ആറളം ഫാം വികസന പദ്ധതി: കാർഷിക ഗവേഷക സംഘം മാർച്ചിൽ റിപ്പോർട്ട് സമർപ്പിക്കും
കണ്ണൂർ: ശോചനീയാവസ്ഥയിലായ ആറളം ഫാം ശാസ്ത്രീയമായി നവീകരിക്കുവാനും വികസന മുരടിപ്പ് പരിഹരിക്കുന്നതിനുമായുള്ള കാര്‍ഷിക ഗവേഷക സംഘത്തിന്റെ പഠന റിപ്പോര്‍ട്ട് മാര്‍ച്ചില്‍ സംസ്ഥാന സര്‍ക്കാരിന് സമര്‍പ്പിക്കും. വൈവിധ്യവത്കരണത്തിലൂടെ ഫാമിന്റെ വരുമാനവും പുരധിവാസ മേഖലയിലെ ആദിവാസികളുടെ ജീവിതനിലവാരം ഉയര്‍ത്തുന്നതിനുമുള്ള പദ്ധതികളും തയ്യാറാക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം പടന്നക്കാട്, വെള്ളാനിക്കര, പിലിക്കോട് കാര്‍ഷിക കോളേജുകളില്‍ നിന്നുള്ള ഉന്നതതല ഗവേഷക സംഘം ഫാമില്‍ നടത്തിയ രണ്ടു ദിവസത്തെ പരിശോധന പൂര്‍ത്തിയായി.
ഹ്രസ്വകാലടിസ്ഥാനത്തിലും ദീര്‍ഷകാലാടിസ്ഥാനത്തിലുമുള്ള പദ്ധതികളാണ് സംഘം തയ്യാറാക്കുന്നത്. ഏഴ് ബ്ലോക്കുകളിലായി 1570 ഹെക്ടറില്‍ വ്യാപിച്ചു കിടക്കുന്ന ഫാമിന്റെ ഭൂവിസ്തൃതിയില്‍ പല ബ്ലോക്കുകളിലും 20 ശതമാനം ഭൂമി പോലും ഫലപ്രദമായി ഉപയോഗിക്കുന്നില്ലെന്ന് സംഘം കണ്ടെത്തി. ഫാമിന്റെ വരുമാനം വര്‍ധിപ്പിക്കുന്നതിന് നഴ്സറി ശാസ്ത്രീയമായി വികസിപ്പിക്കും. തൊളിലാളികള്‍ക്ക് നൈപുണി വികസന പരിശീലനം നല്‍കും.

യന്ത്രവത്കരണം ഫലപ്രദമായി ഉപയോഗിക്കാനും ജലസേചന സംവിധാനങ്ങള്‍ ഉപയോഗിക്കുന്നതിനും നടപടി സ്വീകരിക്കും. കശുമാങ്ങ സംസ്‌കരിച്ചെടുക്കുന്നതിന് സംവിധാനം ഉണ്ടാക്കുന്നതോടൊപ്പം അത്യുത്പാദന ശേഷിയുള്ള ഇനങ്ങള്‍ കൃഷി ചെയ്യും. കാട്ടുമൃഗശല്യം തടയുന്നതിന് കൃഷിയിടങ്ങളില്‍ മനുഷ്യരുടെ നിരന്തമായ ഇടപെടല്‍ സാധ്യമാക്കുന്നതിനുള്ള നടപടികള്‍ക്കാണ് വിദഗ്ധ സംഘം പദ്ധതി തയ്യാറാക്കുന്നത്. ഇതിനായി പരീക്ഷണാടിസ്ഥാനത്തില്‍ ഓരോ ബ്ലോക്കിലും നിശ്ചിത ശതമാനം പ്രദേശങ്ങളെ കൃഷിയോഗ്യമാക്കി സംരക്ഷിക്കും.
ഫാമിലെ കുളങ്ങള്‍ സംരക്ഷിച്ച് മത്സ്യക്കൃഷി പ്രോത്സാഹിപ്പിക്കാനും പദ്ധതിയുണ്ട്. സാങ്കേതിക വിദഗ്ധരുടെ അഭാവം ഫാമിന്റെ ശോച്യാവസ്ഥയ്ക്ക് പ്രധാന കാരണമായാണെന്ന് സംഘം വിലയിരുത്തി. ഇതിനായി ഓരോ ബ്ലോക്കിലും ഒരാളെയെങ്കിലും നിയമിക്കാനുള്ള നടപടി സ്വീകരിക്കും. ഫാം മാനേജ്മെന്റിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാനും ജീവനക്കാര്‍ക്കും തൊഴിലാളികള്‍ക്കും വിദഗ്ധ പരിശീലനം ലഭ്യമാക്കാനും നടപടിയുണ്ടാക്കും. ആറളം വന്യജീവി സങ്കേതത്തിന്റെ വിനോദ സഞ്ചാര സാധ്യതകള്‍ പ്രയോജനപ്പെടുത്തി ഇവിടെയെത്തുന്ന സഞ്ചാരികളെ ഒരു മണിക്കൂറെങ്കിലും ഫാമിനുള്ളിലേക്ക് ആകര്‍ഷിക്കാനുള്ള ഫാം ടൂറിസം പദ്ധതികള്‍ക്കും രൂപം നല്‍കുമെന്ന് അധികൃതർ അറിയിച്ചു.












Click it and Unblock the Notifications