സതീശൻ പാച്ചേനി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കുത്തിയിരുപ്പ് സമരം നടത്തി
കണ്ണൂര്‍: ഡിസിസി പ്രസിഡന്റ് സതീശന്‍ പാച്ചേനി രാജിവയ്ക്കണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ തളിപ്പറമ്പ് കോണ്‍ഗ്രസ് മന്ദിരത്തിന് മുന്നില്‍ ഏകാംഗ കുത്തിയിരിപ്പ് സത്യാഗ്രഹം നടത്തി. തടിക്കടവ് സ്വദേശിയും പുളിമ്പറമ്പിലെ താമസക്കാരനുമായ ജോസ് തോണിക്കുഴിയാണ് കോണ്‍ഗ്രസ് പതാകയും പ്ലക്കാര്‍ഡുകളുമായി തളിപ്പറമ്പിലെ കോണ്‍ഗ്രസ് മന്ദിരത്തിനു മുന്‍പിലെ ഗാന്ധി പ്രതിമക്കു സമീപം സത്യാഗ്രഹമിരുന്നത്.
ഇഴഞ്ഞ് എറണാകുളം; കോന്നിയിലും മഞ്ചേശ്വരത്തും അരൂരും മികച്ച പോളിങ്ങ്!!
തളിപ്പറമ്പിലെ കോണ്‍ഗ്രസ് പ്രവര്‍ത്തിക്കുന്നത് സിപിഎമ്മിന്റെ നിയന്ത്രണത്തിലാണെന്നും, അവരുടെ അധീനതയിലായി മാറിയ കോണ്‍ഗ്രസ് മന്ദിരം കെപിസിസി ഏറ്റെടുക്കണമെന്നും തനിക്കെതിരെ സിപിഎം പ്രവര്‍ത്തകര്‍ അക്രമം നടത്തിയപ്പോള്‍ ഇടപെടാതെ മാറി നിന്നതില്‍ പ്രതിഷേധിച്ചുമാണ് കണ്ണൂര്‍ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി അധ്യക്ഷനായ സതീശന്‍ പാച്ചേനി രാജി വെക്കണമെന്ന ആവശ്യവുമായി സമരത്തിനിറങ്ങുന്നതെന്ന് ജോസ് തോണിക്കുഴി പറഞ്ഞു.
ജോസ് തോണിക്കുഴിയെ പുളിമ്പറമ്പിലെ വീട്ടില്‍ കയറി അക്രമം നടത്തിയവരെ മൂന്ന് മാസമായിട്ടും അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് നേരത്തെ ജൂലായ് 10 ന് തളിപ്പറമ്പ് പൊലിസ് സ്റ്റേഷന് മുന്നില്‍ ഇദ്ദേഹം സത്യാഗ്രഹം നടത്തിയിരുന്നു. തുടര്‍ന്ന് നടത്തിയ ചര്‍ച്ചയിലാണ് അഞ്ചുപ്രതികളെ അറസ്റ്റ് ചെയ്തത്. പാര്‍ട്ടി ജില്ലാ നേതൃത്വത്തിന്റെ അവഗണനയില്‍ പ്രതിഷേധിച്ച് കഴിഞ്ഞ ആഗസ്റ്റ് 15 ന് ഡിസിസി പ്രസിഡന്റിന്റെ രാജി ആവശ്യപ്പെട്ട് സത്യാഗ്രഹം പ്രഖ്യാപിച്ചതായിരുന്നുവെങ്കിലും കാലവര്‍ഷക്കെടുതിയെ തുടര്‍ന്ന് മാറ്റിവെക്കുകയായിരുന്നു. സമരം നടക്കുമെന്നറിഞ്ഞ് ശനിയാഴ്ച്ച രാവിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരോ നേതാക്കളോ ആരും തന്നെ ഓഫിസിലേക്ക് വന്നില്ല. ഓഫിസ് അടച്ചു പൂട്ടിയതിനെതിരെ ഒരു വിഭാഗം പ്രവര്‍ത്തകര്‍ രംഗത്ത് വന്നിരുന്നു.