ദമ്പതികളെ കെട്ടിയിട്ട് പീഡിപ്പിച്ചത് രണ്ടു ദിവസം: ഭാര്യയെ മാനഭംഗപ്പെടുത്തിയെന്ന് പരാതി
കണ്ണൂർ: ബെംഗളൂരുവിൽ നിന്നെത്തിയ മധ്യവയസ്ക്കരായ ദമ്പതികളെ ഫാം ഹൗസ് നടത്തിപ്പുകാർ ബലം പ്രയോഗിച്ച് കെട്ടിയിട്ട് പീഡിപ്പിച്ചതായി പരാതി. ഭാര്യയെ ലൈംഗിക പീഡനത്തിനിരയാക്കിയതായും മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ പറയുന്നു. ഇതുപ്രകാരം ഇരിട്ടി ഡിവൈഎസ്പി സജേഷ് വാഴവളപ്പിൽ ഫാം നടത്തിപ്പുകാരായ മൂന്നു പേർക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കേളകം പോലീസ് സ്റ്റേഷൻ പരിധിയിലെ അമ്പായത്തോടിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.
ബെംഗളൂരുവിൽ സ്ഥിരതാമസമാക്കിയ ദമ്പതികൾക്ക് ഇവിടെ നാലേക്കർ സ്ഥലം സ്വന്തമായുണ്ട്. കോഴിക്കോട് സ്വദേശികളായ ദേവസ്യാ- റോസമ്മ ദമ്പതികള്‍ ഈ സ്ഥലം ഫാം നടത്താനായി പാട്ടത്തിന് നൽകിയിരുന്നു. ഇവരുടെ മകൻ റോ ജസും കൂട്ടുകാരും ചേർന്നാണ് ഫാം നടത്തി കൊണ്ടുപോകുന്നത്. എന്നാൽ പ്രദേശവാസികളിൽ നിന്നും കടുത്ത എതിർപ്പുയർന്നതോടെ ദമ്പതികൾ ഇവരോട് സ്ഥലം വിടാൻ ആവശ്യപ്പെടുകയായിരുന്നു. ഇതേ ആവശ്യവുമായി കഴിഞ്ഞ ജനുവരി 16ന് നാട്ടിലെത്തിയ ദമ്പതികൾ ഫാമിലെത്തി നടത്തിപ്പുകാരുമായി വാക്കേറ്റം ഉണ്ടാവുകയും ചെയ്തു.

ഇതിനെ തുടർന്ന് റോ ജസും കൂട്ടാളികളും ഇവരെ ഫാമിൽ കെട്ടിയിടുകയും മർദിക്കുകയും ഭാര്യയെ പീഡിപ്പിക്കുകയും ചെയ്തുവെന്നാണ് പരാതി. രണ്ടു ദിവസം കഴിഞ്ഞപ്പോൾ രാത്രി കെട്ടഴിച്ചോടിയ ഭർത്താവ് പ്രദേശത്തുള്ള ഒരു വീട്ടിലെത്തുകയും ഇവരുടെ സഹായത്തോടെ കേളകം പോലീസിൽ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് പോലീസ് എത്തിയാണ് ഭാര്യയെ മോചിപ്പിച്ചതെന്നാണ് പരാതിയില്‍ പറയുന്നത്.
എന്നാൽ അക്രമികളിൽ നിന്നും ബെംഗളൂരുവിലുള്ള മക്കൾക്ക് ഭീഷണി ഉള്ളതിനാൽ അന്ന് പോലീസിൽ പരാതി നൽകിയിരുന്നില്ല. പിന്നീട് ഭീഷണി തുടർന്നപ്പോഴാണ് ജീവനും സ്വത്തിനും സംരക്ഷണം നൽകണം എന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നൽകിയതെന്നാണ് ദമ്പതികളുടെ പ്രതികരണം. എന്നാൽ സംഭവത്തിൽ ദുരൂഹതയുണ്ടെന്ന നിലപാടിലാണ് പോലീസ്. സംഭവത്തില്‍ കൂടുതൽ ശാസ്ത്രീയാന്വേഷണത്തിന് ഒരുങ്ങുകയാണ് പോലീസ്.












Click it and Unblock the Notifications