കണ്ണൂര്‍ വിമാനത്താവളത്തില്‍ ഡ്യൂട്ടി ഫ്രീ, കാര്‍ഗോ കോംപ്ലക്സുകൾ ഡിസംബറില്‍ ആരംഭിക്കുമെന്ന് കിയാൽ
കണ്ണൂര്‍: കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഡ്യൂട്ടി ഫ്രീ, കാര്‍ഗോ കോംപ്ലക്‌സുകള്‍ ഡിസംബറോടെ പ്രവര്‍ത്തനം തുടങ്ങാന്‍ കിയാല്‍ ഡയറക്ടര്‍ ബോര്‍ഡ് യോഗത്തില്‍ തീരുമാനം. ഡ്യൂട്ടി ഫ്രീ ഷോപ്പുകളുടെ നടത്തിപ്പ് ചുമതല ജിഎംആര്‍ ഗ്രൂപ്പിനു നല്‍കാനാണു ധാരണ. ഡല്‍ഹി, ഹൈദരാബാദ് വിമാനത്താവളങ്ങളുടെ നടത്തിപ്പ് ചുമതല നിലവില്‍ ജിഎംആറിനാണ്. കാര്‍ഗോ കോംപ്ലക്‌സ് നടത്തിപ്പിനായി ടെന്‍ഡര്‍ ക്ഷണിക്കും. കിയാല്‍ ചെയര്‍മാന്‍ കൂടിയായ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ വിമാനത്താവളത്തില്‍ ചേര്‍ന്ന യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്.
വിമാനത്താവളത്തെ ലാഭത്തിലെത്തിക്കാന്‍ നിയോഗിച്ച കണ്‍സല്‍ട്ടന്‍സിയായ രാജ്യാന്തര കമ്പനി കെപിഎംജി നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ സംബന്ധിച്ച അവതരണം നടന്നു. കിയാല്‍ ഓഹരി ഉടമകളുടെ യോഗം ഡിസംബറില്‍ കണ്ണൂരില്‍ ചേരാനും ധാരണയായി. വിമാനത്താവളത്തിലെ പ്രാര്‍ഥനാ മുറിയുടെ നടത്തിപ്പു ചുമതല ലുലു ഗ്രൂപ്പ് ഏറ്റെടുക്കാമെന്ന് എം എ യൂസഫലി യോഗത്തെ അറിയിച്ചു. ആഭ്യന്തര ടെര്‍മിനലിലും പ്രാര്‍ഥനാ മുറി സജ്ജമാക്കും.

രാജ്യാന്തര വിമാനത്താവളത്തിലെ ഡ്യൂട്ടി ഫ്രീ ഷോപ്പുകളുടെ നടത്തിപ്പ് ചുമതല ജിഎംആര്‍ ഗ്രൂപ്പിനു നല്‍കാനും കിയാല്‍ ഡയറക്ടര്‍ ബോര്‍ഡ് തീരുമാനിച്ചു.നിലവില്‍ ഡല്‍ഹി, ഹൈദരാബാദ് വിമാനത്താവളങ്ങളുടെ നടത്തിപ്പുകാരാണു ജിഎംആര്‍ പ്രാര്‍ഥനാ ഹാള്‍ അറ്റകുറ്റപ്പണി ചുമതല ലുലു ഗ്രൂപ്പിനും നല്‍കും. വിമാനത്താവള കണ്‍സല്‍ട്ടന്‍സിയായ രാജ്യാന്തര കമ്പനി കെപിഎംജി സമര്‍പ്പിച്ച വിവിധ പദ്ധതികളുടെ റിപ്പോര്‍ട്ട് ഡയറക്ടര്‍ ബോര്‍ഡ് അംഗീകരിച്ചില്ല. റിപ്പോര്‍ട്ട് പുതുക്കി നല്‍കാന്‍ കെപിഎംജിക്കു നിര്‍ദേശം നല്‍കി. മന്ത്രിമാരായ ഇ പി ജയരാജന്‍, കെ കെ ശൈലജ, എ കെ ശശീന്ദ്രന്‍, കടന്നപ്പള്ളി രാമചന്ദ്രന്‍, എംഎ യൂസഫലി, ഹസന്‍ കുഞ്ഞി മീത്തലെപുരയില്‍, കിയാല്‍ എംഡി വി തുളസീദാസ് തുടങ്ങിയവര്‍ പങ്കെടുത്തു.












Click it and Unblock the Notifications