സിപിഎം കണ്ണൂർ ജില്ലാ സമ്മേളനം ഡിസംബറിൽ മാടായി എരിപുരത്ത് നടക്കും
കണ്ണൂർ: സിപിഎം സംഘടനാ സമ്മേളനങ്ങൾ അടുത്ത മാസം മുതൽ തുടങ്ങും. ബ്രാഞ്ചു മുതൽ പാർട്ടി കോൺഗ്രസ് വരെയുള്ള സംഘടനാ സമ്മേളനങ്ങൾക്കാണ് സെപ്തംബറിൽ തുടക്കമാവുന്നത്. രാജ്യത്തെ ഏറ്റവും ശക്തമായ ജില്ലാ ഘടകമായ കണ്ണൂർ ജില്ലാ സമ്മേളനത്തിനുള്ള മുന്നൊരുക്കങ്ങളും തുടങ്ങിയിട്ടുണ്ട്. സിപിഎം കണ്ണൂർ ജില്ലാ സമ്മേളനം മാടായിയിൽ നടത്താൻ തീരുമാനമായതായി ജില്ലാ സെക്രട്ടറി എം വി ജയരാജൻ പാർട്ടി ജില്ലാ കമ്മിറ്റി ഓഫീസായ അഴീക്കോടൻ മന്ദിരത്തിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
സിപിഎം 23-ാം പാര്‍ട്ടി കോണ്‍ഗ്രസ്സ് 2022 ഏപ്രില്‍ മാസം കണ്ണൂരില്‍ വെച്ച് നടത്തുന്നതിന്‍റെ മുന്നോടിയായി കണ്ണൂര്‍ ജില്ലാസമ്മേളനം ഡിസംബര്‍ മധ്യത്തില്‍ മാടായി ഏരിയയിലെ എരിപുരത്ത് വെച്ച് നടത്താനാണ് കഴിഞ്ഞ ദിവസം ജില്ലാകമ്മിറ്റി യോഗം തീരുമാനിച്ചത്.നേരത്തെ മാടായി ഏരിയയിൽ സമ്മേളനം നടത്തണമെന്ന ജില്ലാ സെക്രട്ടറിയേറ്റിൻ്റെ നിർദ്ദേശം ജില്ലാ കമ്മിറ്റി യോഗം ഏകകണ്ഠമായി അംഗീകരിക്കുകയായിരുന്നു. രാഷ്ട്രീയപരമായി ഏറെ വിവാദങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിലാണ് സിപിഎം കണ്ണുർ ണ്ടില്ലാ സമ്മേളനത്തിന് വേദിയൊരുങ്ങുന്നത്.പാർട്ടിയിലെ മുൻനിര നേതാക്കളെല്ലാം തങ്ങൾ തഴയപ്പെടുന്നുവെന്ന തോന്നലിൽ അതൃപ്തരാണ് മുൻ ജില്ലാ സെക്രട്ടറി പി ജയരാജനെതിരെ പാർട്ടിക്കുള്ളിൽ നിന്നു തന്നെ എതിർ നീക്കങ്ങൾ ശക്തമാണ്.

