വയൽകിളി നേതാവ് സുരേഷ് കീഴാറ്റൂരിന്റെ വീടാക്രമണം: തെളിവു ലഭിച്ചിട്ടും നടപടിയില്ല
കണ്ണൂർ: ഒരു വർഷം മുൻപ് വയൽകിളി നേതാവ് സുരേഷ് കീഴാറ്റൂരിന്റെ വീട് ആക്രമിച്ച കേസില്‍ പ്രതിയെ കണ്ടെത്താന്‍ കഴിഞ്ഞില്ലെന്ന കാരണത്താൽ പൊലിസ് കേസ് അവസാനിപ്പിച്ചു. ഇതു സംബന്ധിച്ചു പരാതിക്കാരനില്‍ നിന്ന് ഇന്റിമേഷന്‍ വാങ്ങി. കഴിഞ്ഞ ദിവസമാണ് സുരേഷ് കീഴാറ്റൂരിനോട് പോലീസ് രേഖകളില്‍ ഒപ്പിട്ടു വാങ്ങിയത്. വയല്‍കിളി സമരം രൂക്ഷമായ സമയത്താണ് പുലര്‍ച്ചെ ബൈക്കിലെത്തിയ സംഘം വീടിന് നേരെ അക്രമം നടത്തിയത്.
അക്രമം നടത്തിയ സംഘം അതേ ബൈക്കില്‍ തളിപ്പറമ്പ് നഗരത്തിലെ ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ ഓഫീസിലേക്ക് പോകുന്നതുള്‍പ്പെടെയുള്ള സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിരുന്നു. മൂന്ന് ദൃശ്യങ്ങള്‍ പോലീസ് കണ്ടെടുത്തിരുന്നു. ഇതുപ്രകാരം പ്രതിയെ പിടികൂടിയെങ്കിലും ഉന്നത തലത്തില്‍ നിന്നുള്ള ശക്തമായ സമ്മര്‍ദ്ദം കാരണം വിട്ടയച്ചതായാണ് സുരേഷ് പറയുന്നത്.

യാതൊരുവിധ തുടരന്വേഷണവും നടത്താതെയാണ് പോലീസ് കേസ് അവസാനിപ്പിച്ചതെന്നും കേസില്‍ കോടതിയില്‍ സ്വകാര്യ അന്യായം ഫയല്‍ ചെയ്യുമെന്നും സുരേഷ് കീഴാറ്റൂര്‍ പറഞ്ഞു. തളിപറമ്പ് കീഴാറ്റൂർ വയലിലൂടെ ദേശീയ പാത നിർമിക്കുന്നതിനായി നൂറുകണക്കിന് നെൽപ്പാടം നികത്തുന്നതിനെതിരെയാണ് സിപിഎം അനുഭാവിയായ സുരേഷ് കീഴാറ്റൂരിന്റെ നേതൃത്വത്തിൽ വയൽക്കിളികളെന്ന പേരിൽ പ്രക്ഷോഭമാരംഭിച്ചത്.












Click it and Unblock the Notifications