ചെറുപുഴയിലെ ഇരട്ടക്കൊലപാതകം: പ്രതിയെയും കൊണ്ട് തെളിവെടുപ്പ് നടത്തി
ചെറുപുഴ: കൊലക്കേസിൽ സാക്ഷി പറഞ്ഞ വൈരാഗ്യത്താൽ ബന്ധുക്കളായ രണ്ട് വയോധികരെ കുത്തി കൊലപ്പെടുത്തിയ കേസിലെ പ്രതിയെ പോലിസ് അറസ്റ്റ് ചെയ്ത് കസ്റ്റഡിയില്‍ വാങ്ങി തെളിവെടുപ്പിനെത്തിച്ചു. ജോസ്ഗിരി കട്ടപ്പള്ളിയിലെ പൊട്ടക്കല്‍ പൗലോസ് (78), ഭാര്യ റാഹേല്‍ (72) എന്നിവരെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയായ പൗലോസിന്റെ സഹോദര പുത്രന്‍ പൊട്ടക്കല്‍ ബിനോയിയെ(40) യാണ് തെളിവെടുപ്പിന് കൊണ്ടുവന്നത്.
ചെറുപുഴ സിഐ എം.വി വിനീഷ് കുമാര്‍, എസ്ഐമാരായ സി. തമ്പാന്‍, വിജയകുമാര്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് തെളിവെടുപ്പ് നടന്നത്. കഴിഞ്ഞ 13ന് രാത്രിയിലാണ് പൗലോസ്, ഭാര്യ റാഹേല്‍, മകന്‍ ഡേവിഡ് (47) എന്നിവര്‍ക്ക് വീട്ടില്‍ വച്ചു കുത്തേറ്റത്. റാഹേല്‍ സംഭവ ദിവസം തന്നെ മരിച്ചിരുന്നു. ഗുരുതരമായി പരുക്കേറ്റ പൗലോസ് ഒരാഴ്ചക്ക് ശേഷമാണ് മരിച്ചത്. ചികിത്സയിലായിരുന്ന ഇദ്ദേഹം കാന്‍സര്‍ രോഗബാധിതനായിരുന്നു.

സംഭവവുമായി പൗലോസിന്റെ സഹോദര പുത്രന്‍ പൊട്ടക്കല്‍ ബിനോയിയുടെ പേരില്‍ ചെറുപുഴ പോലിസ് കേസെടുത്തിരുന്നു. സ്വന്തം സഹോദരനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ബിനോയി അടുത്തിടെയാണ് പരോളിലിറങ്ങിയത്. കൊലക്കേസില്‍ സാക്ഷി പറഞ്ഞതിന്റെ വൈരാഗ്യമാണ് പൗലോസിനെയും കുടുംബത്തേയും ആക്രമിക്കാന്‍ കാരണമെന്ന് പറയുന്നു. ഇതിനിടെ സംഭവവുമായി ബന്ധപ്പെട്ട് പോലിസ് അന്വേഷണം നടത്തുന്നതിനിടെ പ്രതിയുടെ കാമുകി നീതു പി ബേബിയെ തൂങ്ങിയ മരിച്ച നിലയിലും, പ്രതിയായ ബിനോയിയെ ജീവനൊടുക്കാന്‍ ശ്രമിച്ച നിലയിലും കണ്ടെത്തി. 16ന് വൈകിട്ട് നാലോടെ നീതുവിന്റെ വീടിനു സമീപത്തെ മരത്തിലാണ് ഇരുവരേയും തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്.
തങ്ങള്‍ തൂങ്ങി മരിക്കുകയാണെന്ന് ഇരുവരും പോലിസിനേയും നാട്ടുകാരേയും അറിയിച്ചിരുന്നു. ടവര്‍ ലൊക്കേഷന്‍ എടുത്ത് നാട്ടുകാരും പോലിസും ചേര്‍ന്ന് നടത്തിയ തിരച്ചിലിലാണ് ഇരുവരേയും തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ശേഷം പോലിസ് ഇരുവരേയും ചെറുപുഴയിലെ ആശുപത്രിയില്‍ എത്തിച്ചു. നീതു സംഭവസ്ഥലത്തു തന്നെ മരിച്ചിരുന്നു. പരിക്കേറ്റ ബിനോയി കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു.
ഇന്നലെ വൈകിട്ടാണ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. തുടര്‍ന്ന് ഇയാളെ കോടതി പോലിസ് കസ്റ്റഡിയില്‍ നല്‍കുകയായിരുന്നു. ഇതോടെ മൂന്ന് കൊലക്കേസില്‍ പ്രതിയായിരിക്കുകയാണ് ബിനോയി. കാമുകിയെ പറഞ്ഞു പറ്റിച്ചു ആത്മഹത്യ ചെയ്യിക്കുകയായിരുന്നോ വെന്നും പൊലിസ് അന്വേഷിക്കുന്നുണ്ട്. ഇതിനിടെ ബിനോയ് കൊലപാതകം നടത്തുമ്പോൾ ധരിച്ചിരുന്ന വസ്ത്രം പൊലീസ് കണ്ടെടുത്തിട്ടുണ്ട്. രണ്ട് ദിവസത്തേക്ക് ചോദ്യം ചെയ്യാനായി കസ്റ്റഡിയിൽ വാങ്ങിയ ബിനോയി യെ പൊലിസ് തിരികെ കോടതിയിൽ ഹാജരാക്കി.












Click it and Unblock the Notifications