ഇതിനിടെയാണ് രണ്ടു മാസം മുൻപ് നടന്ന ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിൽ പരസ്പരം വാഗ്വാദം നടത്തിയതിന് പി.ജയരാജനും മുതിർന്ന സി. ഐ.ടി.യു നേതാവുമായ കെ.പി സഹദേവനും പാർട്ടി സംസ്ഥാന നേതൃത്വം ശാസന നൽകിയത്. സ്വർണ കടത്ത് കേസിൽ പ്രതിയായ അർജുൻ ആയങ്കിയുമായി ജയരാജനും പി.ജെ ആർ മിക്കും ബന്ധമുണ്ടെന്ന സഹദേവൻ്റെ ആരോപണമാണ് ജയരാജനെ പ്രകോപിപ്പിച്ചത്. ഇതു കൂടാതെ ജയരാജനെ അനുകൂലിക്കുന്ന പാർട്ടി അംഗങ്ങൾക്കെതിരെ ജില്ലാ നേതൃത്വം നടപടി സ്വീകരിച്ചതും പാർട്ടിയിൽ പുകയുന്നുണ്ട്. വരുന്ന ജില്ലാ സമ്മേളനത്തിൽ ഈ വിഷയങ്ങളൊക്കെ ചർച്ചയാകുമെന്നാണ് സൂചന. ജില്ലാ സമ്മേളനത്തിൻ്റെ തീരുമാനങ്ങളെടുക്കാൻ ചേർന്ന
യോഗത്തില്‍ പി ജയരാജന്‍ അധ്യക്ഷത വഹിച്ചു. കേന്ദ്ര-സംസ്ഥാന കമ്മിറ്റി തീരുമാനങ്ങള്‍ പി.ബി അംഗം കോടിയേരി ബാലകൃഷ്ണന്‍ വിശദീകരിച്ചു. ജില്ലയിലെ പ്രവര്‍ത്തനങ്ങളും, ഭാവി പരിപാടികളും ജില്ലാസെക്രട്ടറി എം വി ജയരാജന്‍ വിശദമാക്കി. കേന്ദ്രകമ്മിറ്റിയംഗങ്ങളായ ഇ പി ജയരാജന്‍, എം വി ഗോവിന്ദന്‍ മാസ്റ്റര്‍, പി കെ ശ്രീമതി ടീച്ചര്‍, കെ കെ ശൈലജ ടീച്ചര്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തു. ബ്രാഞ്ച് സമ്മേളനങ്ങള്‍ സപ്തംബര്‍ 10 മുതല്‍ 30 വരെയുള്ള തീയ്യതികള്‍ക്കുള്ളിലും, ലോക്കല്‍ സമ്മേളനങ്ങള്‍ ഒക്ടോബര്‍ മാസവും, ഏരിയാസമ്മേളനങ്ങള്‍ നവംബര്‍ മാസവും നടത്താന്‍ തീരുമാനമെടുത്തു. 3970 ബ്രാഞ്ച് സമ്മേളനങ്ങളോടനുബന്ധിച്ച് ചുരുങ്ങിയത് ഒരു കേന്ദ്രത്തിലെങ്കിലും ശുചീകരണ പ്രവര്‍ത്തനം നടത്തും.
കുടുംബയോഗങ്ങള്‍ ഓണ്‍ലൈനായിട്ടാണ് സംഘടിപ്പിക്കുക. ഉദ്ഘാടന സമ്മേളനത്തില്‍ രക്തസാക്ഷി കുടുംബങ്ങളെയും, പഴയകാല പ്രവര്‍ത്തകരെയും ക്ഷണിക്കും. പ്രദേശങ്ങളെ അടിസ്ഥാമാക്കിയുള്ള 225 ലോക്കല്‍ സമ്മേളനങ്ങളോടനുബന്ധിച്ച് സ്വാതന്ത്ര്യസമരവും കമ്മ്യൂണിസ്റ്റുകാരും എന്ന വിഷയത്തെക്കുറിച്ചുള്ള പ്രഭാഷണവും, പൊതുയോഗവും ഓണ്‍ലൈനായി സംഘടിപ്പിക്കും. നവംബറില്‍ നടത്തുന്ന 18 ഏരിയാസമ്മേളനങ്ങള്‍ രണ്ട് ദിവസങ്ങളിലായാണ് നടത്തുക.
കലാസാംസ്കാരിക പരിപാടികള്‍, വെബിനാറുകള്‍, പൊതുസമ്മേളനം എന്നിവ വെര്‍ച്വലായും, ചരിത്ര ചിത്രപ്രദര്‍ശനവും സംഘടിപ്പിക്കും. സമ്മേളനത്തോടനുബന്ധിച്ചുള്ള എല്ലാ പരിപാടികളും കോവിഡ് പ്രോട്ടോകോള്‍ പാലിച്ചുകൊണ്ടായിരിക്കും നടത്തുക. സമ്മേളന പ്രവര്‍ത്തനങ്ങള്‍ വിജയിപ്പിക്കണമെന്ന് എല്ലാ പാര്‍ട്ടി ഘടകങ്ങളോടും, പ്രവര്‍ത്തകരോടും സിപിഎം ജില്ലാകമ്മിറ്റി അഭ്യര്‍ത്ഥിക്കുന്നതായി എം വി ജയരാജൻ പറഞ്ഞു.












Click it and Unblock the Notifications