പാര്‍ട്ടി ഗ്രാമങ്ങളില്‍ ഒളിച്ചുവെയ്ക്കുന്ന ബോംബുകള്‍ ;അപായപ്പെടുന്നത് ഇതരസംസ്ഥാന തൊഴിലാളികൾ
കണ്ണൂര്‍: ജില്ലയിലെ പാര്‍ട്ടിഗ്രാമങ്ങളില്‍ ഒളിപ്പിച്ചുവെച്ച ബോംബുകള്‍ പൊട്ടി അപായപ്പെടുന്നത് ഇതരസംസ്ഥാന തൊഴിലാളികള്‍. ഗ്രാമങ്ങളിലും ചെറുപട്ടണങ്ങളിലും ആക്രി പൊറുക്കി ജീവിക്കുന്ന ഇതരസംസ്ഥാന തൊഴിലാളികളാണ് ബോംബാണെന്ന് തിരിച്ചറിയാതെ ചെറുപാത്രങ്ങള്‍ കൊണ്ടുവന്ന് വേര്‍തിരിക്കുന്നതിനിടെ സ്‌ഫോടനത്തിന് ഇരയാകുന്നത്. കഴിഞ്ഞ വര്‍ഷം രണ്ടുപേരാണ് ഇങ്ങനെ കൊല്ലപ്പെട്ടത്. ഇതിനിടെ ഞായറാഴ്ച്ച രാവിലെ ഒന്‍പതുമണിയോടെ കതിരൂര്‍ പൊലിസ് സ്റ്റേഷന്‍ പരിധിയിലെ പാട്യത്ത് പൊട്ടിത്തെറിച്ചത് സ്റ്റീല്‍ബോംബാണെന്നു പൊലിസ് സ്ഥിരീകരിച്ചു.
സ്ഫോടനം നടന്ന പാട്യം മൂഴിവയലില്‍ ഫോറന്‍സിക് വിഭാഗവും ബോംബ് സ്‌ക്വാഡും പരിശോധന നടത്തിയതിനെ തുടര്‍ന്നാണ് ഉഗ്രസ്ഫോടക ശേഷിയുളള സ്റ്റീല്‍ ബോംബു പൊട്ടിയാതാണെന്നു വ്യക്തമായത്. ആക്രി സാധനങ്ങള്‍ വേര്‍തിരിക്കുന്നതിനിടെയുണ്ടായ സ്ഫോടനത്തില്‍ രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ക്കാണ് പരുക്കേറ്റത്. അസം സ്വദേശി ഷഹീദ് അലിക്കും മക്കള്‍ക്കുമാണ് പരിക്കേറ്റത്. ഇരുകൈപ്പത്തികള്‍ക്കും അതീവഗുരുതരമായി പരുക്കേറ്റതിനെ തുടര്‍ന്ന് ഷഹീദ് അലി കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജാശുപത്രിയില്‍ ചികിത്സയിലാണ്. ഞായറാഴ്ച്ച രാവിലെ ഒന്‍പതുമണിയോടെയാണ് നാടിനെനടുക്കുന്നഅപകടമുണ്ടായത്.

പാട്യം മൂഴിവയലില്‍ പഴയ വീട് വാടകയ്ക്കെടുത്ത് ആക്രി കച്ചവടം നടത്തുകയാണ് അസമില്‍ നിന്നുള്ള കുടുംബങ്ങള്‍. ഇരുപതോളം പേര്‍ രണ്ട് മാസമായി ഇവിടെയാണ് താമസം. ശേഖരിച്ച ആക്രി സാധനങ്ങള്‍ വീടിനോട് ചേര്‍ന്ന് തരംതിരിക്കുമ്പോഴാണ് പൊട്ടിത്തെറിയുണ്ടായത്. അസം സ്വദേശിയായ നാല്‍പ്പത്തഞ്ചുകാരന്‍ ഷഹീദ് അലിയുടെ കൈക്ക് ഗുരുതര പരിക്കേറ്റു. അടുത്തുണ്ടായിരുന്ന പത്തും എട്ടും വയസ്സുളള കുട്ടികള്‍ക്കും പരിക്കേറ്റു. വലിയ ശബ്ദം കേട്ടാണ് അടുത്തുള്ളവര്‍ ഓടിയെത്തിയത്.
പരിക്കേറ്റവരെ ഓടിയെത്തിയ നാട്ടുകാരും സഹപ്രവര്‍ത്തകരും ചേര്‍ന്ന് ആദ്യം കൂത്തുപറമ്പ് ജനറല്‍ ആശുപത്രിയിലെത്തിച്ചു. എന്നാല്‍ ഷഹീദ് അലിയുടെ പരിക്ക് ഗുരുതരമായതിനാല്‍ പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു. കുട്ടികളുടെ പരിക്ക് സാരമുള്ളതല്ലെന്നാണ് ആശുപത്രി അധികൃതര്‍ നല്‍കുന്ന വിവരം. പാത്രത്തില്‍ ഒളിപ്പിച്ച സ്റ്റീല്‍ ബോംബാണ് പൊട്ടിയതെന്നാണ് നിഗമനം. തലശ്ശേരി എസിപി ഉള്‍പ്പെടെ പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. കതിരൂര്‍ പൊലീസ് കേസെടുത്തു അന്വേഷണമാരംഭിച്ചിട്ടുണ്ട്.
സ്ഫോടനമുണ്ടായ പശ്ചാത്തലത്തില്‍ പ്രദേശത്ത് പൊലിസ് റെയ്ഡു നടത്തിയെങ്കിലും ഒന്നും കണ്ടെടുക്കാനായില്ല. കഴിഞ്ഞ വര്‍ഷം പാനൂരില്‍ ഇതിനു സമാനമായി ആക്രിസാധനങ്ങളുടെ കൂട്ടത്തില്‍ നിന്നുംലഭിച്ച സ്റ്റീല്‍ പാത്രം തുറക്കുന്നതിനിടെ ബോംബു പൊട്ടി ഇതരസംസ്ഥാനക്കാരും ആക്രിതൊഴിലാളികളുമായ പിതാവും മകനും ദാരുണമായി കൊല്ലപ്പെട്ടിരുന്നു. കാല്‍നൂറ്റാണ്ടിനു മുന്‍പ് തലശേരി കൊളശേരിയില്‍ ആക്രിപെറുക്കുന്നതിനിടെ ബോംബ് പൊട്ടിത്തെറിച്ചു തമിഴ്നാട് സ്വദേശിയായഅമാവാസിയെന്ന നാടോടി ബാലന്റെ കണ്ണ് നഷ്ടപ്പെട്ടിരുന്നു. പാര്‍ട്ടി ഗ്രാമങ്ങളില്‍ ഒളിപ്പിച്ചുവെച്ച ബോംബുകള്‍ രാഷ്ട്രീയ സംഘര്‍ഷമേഖലകളില്‍ ആക്രി ജോലികള്‍ ചെയ്യുന്ന ഇതരസംസ്ഥാന തൊഴിലാളികളുടെ ജീവനാണ് കവരുന്നത്. തലശേരി താലൂക്കിലെ മിക്ക സ്ഥലങ്ങളിലും ബോംബു നിര്‍മാണം തകൃതിയായിനടക്കുമ്പോഴും അതുകണ്ടെത്തുന്നതിനായി പൊലിസ് നടത്തുന്ന റെയ്ഡുകള്‍ കഴിയുന്നില്ലെന്ന പരാതി ജനങ്ങള്‍ക്കുണ്ട്.












Click it and Unblock the Notifications