വാഴ്ത്തു പാട്ടുകളിൽ ജയരാജന് പങ്കില്ല, പിന്നിൽ 'അമ്പാടിമുക്ക് സഖാക്കൾ'; വിവാദങ്ങൾക്ക് വിരാമമിടാൻ സിപിഎം
വ്യക്തിപരമായി പ്രത്യേക രീതിയിൽ ഉയർത്തിക്കാട്ടാൻ ശ്രമിച്ച കാര്യങ്ങളിൽ ജയരാജന് പങ്കില്ലെന്നാണ് റിപ്പോർട്ടിൽ പറയുന്നത്
കണ്ണൂർ: സിപിഎം കണ്ണൂർ രാഷ്ട്രീയത്തിലെ പ്രധാനികളിൽ ഒരാളാണ് പി ജയരാജൻ. നിലവിൽ സംസ്ഥാന കമ്മിറ്റി അംഗവും മുൻ ജില്ലാ സെക്രട്ടറിയുമെല്ലാം ആയിരുന്ന ജയരാജൻ എന്നാൽ കഴിഞ്ഞ കുറച്ച് നാളുകളായി പാർട്ടിക്കുള്ളിൽ നിന്ന് തന്നെ വലിയ വിമർശനം ഏറ്റുവാങ്ങിയിരുന്നു. സ്വന്തം വ്യക്തിപ്രഭാവം വളർത്താൻ ശ്രമിക്കുന്നുവെന്ന ആരോപണമാണ് പ്രശ്നങ്ങൾക്ക് കാരണം. എന്നാൽ ഇത് സംബന്ധിച്ച് അന്വേഷണം നടത്തിയ മൂന്നംഗ കമ്മിഷൻ റിപ്പോർട്ട് ജയരാജന് ക്ലീൻ ചിറ്റ് നൽകിയിരിക്കുകയാണ് ഇപ്പോൾ. വ്യക്തിപരമായി പ്രത്യേക രീതിയിൽ ഉയർത്തിക്കാട്ടാൻ ശ്രമിച്ച കാര്യങ്ങളിൽ ജയരാജന് പങ്കില്ലെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
സമ്പൂര്‍ണ്ണ ലോക്ക്ഡൗണില്‍ ആളൊഴിഞ്ഞ് കേരളത്തിലെ നിരത്തുകള്‍- ചിത്രങ്ങള്‍
കുറച്ച് നാളുകളായി പി ജയരാജനെ പുകഴ്ത്തുന്നതും ആരാധന രൂപത്തിലുള്ളതുമായ പാട്ടകളും ബോർഡുകളും കണ്ണൂരിലെ വിവിധ സ്ഥലങ്ങളിൽ പ്രത്യക്ഷപ്പെട്ടിരുന്നു. ഇത് പരിശോധിക്കാനാണ് സംസ്ഥാന കമ്മിറ്റിയുടെ നിർദേശ പ്രകാരം കണ്ണൂർ ജില്ലാ കമ്മിറ്റി മൂന്നംഗ കമ്മിഷനെ നിയോഗിച്ചത്. എ.എ ഷംസീർ, എൻ ചന്ദ്രൻ, ടി.ഐ മധുസൂദനൻ എന്നിവരടങ്ങുന്ന കമ്മിഷൻ സമർപ്പിച്ച റിപ്പോർട്ട് പരിശോധിച്ച ശേഷമാണ് പ്രശ്നം അവസാനിപ്പിക്കാൻ പാർട്ടി തീരുമാനിച്ചത്.
വ്യക്തിപ്രഭാവമുയർത്തുന്ന നിലയിലുള്ള പ്രചാരണം നടത്തുന്നതിനെ തടയുന്നതിന് ജയരാജൻ ജാഗ്രതകാട്ടിയില്ലെന്ന വിമർശനം സിപിഎം സംസ്ഥാന കമ്മിറ്റിയിൽ തന്നെ ഉയർന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ജയരാജനുമായി ബന്ധപ്പെട്ട് ഉയർന്ന ആരോപണങ്ങൾ അന്വേഷിക്കാൻ ജില്ലാ കമ്മിറ്റിയെ ചുമതലപ്പെടുത്തിയതും ജില്ലാ കമ്മിറ്റി മൂന്നംഗ കമ്മിഷനെ നിയോഗിച്ചതും. കമ്മിഷൻ റിപ്പോർട്ട് ജയരാജന് അനുകൂലമായതോടെ വിവാദങ്ങൾ അവസാനിപ്പിക്കാൻ തന്നെയാണ് സംസ്ഥാന നേതൃത്വത്തിന്റെയും തീരുമാനം.
