകരിച്ചു.
ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 2575 ആയി. ഇവരില്‍ പുതുതായി രോഗമുക്തി നേടിയ 49 പേരടക്കം 1762 പേര്‍ ആശുപത്രി വിട്ടു. കൊവിഡ് സ്ഥിരീകരിച്ച 17 പേര്‍ ഉള്‍പ്പെടെ 25 പേര്‍ മരണപ്പെട്ടു. ബാക്കി 765 പേര്‍ ആശുപത്രികളില്‍ ചികില്‍സയിൽ കഴിഞ്ഞ് വരികയാണ്.

ഇതിനിടെ കണ്ണൂരിൽ വീണ്ടുമൊരു കൊ വിഡ് മരണം കൂടി സ്ഥിരീകരിച്ചു. ചക്കരക്കല്‍ സ്വദേശി ഇബ്രാഹി (63) മാണ് മരിച്ചത്. കഴിഞ്ഞ ദിവസംവീട്ടില്‍ കുഴഞ്ഞ് വീണതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. തുടര്‍ന്ന് നടത്തിയ സ്രവ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. കൊവിഡ് സമൂഹ വ്യാപനം തടയുന്നതിനായി ചക്കരക്കൽ പോലീസ് സ്റ്റേഷൻ പരിധിയിലെ പ്രദേശങ്ങൾ അടച്ചിരിക്കുകയാണ്. ശനിയാഴ്ച്ച വൈകുന്നേരത്തോടെ എടക്കാട് പോലീസ് സ്റ്റേഷൻ പരിധിയിലെ കാടാച്ചിറ 'മമ്മാക്കുന്ന് പ്രദേശങ്ങളും അടച്ചിട്ടുണ്ട്.
ഇതിനിടെ ചെറുപുഴ ഗ്രാമപഞ്ചായത്തിലെ രണ്ടാം വാര്‍ഡില്‍ സമ്പര്‍ക്കത്തിലൂടെ കൊവിഡ് പോസിറ്റീവ് റിപ്പോര്‍ട്ട് ചെയ്തതിനാല്‍ സമ്പര്‍ക്ക സാധ്യത ഒഴിവാക്കുന്നതിനായി ജില്ലാ കലക്ടറുടെ ഉത്തരവ് പ്രകാരം രണ്ടാം വാര്‍ഡില്‍ ചെറുപുഴ ചിറ്റാരിക്കാല്‍ റോഡിലെ പാലം മുതല്‍ കാക്കേഞ്ചാല്‍ വരെയും, തിരുമേനി റോഡില്‍ സെന്റ് ജോസഫ് സ്‌കൂള്‍ വരെയുള്ള പ്രദേശങ്ങളും ഒരറിയിപ്പ് ഉണ്ടാകുന്നത് വരെ അടച്ചിടാന്‍ തീരുമാനിച്ചു. അവശ്യ സേവനങ്ങളായ ആശുപത്രി, പാല്‍ സൊസൈറ്റി, മെഡിക്കല്‍ സ്റ്റോറുകള്‍, ദുരന്തനിവാരണ സേവനത്തിനുള്ള ഓഫീസുകള്‍ എന്നിവ ഇതുമായ ആവശ്യങ്ങള്‍ക്ക് മാത്രം പ്രവര്‍ത്തിക്കാവുന്നതാണ്.
ചെറുപുഴ ടൗണിലൂടെയുള്ള ബസ്സുകള്‍ ചിറ്റാരിക്കാല്‍ പാലം സ്റ്റോപ്പ്, കാക്കേഞ്ചാല്‍ സെന്റ് സെബാസ്റ്റ്യന്‍ ഹോസ്പിറ്റല്‍ സ്റ്റോപ്പ്, സെന്റ് ജോസഫ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ സ്റ്റോപ്പ് എന്നിവിടങ്ങളില്‍ മാത്രമെ നിര്‍ത്താന്‍ പാടുള്ളൂ. വോട്ടര്‍ പട്ടിക സംബന്ധിച്ച ഹിയറിങ്ങിന് ഹാജരാകേണ്ടവര്‍ നേരിട്ട് വരേണ്ടതില്ലെന്നും ബന്ധപ്പെട്ട രേഖകളും ഫോറം 4 ഒപ്പിട്ടതും പഞ്ചായത്ത് ഓഫീസിലേക്ക് ഇ-മെയിലായി അയച്ചാല്‍ മതിയെന്ന് സെക്രട്ടറി അറിയിച്ചു.












Click it and Unblock the Notifications