കുഞ്ഞമ്പുവിനു പകരം ശങ്കർ റൈ: മഞ്ചേശ്വരത്ത് സ്ഥാനാർത്ഥി മാറ്റം
കുഞ്ഞമ്പുവിനു പകരം ശങ്കർ റൈ: മഞ്ചേശ്വരത്ത് ഒറ്റ രാത്രി കൊണ്ട് സിപിഎം സ്ഥാനാർത്ഥി പട്ടികയിൽ അട്ടിമറി,
കണ്ണൂർ: ഒറ്റ രാത്രിയിലെ അട്ടിമറിക്കൊടുവിൽ സിഎച്ച് കുഞ്ഞമ്പുവിനു പകരം മഞ്ചേശ്വരം നിയമസഭാ മണ്ഡലത്തിൽ സിപിഎമ്മിന് നവാഗത സ്ഥാനാർത്ഥി. നേരത്തെ മഞ്ചേശ്വരം സീറ്റ് ലീഗിൽ നിന്നും പിടിച്ചെടുത്ത സി എച്ച് കുഞ്ഞമ്പുവിന് ഒരവസരം കൂടി നൽകണമെന്ന അഭിപ്രായത്തിനായിരുന്നു ജില്ലാ കമ്മിറ്റിയിൽ മുൻതൂക്കം. എന്നാൽ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് തരംഗമുണ്ടായിട്ടും യുഡിഎഫ് എൻഡിഎ സ്ഥാനാർത്ഥികൾക്കു പുറകിലായ കുഞ്ഞമ്പുവിന്റെ സ്ഥാനാർത്ഥ്യം മഞ്ചേശ്വരത്ത് ഏറെ വിമർശനത്തിനിടയാക്കി.
ഇതോടെയാണ് നവാഗതനായ മറ്റൊരാളെ കണ്ടെത്താനായി ജില്ലാ കമ്മിറ്റി ശ്രമം തുടങ്ങിയത്. കുഞ്ഞമ്പുവിന്റെ സ്ഥാനാർത്ഥിത്വത്തെ അംഗീകരിക്കാത്ത ഒരു വിഭാഗം നേതാക്കൾ ജില്ലാ കമ്മിറ്റിയിലുമുണ്ട്. ഇതോടെയാണ് ഒറ്റ രാത്രി കൊണ്ട് കുഞ്ഞമ്പുവിന്റെ സ്ഥാനാർത്ഥിത്വം അട്ടിമറിക്കപ്പെട്ടത്. പകരം വന്ന എം ശങ്കര്‍ റൈ (59) മഞ്ചേശ്വരം മണ്ഡലത്തിൽ ഏറെ വേരുകളുള്ള നേതാവാണ്. ഇതു മണ്ഡലത്തിൽ സിപിഎമ്മിന് ഏറെ വിജയപ്രതീക്ഷ നൽകുന്നുണ്ട്. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചത്. സിപിഎം ജില്ലാ കമ്മിറ്റി അംഗമാണ് ശങ്കര്‍ റൈ.

പുത്തിഗെ ഡിവിഷനില്‍ നിന്ന് ജില്ലാ പഞ്ചായത്തംഗവും മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് അംഗവുമായി പ്രവര്‍ത്തിച്ചു വരികയാണ്. നേരത്തെ മുന്‍ എംഎല്‍എ സിഎച്ച് കുഞ്ഞമ്പുവിന്റെ പേരായിരുന്നു ഉയര്‍ന്നു വന്നിരുന്നത്. ശങ്കര്‍ റൈയുടെ പേര് ചിത്രത്തിലേ ഉണ്ടായിരുന്നില്ല. വ്യാഴാഴ്ച രാവിലെയാണ് കോടിയേരി സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചത്. ബാഡൂര്‍ എഎല്‍പി സ്‌കൂളില്‍ നിന്ന് പ്രധാനാധ്യാപകനായി വിരമിച്ചയാളാണ് ശങ്കര്‍ റൈ.
യക്ഷഗാന, തുളു, കന്നഡ നാടകം മേഖലകളില്‍ സജീവമായി 41 വര്‍ഷമായി പ്രവര്‍ത്തിക്കുന്നു. കേരള യക്ഷഗാന കലാ ക്ഷേത്രം പ്രസിഡണ്ടായി പ്രവര്‍ത്തിച്ചു. കന്നഡ, തുളു, മലയാളം, ഹിന്ദി, ഇംഗ്ലീഷ്, അറബി ഭാഷകളില്‍ പ്രാവിണ്യമുണ്ട്. മികച്ച പ്രഭാഷകന്‍ കൂടിയാണ്. ദേലംപാടി മഹാലി ഗേശ്വരം ക്ഷേത്രം പ്രസിഡന്റാണ്. 18-ാം വയസില്‍ പുത്തിഗെയിലെ കമ്യൂണിസ്റ്റ് നേതാവ് വൈ അനന്തന്‍ മാസ്റ്ററുടെ നേതൃത്വത്തില്‍ രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിച്ചു. ഭാര്യ: കാവേരി. മക്കള്‍: എ. സന്തോഷ്, രാജേഷ്, രശ്മി. അച്ഛന്‍ തിമണ്ണ റൈ നാട്ടുവൈദ്യനാണ്. പുത്തിഗെ പഞ്ചായത്തിലെ ബാഡൂര്‍ മണ്ടപ്പാടിയിലാണ് താമസം.












Click it and Unblock the Notifications