പിണറായി വിജയനെ ചെറുതാക്കിയും ജയരാജനെ പുകഴ്ത്തിയും നിരവധി ബോർഡുകൾ കണ്ണൂരിൽ പ്രത്യക്ഷപ്പെട്ടിരുന്നു. തളാപ്പിൽ സംഘപരിവാർ സംഘടനകളിൽ നിന്ന് സിപിഎമ്മിലെത്തിയ ഒരു വിഭാഗമാണ് ഇത്തരം പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടതെന്ന് കമ്മിഷൻ റിപ്പോർട്ടിൽ പറയുന്നു. അമ്പാടിമുക്ക് സഖാക്കൾ എന്നറിയപ്പെടുന്ന ഇവരാണ് പിണറായി വിജയനെ അർജുനനായും പി ജയരാജനെ ശ്രീകൃഷ്ണനായും ചിത്രീകരിച്ച് വലിയ ബോർഡുകൾ വെച്ചത്. പിന്നീട് ഇത്തരത്തിൽ പല ബോർഡുകളും ജയരാജനെ പുകഴ്ത്തുന്ന പാട്ടുകളുമുണ്ടായി. നവമാധ്യമങ്ങളിലും പി.ജെ ആർമി പോലുള്ള ഗ്രൂപ്പുകൾ സജീവമാവുകയും ജയരാജന് കൂടുതൽ ശ്രദ്ധ ലഭിക്കുന്ന തരത്തിൽ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്ത് നടപ്പാക്കുകയും ചെയ്തു.
അതേസമയം അന്വേഷണം പുരോഗമിക്കുന്നതിനിടയിലും ഇത്തരം പ്രവർത്തനങ്ങൾ സജീവമായിരുന്നു. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിലടക്കം അത് വ്യക്തമായിരുന്നു. ജില്ലാ സെക്രട്ടറിയായിരിക്കെയാണ് ജയരാജൻ പാർലമെന്റിലേക്ക് മത്സരിച്ചത്. സ്ഥാനം ഒഴിഞ്ഞ ശേഷമാണ് അദ്ദേഹം തിരഞ്ഞെടുപ്പിനെ നേരിട്ടത്. പരാജയപ്പെട്ടതിന് ശേഷം അദ്ദേഹത്തിന് സ്ഥാനം തിരികെ നൽകാത്തതും നിയമസഭ തിരഞ്ഞെടുപ്പിൽ സീറ്റ് നൽകാത്തതുമെല്ലാം പ്രതിഷേധങ്ങൾക്ക് കാരണമായി. സമൂഹമാധ്യമങ്ങളിലടക്കം ഇത് വലിയ പ്രശ്നമായി ഉയർത്തിക്കാട്ടാൻ പി.ജെ ആർമിക്ക് സാധിച്ചിരുന്നു.
ഇത്തരം നീക്കങ്ങൾക്കെതിരെ പാർട്ടി ശക്തമായ നടപടിയാണ് സ്വീകരിച്ചത്. പി ജയരാജനും ഈ സംഘത്തെ തള്ളി പറഞ്ഞിരുന്നു. അമ്പാടിമുക്ക് സഖാക്കളുടെ നേതാക്കളിലൊരാളായ ധീരജ്കുമാറിനെ പരസ്യപ്രതിഷേധമുയർത്തിയതിനെ തുടർന്ന് സിപിഎമ്മിൽനിന്ന് പുറത്താക്കിയത് ഇതിന്റെ ഭാഗമായാണ്. തന്റെ അഭ്യുദയകാംക്ഷികളെന്ന പേരിൽ പാർട്ടി തീരുമാനങ്ങളെ എതിർക്കുന്നവർ പാർട്ടിയുടെയും തന്റെയും ശത്രുക്കളാണെന്നും തന്റെ പേര് പറഞ്ഞ് പാർട്ടിയെ വിമർശിക്കുകയും തന്നെ വേർതിരിച്ച് കാണിക്കുകയും ചെയ്താൽ നിയമനടപടി സ്വീകരിക്കുമെന്നും പ്രസ്താവനയിറക്കി. ഇതും റിപ്പോർട്ടിൽ ജയരാജന് അനുകൂല ഘടകമായി.
ഹോട്ട് ലുക്കിൽ ലക്ഷ്മി റായിയുടെ ബിക്കിനി ചിത്രങ്ങൾ; ഏറ്റെടുത്ത് ആരാധകർ
Recommended Video