സിമന്റിനും കമ്പിക്കും വിലകുത്തനെ കൂടി, നിർമ്മാണ മേഖല വൻ പ്രതിസന്ധിയിലേക്ക്
കണ്ണൂർ: ലോക് ഡൗൺ കാലത്ത് സർക്കാർ നിർമാണ പ്രവൃത്തികൾക്ക് അനുമതി നൽകിയിരുന്നുവെങ്കിലും നിർമാണ സാധനങ്ങൾക്ക് വില കുത്തനെ കൂടിയത് കരാറുകാർക്കും ഉപഭോക്താക്കൾക്കും കനത്ത തിരിച്ചടിയായി. കമ്പി, സിമന്റ്, ഹാർഡ് വെയർ സാധനങ്ങൾ തുടങ്ങി ആണിക്ക് വരെ വില കുത്തനെ കൂടിയിട്ടുണ്ട്. ഇതോടു കൂടി നിർമ്മാണ പ്രവർത്തനങ്ങൾ നടത്താൻ ആളുകൾ മടിക്കുകയാണെന്ന് ഈ മേഖലയിൽ പ്രവർത്തിക്കുന്ന കരാറുകാർ പറയുന്നു.
800 ചതുരശ്രി അടിയിൽ ഒരു സാധാരണ വീട് പണിയാൻ കൊവിഡിന് മുൻപ് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിൽ നിന്നും പെർമിറ്റും ബാങ്കിൽ നിന്ന് വായ്പയും വാങ്ങാൻ എൻജിനിയർ മാർ തയ്യാറാക്കിയ എസ്റ്റിമേറ്റും മതിയെങ്കിൽ ഇപ്പോൾ അങ്ങനെയല്ല കാര്യങ്ങളെന്ന് കൺസ്ട്രക്ഷൻ വർക്കേഴ്സ് സൂപ്പർവൈസേഴ്സ് സംസ്ഥാന കമ്മിറ്റിയംഗം എ. വേണു ഗോപാലും ജില്ലാ സെക്രട്ടറി രഞ്ചിത്ത് കണ്ടമ്പേത്തും ചുണ്ടിക്കാട്ടുന്നു.
കൊവിഡിന് തൊട്ടു മുൻപ് കിലോയ്ക്ക് 49 രൂപയുണ്ടായിരുന്ന കമ്പി വില ഇപ്പോൾ 77 രൂപയായി ഉയർന്നു. സ്മന്റ്. വില 410 രൂപയിൽ നിന്നും 500 രൂപവരെയായി. ഹാർഡ്‌വെയർ സാധനങ്ങൾക്ക് ഏതാണ്ട് മുഴുവനായും 40 ശതമാനമാണ് വിലവർധിച്ചത്. ജെല്ലി, എം സാൻഡ് എന്നിവയ്ക്കും വില കൂടിയിട്ടുണ്ട്. സാധാരണ സീസൺ കാലയളവിൽ ചെറിയ വില വർധനവ് അനുഭവപെടാറുണ്ടെങ്കിലും കൊവിഡ് അടച്ചുപൂട്ടൽ കാലത്ത് ഇങ്ങനെ സംഭവിക്കുന്നത് അസ്വാഭാവികമാണെന്നാണ് ഏ.വേണുഗോപാൽ പറയുന്നത്. നിർമ്മാണ മേഖലയിൽ ഏറ്റവും കൂടുതൽ തിരിച്ചടിയായത് സിമന്റിന്റെയും കമ്പിയുടെയും വിലവർധനവാണ്.
സർക്കാർ മേഖലയിൽ മലബാർ സിമന്റുണ്ടെങ്കിലും മറ്റു വൻകിട കമ്പിനിക്കാരെ പോലെ മലബാറും വില വർധിപ്പിക്കാൻ മത്സരിക്കുകയാണന്നും അദ്ദേഹം ചുണ്ടിക്കാട്ടി. സിമന്റ് വില കുത്തനെ കൂട്ടിയത് കേരളത്തിൽ മാത്രമാണെന്നും തമിഴ്നാട്ടിൽ അമ്മ സിമന്റെ ന്ന പേരിൽ 300 രൂപയ്ക്ക് സർക്കാർ തന്നെ സിമന്റ് കൊടുക്കുന്നുണ്ടെന്നും അദ്ദേഹം ചുണ്ടിക്കാട്ടി. ഈ മേഖലയിൽ സുസ്ഥിരമായ ഒരു വിലനിലവാര പട്ടിക സർക്കാർ തയ്യാറാക്കിയില്ലെങ്കിൽ നിർമ്മാണ പ്രവർത്തനങ്ങൾ പൂർണമായും സ്തംഭിക്കുമെന്നാഞ്ഞ് കൺസ് ടക്ഷൻ വർക്കേഴ്സ് സുപ്പർവൈസേഴ്സിന്റെ അഭിപ്രായം.
Recommended Video
നിർമ്മാണ മേഖലയിലെ വിലക്കയറ്റം സർക്കാർ പ്രവൃത്തികളെയും പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. ഉയർന്ന ടെൻഡർ നിരക്കിലെല്ലാതെ നിർമാണ പ്രവൃത്തികൾ ഏറ്റെടുക്കാൻ ഗവ. കരാറുകാരും മടിക്കുകയാണ്. ലൈഫ് പദ്ധതിയിലുൾപ്പെടെ സർക്കാർ ധനസഹായത്തോടെ വീട് നിർമ്മാണത്തിനായി ഇറങ്ങിയ സാധരണക്കാർക്ക് തങ്ങൾക്ക് ധനസഹായമായി ലഭിക്കുന്ന നാലു ലക്ഷം രൂപയ്ക്ക് പ്രവൃത്തി പകുതി പോലും ചെയ്യാൻ കഴിയാത്ത സാഹചര്യമാണുള്ളത്. ഇതര സംസ്ഥാന തൊഴിലാളികളുടെ മടങ്ങിപ്പോക്കും കൂലി വർധനവും കൊവിഡ് നിയന്ത്രണങ്ങൾ തുടരുന്നതും നിർമാണ മേഖലയെ സ്തംഭിപ്പിച്ചിരിക്കുകയാണ്.